Monday, May 12, 2014

Chempakasseri raja

ചെമ്പകശ്ശേരി രാജ

കുമാരനല്ലൂരിലായിരുന്നു ചെമ്പകശ്ശേരി നമ്പൂതിരിമാര് താമസിച്ചിരുന്നത്. കാലം കഴികെ നശിച്ച ആ ഇല്ലത്ത് ദാരിദ്ര്യത്തില്‍  കഴിയുന്ന ഒരു വിധവയും മകനും മാത്രമായി. ആ കാലത്ത് യുദ്ധം തോറ്റ് പിന്‍തിരിഞ്ഞ കൊച്ചി രാജാവിന്‍റെ അഞ്ഞൂറു പട്ടാളക്കാര്‍ കുമാരനല്ലൂരിലെത്തി.അവര്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. അവര്‍ അവിടെ കണ്ട കുട്ടികളോട് എവിടെയെങ്കിലും ഭക്ഷണം കിട്ടുമോ എന്നാരാഞ്ഞു. അവരില്‍ ചിലര്‍ ചെമ്പകശ്ശേരിയിലെ കുമാരനെ കളിയാക്കാനായി അവനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, ദേ,അവന്‍ വലിയ പണക്കാരനാണ്,നിങ്ങളെ സഹായിക്കാന്‍ കഴിയും. അവര്‍ അത് വിശ്വസിച്ച് അവനെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടികള്‍ കളിയാക്കിയതാണെന്ന് മനസ്സിലാക്കിയ കുമാരന്‍, തന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാല  അവര്‍ക്ക് കൊടുത്തിട്ട് ഇത് വിറ്റ് ഭക്ഷണം കഴിച്ചോളിന്‍ എന്നു പറഞ്ഞു. അവര്‍ സന്തോഷത്തോടെ പോയി ഭക്ഷണം കഴിച്ചു വന്നു. തിരികെ വന്ന് വീട് കണ്ടപ്പോഴാണ് അവര്‍ക്ക് കുമാരനോട് ഏറെ ബഹുമാനം തോന്നിയത്. പട്ടിണി കിട്ടക്കുന്നൊരാള്‍ വിശക്കുന്നവര്‍ക്കു വേണ്ടി തന്‍റെ കൈയ്യിലുള്ള വിലപിടിച്ച മാല നല്കിയതിലെ വലുപ്പം കണ്ട് അവര്‍ അമ്പരന്നു. അങ്ങ് ഞങ്ങളുടെ നേതാവാണ്,ഇനി അങ്ങ് പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും എന്നായി അവര്‍. നമുക്ക് വരും ദിവസങ്ങളിലും ഭക്ഷണം വേണം,ആ കുരുത്തംകെട്ടവരെ ഒരു പാഠവും പഠിപ്പിക്കണം  എന്ന് കുമാരന്‍ പറഞ്ഞു. അവര്‍ ആ ബ്രാഹ്മണക്കുട്ടികളുടെ വീട്ടില്‍ നിന്നും നെല്ലും മറ്റ് വിഭവങ്ങളും എടുത്തുകൊണ്ടു പോരുന്നു. അതിനു ശേഷം ഒരു ദിനം തെക്കുംകൂര്‍ രാജാവിനെ മുഖം കാണിച്ച് കൃഷി ചെയ്യാന്‍ കുറച്ചു ഭൂമി ചോദിച്ചു. ഒരു ദിവസം കൊണ്ട് അളക്കാവുന്ന ഭൂമി എടുത്തുകൊള്ളു എന്ന് രാജാവ് പറഞ്ഞു. പട്ടാളക്കാരുടെ സഹായത്തോടെ ഒരു വലിയ പ്രദേശം കുമാരന്‍ അളന്നെടുത്തു. കുമാരനല്ലൂരിന്‍റെ പടിഞ്ഞാറുഭാഗം മുഴുവനും കുമാരന് സ്വന്തമായി. തുടര്‍ന്ന് അവിടൊരു കോട്ടയുണ്ടാക്കി ചെമ്പകശ്ശേരി രാജയായി. ക്രമേണ അമ്പലപ്പുഴയുടെ ഒരു ഭാഗം കീഴടക്കി.  അസൂയാലുക്കളായ നമ്പൂതിരിമാര്‍ ക്ഷേത്രത്തില് കയറുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ശിക്ഷകള്‍ വിധിക്കുകയും ചെയ്തു. മതത്തിന്‍റെ കോടതിക്ക് കീഴടങ്ങിയ രാജ മാപ്പപേക്ഷിക്കുകയും ക്ഷേത്രത്തിനു പുറത്ത് ഒരാനയെയും തന്‍റെ സ്വര്‍ണ്ണ തലപ്പാവിനെയും കാഴ്ച വയ്ക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം.   

Friday, May 9, 2014

Myth behind Thiruvalla

തിരുവല്ല
അനേകം ധനവാന്മാരായ ബ്രാഹ്മണര്‍ താമസിച്ചിരുന്ന മല്ലിക വനമാണ് ഇന്നത്തെ തിരുവല്ല പ്രദേശം. അവിടെ ശങ്കരമംഗലത്ത് നാരായണ ഭട്ടതിരിയും ഭാര്യ ശ്രീദേവിയും ജോലിക്കാരിയായ മറ്റൊരു ശ്രീദേവിയും ജോലിക്കാരിയുടെ മകന്‍ മുകുന്ദനും താമസിച്ചിരുന്നു. ഭട്ടതിരി ശ്രീദേവി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. കടുത്ത വിഷ്ണു ഭക്തരായിരുന്ന അവര്‍ വെളുത്ത വാവിന്‍റെ പത്താം നാളില്‍ ദശമി ദിനത്തില്‍ ഒരിക്കലൂണും പതിനൊന്നിന് ഏകാദശി നാളില്‍ ഊണും ഉറക്കവുമില്ലാത്ത പ്രാര്‍ത്ഥനയും പന്ത്രണ്ടിന് ദ്വാദശിയില്‍ അവിവാഹിതരായ ബ്രാഹ്മണര്‍ക്ക് ഊണുനല്കിയ  ശേഷം ഒരിക്കലൂണുമായി കഴിഞ്ഞുവന്നു. ഭട്ടതിരി മരിച്ച ശേഷവും ശ്രീദേവി ഈ രീതി തുടര്‍ന്നു . അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഓരോ മാസത്തെയും ക്രമമായ തീയതികള്‍ ഗണിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍  അവര്‍ സ്വയം ഒരു രീതിയുണ്ടാക്കി. മാസത്തിന്‍റെ പതിനൊന്നാം നാളില്‍ ഒരു പാത്രത്തില്‍ ഒരു കല്ലിട്ടു. തുടര്‍ന്ന്  ഓരോ ദിവസവും ഓരോ കല്ലുകള് വീതം ഇട്ട് പതിനഞ്ച് കല്ലാകുമ്പോള്‍ ആ ദിനം ഏകാദശിയായി കുരുതും. ഇത് ചിലപ്പോഴൊക്കെ തെറ്റുമായിരുന്നെങ്കിലും അവരത് കാര്യമാക്കിയില്ല. ഒടുവില്‍ നാട്ടുകാരും അത് അംഗീകരിച്ചു കൊടുത്തു. ഇന്ന് ചക്രോത്തമ്മയുടെ ഏകാദശിയാണ് എന്ന് ആളുകള്‍ പറയുമായിരുന്നു.
ഒരു ദിവസം രണ്ട് ബ്രാഹ്മണര്‍ വീട്ടില്‍ ഭക്ഷണമാവശ്യപ്പെട്ട് എത്തി. അമ്മയുടെ കണക്കില് അന്ന് ഏകാദശിയായിരുന്നു. അതിനാല്‍ ഭക്ഷണമില്ല എന്നവര്‍ പറഞ്ഞു. ബ്രാഹ്മണര്‍ പറഞ്ഞു,ഏകാദശി അടുത്ത ദിവസമാണെന്ന്. അമ്മ തര്‍ക്കിച്ചു. ഒടുവില്‍ കവിടി നിരത്തി നോക്കുമ്പോള്‍ അമ്മ പറഞ്ഞത് ശരിയാണെന്നു കണ്ടു. അവര്‍ അവിടെ നിന്നിറങ്ങി മറ്റൊരു വീട്ടില് പോയി. അവിടെ നിന്നും ഭക്ഷണം കിട്ടി. അവിടെ വച്ച് ഒരിക്കല്‍ കൂടി കവിടി നിരത്തിയപ്പോള്‍ ഏകാദശി അടുത്ത ദിവസമാണെന്നു കണ്ടു. വീണ്ടും അമ്മയുടെ അടുത്തെത്തി പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ അമ്മയാണ് നേരെന്ന് വീണ്ടും മനസ്സിലാക്കി അവര്‍ മിണ്ടാതെ മടങ്ങി.
നാളുകള്‍ കഴിഞ്ഞു. നാട്ടുകാര്‍ക്ക് അമ്മ പറയുന്ന ദിനം ഏകാദശിയായി മാറി. അങ്ങിനെയിരിക്കെ തോകലന്‍ എന്നൊരു ചട്ടമ്പിയും കൂട്ടുകാരും നാട്ടിലെത്തി ആളുകളെ ഭീഷണിപ്പെടുത്താനും സ്വത്തു തട്ടിയെടുക്കാനും തുടങ്ങി. മിക്ക ഗ്രാമക്കാരും ഒഴിഞ്ഞുപോയി. ചക്രോത്തമമ  പോയില്ല. അന്യദേശക്കാര് പോലും ആ വഴി വരാതായി. ദ്വാദശി ദിനമായി. അവിവാഹിതരായ ബ്രാഹ്മണര്ക്ക് ഭക്ഷണം കൊടുത്തേ ചക്രോത്തമ്മയ്ക്ക് ഒരിക്കലൂണ് പറ്റുകയുള്ളു. ഒരാളും വരാത്ത ദുഃഖത്തില്‍ അമ്മ ദൈവനാമം ചൊല്ലിയിരിക്കെ പുറത്തൊരു ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ ഒരു ബ്രാഹ്മണ യുവാവ് ഭക്ഷണമാവശ്യപ്പെട്ട് നില്ക്കുന്നു. അവര് സന്തോഷത്തോടെ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ കുളിച്ചു വരാം എന്നായി കുമാരന്‍. തോകലന്‍റെ ശല്യമുണ്ടാകും എന്ന് അമ്മ പറഞ്ഞെങ്കിലും അയാള്‍ കുളിക്കാനായി കുളക്കടവിലേക്ക് പോയി. വഴിയില് വച്ച് തോകലന്‍ തടഞ്ഞു നിര്‍ത്തി ശല്യം ചെയ്തു. അത് ഏറ്റുമുട്ടലായി. കുമാരന്‍ കൈയ്യിലിരുന്ന വടി ചുഴറ്റി. അത് സുദര്‍ശന ചക്രമായി തോകലന്‍റെ തലയറുത്തു. ഓടി വന്ന തോകല സുഹൃത്തുക്കളെയും ചക്രം വധിച്ചു. കുമാരന്‍ വരാന്‍ താമസിച്ചപ്പോള്‍ ചക്രോത്തമ്മ വിഷമിച്ചു. കുമാരന് അപകടം പറ്റിയുട്ടുണ്ടാവും എന്നു കരുതി. പക്ഷെ കുമാരന്‍ അഞ്ച് സുഹൃത്തുക്കളുമായാണ് ഊണിനെത്തിയത്. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി. എല്ലാവര്‍ക്കും സുദര്‍ശന ചക്രം കാണണം. അദ്ദേഹം വടിയെ സുദര്‍ശന ചക്രമാക്കി അവരെ കാണിച്ചു. അവിടെ ഒരു വിഷ്ണുക്ഷേത്രമുണ്ടാക്കണം എന്ന് കല്പ്പിച്ച് തന്‍റെ സ്വത്തുക്കള്‍ നാട്ടുകാരെ ഏല്പ്പിച്ച് ചക്രോത്തമ്മ വിഷ്ണുവിനൊപ്പം കൂടി .എല്ലാവരും കണ്ണടച്ച് പ്രാര്ത്ഥിച്ചു നില്ക്കെ ചക്രോത്തമ്മയെയും വേലക്കാരിയെയും ഒപ്പം കൂട്ടി വിഷ്ണു അപ്രത്യക്ഷനായി. ആ പ്രദേശം പിന്നീട് ചക്രപുര എന്നറിയപ്പെട്ടു. ശ്രീ വല്ലഭക്ഷേത്രം വന്നതോടെ ശ്രീവല്ലഭ പുരമായി മാറിയ ചക്രപുര ക്രമേണ തിരുവല്ലയായി മാറി.


Saturday, May 3, 2014

Arakkal beevi

അറക്കല്‍  ബീവി

കണ്ണൂരിലെ ചിറക്കല്‍ താലൂക്കില്‍ കോലത്തിരി കുടുംബാംഗമായിരുന്നു അറക്കല് ബീവി. കോലത്തിരിയുടെ തലസ്ഥാനം എഴിമലക്കോട്ടയിലായിരുന്നു.പതിമൂന്നാം നൂറ്റാണ്ടില്‍ ഭരണം നടത്തിയിരുന്ന കോലത്തിരിക്ക് എട്ട് അകത്തളങ്ങളുള്ള വലിയ കൊട്ടാരവും ചുറ്റിലും ബ്രാഹ്മണരുടെ വീടുകളും 500 നായര്‍ പടയാളികളും മുസ്ലീം കച്ചവടക്കാരുടെ താമസസ്ഥലവും ഉണ്ടായിരുന്നു. ഒരു ദിവസം കൊട്ടാരത്തിലെ രണ്ട് കുമാരിമാര്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ള നദിക്കടവില്‍ കുളിക്കാന്‍ പോയി. ഒരാള്‍ ഒഴുക്കില്‍ പെട്ടു. കരയിലുണ്ടായിരുന്ന കുമാരി നിലവിളിച്ച് ബഹളമുണ്ടാക്കി. ഒരു മുസ്ലിം ചെറുപ്പക്കാരന് ഇത് കേട്ടു. അയാള്‍ പുഴയില്‍ ചാടി അവളെ രക്ഷപെടുത്തി. കരയോടടുത്തപ്പോള്‍ അവള്‍ കയറാന്‍ മടിച്ചു. വസ്ത്രം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ അവന്‍ അവള്ക്ക് വസ്ത്രം നല്കി. അപ്പോഴേക്കും വേലക്കാരികള്‍ ഓടിയെത്തി കുമാരിയെ കൂട്ടിക്കൊണ്ടു പോയി. രാജാവ് വിവരമറിഞ്ഞ് കുമാരി രക്ഷപെട്ടതിലുള്ള സന്തോഷം അറിയിച്ചു. രാജാവിന്‍റെ പട്ടാളക്കാരനായിരുന്ന ആ മുസല്‍മാനെ വിളിച്ചു വരുത്തി സമ്മാനങ്ങള്‍ നല്കുകയും ഉദ്യോഗക്കയറ്റം കൊടുക്കുകയും ചെയ്തു. രാജകുമാരി പക്ഷെ കൊട്ടാരത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. അവള്‍ ഔട്ട്ഹൌസില്‍ താമസമാക്കി. മുതിര്‍ന്നവര്‍ എത്ര നിര്‍ബ്ബന്ധിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല. വിവാഹച്ചടങ്ങിന്‍റെ ഭാഗമായുള്ള കര്‍മ്മങ്ങളായ കൈകോര്‍ക്കലും വസ്ത്രം നല്കലും കഴിഞ്ഞതിനാല്‍ അവള്‍ ഭ്രഷ്ടയാണ് എന്നു സ്വയം പ്രഖ്യാപിച്ചു.ആചാരപരമായ ചടങ്ങുകള്‍ നടത്തി അവളെ ശുദ്ധീകരിക്കാന്‍ രാജാവ് പരമാവധി ശ്രമിച്ചു. എന്നാല്‍ കുമാരി വഴങ്ങിയില്ല. ഒടുവില്‍ അവള്‍ക്കായി ഒരു കൊട്ടാരം പണിതു.അവളെ രക്ഷിച്ച മുസ്ലിം ചെറുപ്പക്കാരന് വിവാഹവും ചെയ്തു കൊടുത്തു. അറക്കല്‍ ബീവിയെന്നും അറയ്ക്കല്‍ രാജാ എന്നും രണ്ടുപേര്‍ക്കും വിളിപ്പേരും നല്കി. അറയ്ക്കല്‍ ചിറക്കലിന്‍റെ പാതി എന്നറിയപ്പെട്ടു.
കൊല്ലവര്‍ഷം ഏഴില്‍ കോലത്തിരിയുടെ പ്രധാനമന്ത്രി അരയന്‍കുളങ്ങര നായര്‍ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദാലിയായി. അറയ്ക്കല്‍ കുടുംബത്തില്‍ നിന്നും വിവാഹവും കഴിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ അലി മൂസ മാലിദ്വീപ് കീഴടക്കി രാജാവിന് സമ്മാനിച്ചു. രാജാവ് മൂസയ്ക്ക് 18,000 പണം നല്കി, കണ്ണൂരില്‍ ഒരു കോട്ടയും രണ്ട് ഗ്രാമങ്ങളും നല്കി. തുടര്‍ന്ന് അലിമൂസ്സ കണ്ണൂരിലേക്ക് മാറി. തുടര്‍ന്ന് ലക്ഷദ്വീപ് പിടിച്ചു. അവിടെനിന്നും വര്‍ഷം 6000 പണം നികുതിയായി അറയ്ക്കല്‍ ബീവിക്ക് ലഭിക്കാനും ഏര്‍പ്പാടാക്കി. അലിമൂസ ക്രമേണ ആഴിരാജ എന്നറിയപ്പെട്ടു. പ്രായേണ അത് അലിരാജയായി 

Friday, March 28, 2014

higher rate for electricity to small shops


ചെറുകിട കച്ചവടക്കാര്‍ അനുഭവിക്കുന്നത്.
തേയിലയും റേഡിയോ ബാറ്ററിയും വാങ്ങാനായാണ് പ്രൊവിഷണല്‍ സ്റ്റോറില്‍ കയറിയത്. ഉടമ മുറ്റത്ത് കസേരയിട്ട് ഇരിക്കയായിരുന്നു. കടയ്ക്കുള്ളില്‍ ഇരുട്ടും. അയാള്‍ കടയില്‍ കയറിയപ്പോള്‍ ഒരു ലോഹ്യം ചോദിപ്പാകട്ടെ എന്നു കരുതി ഞാന്‍.
എന്താ കറണ്ടില്ലെ
ഇല്ലാഞ്ഞിട്ടല്ല സാറെ.ലൈറ്റും ഫാനും ഇടാത്തതാ.എങ്ങിനെ ഇടും. യൂണിറ്റിന് ഏഴുരൂപ തൊണ്ണൂറു പൈസയല്ലെ വാങ്ങുന്നെ.വീട്ടാവശ്യത്തിന് യൂണിറ്റിന്  രണ്ടുരൂപ നാല്പ്പത് പൈസ വാങ്ങുമ്പോള്‍ ജീവിക്കാനായി സ്വയം തൊഴില്‍ കണ്ടെത്തുന്നവന്‍റെ നെഞ്ചിലാ കത്തിവയ്പ്പ്. ആരോട് പറയാനാ സാറെ ഇതൊക്കെ. ചിലപ്പോ തോന്നും ഇതൊക്കെ മതിയാക്കിയിട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് നമ്പരുമാറ്റി അതുമായിട്ടിറങ്ങി വഴിയെ പോകുന്ന പെണ്ണുങ്ങളുടെ സ്വര്‍ണ്ണമാല മോഷ്ടിക്കുന്നതാ ഇതിലും ഭേദമെന്ന്. പിടിച്ചാലും കഷ്ടപ്പാടൊന്നുമില്ലല്ലോ. ജയിലില് ചപ്പാത്തിയും ചിക്കന്‍ കറിയുമെല്ലാം കിട്ടുമല്ലൊ.

അദ്ദേഹത്തിന്‍റെ മുഴുവന്‍ പരിഭവവും ആ വാക്കുകളിലുണ്ടായിരുന്നു. പിന്നീട് അതുതന്നെ ഓര്‍ത്ത് നടക്കുമ്പോള്‍ വിഷമം തോന്നി. ശരിയല്ലെ അയാള്‍ പറയുന്നത്.ഇപ്പൊ മാളുകളുടെ സംസ്ക്കാരം വന്നതോടെ ഈ സ്വയം തൊഴിലുകാരുടെ നില പരുങ്ങലിലാണ്. കച്ചവടം നന്നെ കുറവാണ്.അതുകൊണ്ടു തന്നെ എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥാപനങ്ങള്‍,മാളുകള്‍ തുടങ്ങിയവയ്ക്ക് കൂടിയ നിരക്ക് ഈടാക്കി , ഈ പാവങ്ങള്‍ക്ക് യൂണിറ്റിന് രണ്ട് രൂപ നാല്പ്പത് പൈസ നിരക്കില്‍ വൈദ്യൂതി നല്കിക്കൂടെ

Tuesday, March 25, 2014

Thodikkalam temple at kannur



തൊടീക്കളം ശിവക്ഷേത്രം.
കണ്ണൂരിലെ  കൂത്തുപറമ്പിന് സമീപമാണ് പുരാതനമായ തൊടീക്കളം ശിവക്ഷേത്രം. ആയിരം വര്‍ഷം പഴക്കമുണ്ടാകുമെന്ന് ക്ഷേത്രത്തിലെ ജീവനക്കാരന്‍ പറഞ്ഞു. വലിയ മാറ്റങ്ങളൊന്നുമില്ലാത്ത ക്ഷേത്രക്കുളവും ക്ഷേത്രവുമടങ്ങിയ  പറമ്പിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന ബോര്ഡില്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിതം എന്നൊരു ബോര്‍ഡുണ്ട്. വളരെ പഴക്കമുള്ള ചുവര്‍ചിത്രങ്ങളാണ് ഇതിന്‍റെ ഭിത്തികളിലുള്ളത് എന്ന കണ്ടെത്തലോടെയാണ് ക്ഷേത്രത്തിലേക്ക് പുരാവസ്തു വകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞത്. അതിനെത്തുടര്‍ന്ന് അശ്രദ്ധമായി കിടന്ന,നശിച്ചുകൊണ്ടിരുന്ന ചുവര്‍ ചിത്രങ്ങള്‍ക്ക് ചില മിനുക്കുപണികളൊക്കെ നടത്തി. വികൃതികളായ കുട്ടികള്‍ നശിപ്പിച്ചതിന്‍റെ ബാക്കിയുണ്ടായിരുന്ന ഭാഗമാണ് സംരക്ഷണത്തിന് ശ്രമിച്ചത്. തുടര്‍ന്ന് സ്ഥിരമായ സംരക്ഷണത്തിന് ശ്രമമില്ലാത്തതിനാല്‍, മഴവെള്ളം വീഴാതിരിക്കാനായി പ്ലാസ്റ്റിക് ചാക്കുകൊണ്ട് ചായ്പ് ഉണ്ടാക്കിയിരിക്കയാണ്. മഴക്കാലത്ത് വെള്ളം കെട്ടി നിന്നിട്ട് അതിന്‍റെ ഈര്‍പ്പം കൊണ്ട് പായലും പിടിച്ചു തുടങ്ങിയിരിക്കുന്നു. പൈതൃക ടൂറിസം പദ്ധതി വഴി 40 ലക്ഷം രൂപ കിട്ടാനുള്ള സാദ്ധ്യത മുന്‍ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കാര്‍  താത്പ്പര്യം കാട്ടിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ചുറ്റുവട്ടത്തുള്ളവരെല്ലാം പാര്‍ട്ടിക്കാരാണെന്നും അവര്‍ക്ക് ക്ഷേത്രവിശ്വാസം കുറവാണെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു. ക്ഷേത്രക്കുളം നന്നാക്കാന്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ 10 ലക്ഷം കിട്ടാനുള്ള ഒരു സാദ്ധ്യതയും പറഞ്ഞു കേട്ടിരുന്നു, പക്ഷെ പഞ്ചായത്ത് താത്പ്പര്യമെടുത്തില്ല എന്നാണ് കേള്‍ക്കുന്നത്.
ജനാധിപത്യത്തിന്‍റെ എല്ലാ നന്മകളും ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ നമ്മള്‍ ഇതിനെ പരിശോധിക്കേണ്ടിയിരിക്കുന്നു, ഇവിടെ എന്താണ് വേണ്ടത്?

 എനിക്ക് തോന്നുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ക്ഷേത്രത്തോടും പരിസ്ഥിതിയോടും പുരാവസ്തു സംരക്ഷണത്തോടും താത്പ്പര്യമുള്ള ഒരു സമിതി പ്രാദേശികമായി ഉണ്ടാവണം. അവര്‍ വിദഗ്ധര്‍ക്കൊപ്പമിരുന്ന് ഒരു പദ്ധതി തയ്യാറാക്കണം, സര്‍ക്കാര്‍ സഹായത്തോടെ അത് നടപ്പിലാക്കണം. രണ്ട്- പുരാവസ്തു വകുപ്പിന് ഒരാളെ സ്ഥിരമായി അവിടെ നിയമിക്കാന് കഴിയില്ല എന്നതുകൊണ്ടുതന്നെ പ്രാദേശികമായി ഈ വിഷയത്തില്‍ താത്പ്പര്യമുള്ള ഒരാളെ കണ്ടെത്തി പരിശീലനം നല്കി സംരക്ഷണ ചുമതല നല്കുക. ഇയാള്‍ക്കുള്ള ശമ്പളം ദേവസ്വമോ പഞ്ചായത്തോ നല്കുക. ഒരു മാറ്റമുണ്ടാവുകയില്ലേ

Tuesday, March 18, 2014

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മ

ട്രെയിനിലെ  ഒരു  ദിനം
2.45ന് തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തേണ്ട ഏറനാട് എക്സ്പ്രസ്സ് അന്ന് 3.15നാണെത്തിയത്. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു സ്ത്രീ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ നിറയെ സാധനങ്ങളും പുറമെ ഒരു ബാഗുമായി ബോഗിയിലേക്ക്ചാടിക്കയറിയത്. ഉടന്‍ ഒരു ചെറുപ്പക്കാരന്‍ പുറത്തേക്കിറങ്ങി ഒരു കുട്ടിയേയും സാഹസികമായി വണ്ടിക്കുള്ളിലാക്കി. അത് അവരുടെ മൂന്നു വയസ്സുള്ള മകളായിരുന്നു. യ്യോ ,അമ്മ എന്നവര്‍ പറയുകയും സംഭവിക്കാമായിരുന്ന അപകടമോര്‍ത്ത് ഒന്നു വല്ലാതാവുകയും ചെയ്തു. അവര്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഒരു യാത്രക്കാരന്‍ കാര്യമാരാഞ്ഞു. അവരോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും സുഖമില്ലാത്ത അമ്മയ്ക്കും വണ്ടിയില്‍ കയറാന്‍ കഴിഞ്ഞില്ല എന്നവര്‍ പറഞ്ഞു. ഇനി എന്തു ചെയ്യും, ഒന്നുകില്‍ അടുത്ത സ്റ്റോപ്പിലിറങ്ങാം അല്ലെങ്കില്‍ അവര്‍ അടുത്ത വണ്ടിയില്‍ വരട്ടെ എന്നു നിശ്ചയിക്കാം. ഏതായാലും വിളിച്ചു  നോക്കൂ എന്നയാള്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ പറയുന്നത്, മൊബൈലും ടിക്കറ്റും എല്ലാം ഭര്‍ത്താവിന്‍റെ കൈയ്യിലാണ്. യാത്രക്കാരന്‍റെ മൊബൈല്‍ ഉപയോഗിച്ച് അവര്‍ ഭര്‍ത്താവിനെ വിളിച്ചു. എറണാകുളത്ത് ഇറങ്ങി ശതാബ്ദി വരുന്ന പ്ലാറ്റ്ഫോം ചോദിച്ച് അവിടെ നില്ക്കുക. ഞങ്ങള്‍ ശതാബ്ദിയില്‍ വരാം,അയാള്‍ പറഞ്ഞു. അവര്‍ക്ക് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോള്‍ മോള്‍ക്ക് ദാഹിക്കുന്നു എന്നു പറഞ്ഞു. :വെള്ളം അവരുടെ ബാഗിലാ മോളെ സ്റ്റേഷനെത്തട്ടെ എന്നായി അവര്‍. ഞാന്‍ വെള്ളം കൊടുത്തു. എറണാകുളം എത്തും മുന്‍പെ എന്‍റെ ഫോണില്‍ നിന്നും ഒരിക്കല്‍ കൂടി വിളിച്ച് അവര്‍ ശതാബ്ദിയില് കയറി എന്നുറപ്പാക്കി. എറണാകുളം ജംഗ്ഷനില്‍ ഇറങ്ങുകയും ചെയ്തു.

ഈ സംഭവത്തിന്‍റെ ചില മറുവശങ്ങള്‍ തുടര്‍ യാത്രയില്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. ഓടിത്തുടങ്ങിയ വണ്ടിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കൈവിട്ടു പോയാലുണ്ടാകാവുന്ന അവസ്ഥ, അമ്മ കയറിയത് കണ്ട് കുട്ടി ഓടിക്കയറാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന ദുരന്തം, അതല്ലെങ്കില്‍ ഇവര്‍ കയറിയ സ്ഥിതിക്ക് എന്തായാലും കയറണം എന്ന മട്ടില്‍ സുഖമില്ലാത്ത അമ്മയെ വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍. ഇവിടെ ഈ പറഞ്ഞവര്‍ക്കെല്ലാം ഒരു ഭാഗ്യത്തിന്‍റെ അംശമുള്ളതിനാല് ചെറിയ ചില പ്രശ്നങ്ങളില്‍ ഒതുങ്ങി പ്രശ്നം അവസാനിച്ചു. അവര്‍ ശതാബ്ദിയില് കയറി സന്തോഷത്തോടെ കൊല്ലത്ത് ഇറങ്ങിയിട്ടുണ്ടാവും. ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്ന പാഠമിതാണ്. ഒരു വണ്ടി പോയാല്‍ മറ്റൊന്നു വരും. തിരക്കിട്ട് സമയത്തെ രക്ഷിക്കാന്‍ ശ്രമിച്ചാല് ജീവിതകാലം മുഴുക്കെയും സമയത്തെ ശപിച്ചുകൊണ്ട് ജീവിക്കേണ്ടി വരും. 

Friday, January 17, 2014

IIFK 2012 film review

പതിനേഴാമത്  അന്താരാഷ്ട്ര ചലച്ചിത്രോത്സവം കേരള
2012 ഡിസംബര്‍ ഏഴിന് കൊടിയേറി ഏഴുദിന വിസ്മയങ്ങള്‍ ഒരുക്കി പതിനാലിന് കൊടിയിറങ്ങിയ മേള സംഘാടനത്തിലും സിനിമകളുടെ തെരഞ്ഞെടുപ്പിലും മികവു പുലര്‍ത്തി.


ഉദ്ഘാടന ചിത്രം ദ റിംഗ് പഴമയും നിശബ്ദതയും ഒപ്പം സംഗീതവും ഇഴചേര്‍ന്ന കറുപ്പിന്‍റെയും വെളുപ്പിന്‍റെയും വിരുന്നായി. 1927-ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്ക് എടുത്ത എഴുപത്തിരണ്ട് മിനിട്ടുള്ള ഈ നിശബ്ദ സിനിമ നഷ്ടപ്പെടലിന്‍റെ അവസ്ഥയില്‍ നിന്നും വീണ്ടെടുത്ത  ബിഎഫ്ഐ ദേളീയ ആര്‍ക്കൈവിനെയും പ്രവര്‍ത്തകരേയും അഭിനന്ദിക്കാതെ വയ്യ. ബോക്സിംഗ് റിംഗും ത്രികോണ പ്രണയവും പ്രണയ വളയും ചേരുന്ന ചിത്രത്തില്‍ ഇരുപത്തിയെട്ടുകാരനായ ഹിച്ച്കോക്കും കൂട്ടുകാരും ആ കാലത്ത് ഉപയോഗിച്ച ടെക്നിക്കുകള്‍ നമ്മെ ആഹ്ലാദചിത്തരാക്കും. അഭിനയവും സാങ്കേതികത്തികവും ഒത്തുചേര്‍ന്ന ചിത്രം തന്നെയാണ് ദ റിംഗ്. ജോണ്‍ മാക്സ്വെല്‍ നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ എഴുതിയത് ഹിച്ച്കോക്കും അല്‍മ റെവില്ലെയും എലിയറ്റ് സ്റ്രനാര്‍ഡും ചേര്‍ന്നാണ്. ജായ്.ഇ.കോക്സാണ് ഛായഗ്രാഹകന്‍.കാള്‍ ബ്രസണ്‍,ലിലിയന്‍ ഹാള്‍ ഡേവിസ്,ഇയാന്‍ ഹണ്ടര്‍ തുടങ്ങിയവരാണ് രംഗത്ത്. സൊവെറ്റോ കിഞ്ച് എന്ന സാക്സഫോണിസ്റ്റിന്‍റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കിയതാണ് ഈ അനുഭവത്തെ കൂടുതല്‍ ദീപ്തമാക്കിയത്. അതും ഇംഗ്ലണ്ടിനു പുറത്ത് ആദ്യമായി.
 

പലവിധ തിരക്കുകള്‍ക്കിടയില്‍ ,മത്സര ചിത്രങ്ങള്‍ കാണാനാണ് കൂടുതലും ശ്രദ്ധ പതിപ്പിച്ചത്. എന്നിട്ടും മികച്ച ചിത്രമായി ജൂറി തെരഞ്ഞെടുത്ത സ്റ്റാ.നിന കാണാന്‍ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കി.
യെമ
അള്‍ജീരിയന്‍ സംവിധായകന്‍  ജാമില സരോയ് സയ്യാറാക്കിയ അറബിക് ചിത്രമാണ് യെമ.മുസ്ലിം കലാപകാരികള്‍ കൊല ചെയ്ത മകനെ തനിച്ച് വണ്ടിയില്‍ കൊണ്ടുവന്ന് മറവു ചെയ്യുന്ന ഔര്‍ദിയ , ഊഷര ഭൂമിയില്‍ പച്ചപ്പിന്‍റെയും സമൃദ്ധിയുടെയും വിളവ് കൊയ്യുമ്പോള്‍ ,കലാപകാരികളുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്. പരുക്കന്മാരായ കലാപകാരികളുടെ മനസ്സുപോലും അലിയുന്നവിധമാണ് ആ അമ്മയുടെ ദിനങ്ങള്‍. റാഫേല്‍ ഒ ബയണിന്‍റെ മികവുള്ള ക്യാമറയും കാതറീന്‍ ഗൌസിന്‍റെ എഡിറ്റിംഗും സെബാസ്റ്റ്യന്‍ ദെ മോങ്കിന്‍റെ ശബ്ദമിശ്രണവും ചിത്രത്തിന്‍റെ മികവ് കൂട്ടുന്നു. ജമീല സരോയി തന്നെ പ്രധാനവേഷം കൈയ്യാളുന്ന ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍ അലി ഷറഫും സമീര്‍ യഹിയയുമാണ്. നിര്‍മ്മാണം അന്‍റോണിന്‍ ദൌവും മൌറാദ് സിദിയും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. സബ് ടൈറ്റിലുകള്‍ ഉണ്ടായിരുന്നില്ല എന്നത് കുറവായി അനുഭവപ്പെട്ടു. 

ഇവാന്‍സ് വുമണ്‍
ചിലിയിലെ ഫ്രാന്‍സിസ്ക സില്‍വ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഇവാന്സ് വുമണ്‍ ശ്രദ്ധേയമായ ഒരു പ്രമേയമാണ് അവതരിപ്പിച്ചത്. ബാല്യം മുതല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ വിധിക്കപ്പെട്ട നതാലിയ പ്രായപൂര്‍ത്തിയാകുന്നതോടെ അവളുടെ മേല്നോട്ടക്കാരന്‍ ഇവാനുണ്ടാകുന്ന കാമവും പ്രണയവുമാണ് മനഃശാസ്ത്രപരമായ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കടുത്ത സംഘര്‍ഷങ്ങളും വേദനയും ലൈംഗികതയും ചിത്രത്തില്‍ ഇടകലരുന്നു. അനസ് ജോര്‍ജ്–നാസിമെന്‍റേ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ദാനിയല്‍ വിവാന്‍കോയും എഡിറ്റിംഗ് ഫെലിപ്പ് എലൂട്ടിയും സില്‍വയും ചേര്‍ന്നു നിര്‍വ്വഹിച്ചു. ശബ്ദം അല്‍വാരോ മോര്‍ഗനും സംഗീതം ആന്‍ജലോ സൊലാരിയും നിര്വ്വഹിച്ചു. മാര്സലോ അലോന്‍സോ,മരിയ ദെ ലോസ് ആന്‍ജലസ് ഗാര്‍സിയ , ജെയിം ലോര്‍ക,അല്‍ദോ പരോദി തുടങ്ങിയവര്‍ കഥാപാത്രങ്ങളായി. (88 മിനിട്ട്) 

ഫിലിമിസ്ഥാന്‍
സണ്ണി എന്ന സംവിധാന സഹായിയുടെ മോഹം നടനാവുകയാണ്. എന്നാല്‍ ഓഡിഷനപ്പുറം പോകാന്‍ കഴിയുന്നില്ല. ഈ സമയം രാജസ്ഥാനെക്കുറിച്ച് ഡോക്യൂമെന്‍ററി ചെയ്യുന്ന ഒരമേരിക്കന്‍ സംഘത്തോടൊപ്പം അയാള്‍ ജയ്സാല്‍മേറിലെ താര്‍ മരുഭൂമിയില്‍ എത്തുന്നു. അവിടെ നിന്നും അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട മുസ്ലിം തീവ്രവാദികളുടെ കൈയ്യില്‍ അകപ്പെടുന്നു. ഒരു ഗ്രാമത്തില്‍ ഇയാള്‍ പാര്‍പ്പിക്കപ്പെടുകയാണ്. ഇന്ത്യന്‍ സിനിമ സിഡികള്‍ ഒളിച്ചു കടത്തി ജനങ്ങളെ കാണിക്കുന്ന ഒരാളുടെ വീടാണത്. സണ്ണി ആ നാട്ടുകാരുടെ പ്രിയങ്കരനാകുന്നതും സണ്ണിയും വീട്ടുടമയും മനസ്സുകൊണ്ട് ഒന്നായി രക്ഷപെടാന്‍ നടത്തുന്ന ശ്രമവുമാണ് സിനിമ പറയുന്നത്. ഒരു നല്ല സന്ദേശം നല്കുന്ന ചിത്രം ഹാസ്യവും തീവ്രതയും ഫിലോസഫിയുമൊക്കെ ഇഴപാകി മനോഹരമായി ചെയ്തിരിക്കുന്നു നവാഗത സംവിധായകന്‍ നിതിന്‍ കക്കര്‍. സാറ്റലൈറ്റ് പിക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ചിത്രം സുബ്രാന്‍സു ദാസ് സിനിമാറ്റോഗ്രാഫി നിര്‍വ്വഹിച്ച് സചീന്ദ്ര വാട്സ് എഡിറ്റ് ചെയ്തിരിക്കുന്നു. അരുണ്‍ നമ്പ്യാരും ഫസില് മജീദും ശബ്ദം കൈകാര്യം ചെയ്തു.അരിജിത് ദത്തയാണ് സംഗീതം. ഷരീഫ് ഹസ്മി,ഇനാമുള്‍ ഹക്ക്,കുമുദ് മിശ്ര, ഗോപാല്‍ ദത്ത് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ശക്തരായ അഭിനേതാക്കളാണ് ചിത്രത്തിന് കൂടുതല്‍ ബലം നല്കുന്നത്. 

ഐഡി
അതി തീവ്രമായ ഒരു സംഭവമാണ് ഐഡി അവതരിപ്പിക്കുന്നത്. പെട്ടെന്ന് മരണത്തിലേക്ക് എടുത്തെറിയപ്പെടുന്ന ഒരുവന്‍റെ തിരിച്ചറിയല്‍ എത്ര അസാദ്ധ്യമാണെന്ന് സംവിധായകന്‍ കെ.എം.കമല്‍ നമ്മോട് പറയുന്നു. ഇത്തരം ഒരവസ്ഥയെ പലരും പലരീതിയിലാണ് കാണുക. പോലീസ്സില്‍ അറിയിച്ച് ആ ജോലി അവസാനിപ്പിക്കാം. എന്നാല്‍ ഇതിലെ നായിക അയാളുടെ കുടുംബത്തെ അന്വേഷിച്ചിറങ്ങുകയാണ്. മുംബയ് നഗരത്തില്‍ ഒരു സാധാരണ തൊഴിലാളി എവിടെ എങ്ങിനെ ജീവിക്കുന്നു എന്നും അവന്‍റെ ജീവന്‍റെ വില എന്തെന്നും ക്യാമറ കാണിച്ചു തരുന്നു. ചാരു എന്ന കഥാപാത്രത്തിന് ജീവന്‍ നല്കിയ ഗീതാഞ്ജലി താപ്പ അതിശക്തയായ ഒരു അഭിനേത്രിയാണ്. സിനിമയെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് കൂട്ടായ്മയില്‍ ജന്മം കൊണ്ട മനോഹര ചിത്രമാണ് ഐഡി.മൊബൈല്‍ നഷ്ടപ്പെടുന്ന ചാരുവില്‍ ചിത്രം അവസാനിപ്പിക്കാമായിരുന്നു എന്നു തോന്നി. റസൂല് പൂക്കുട്ടിയും രാജീവ് രവിയും മധു നീലകണഠനും സുനില്‍ ബാബുവും ബി.അജിത് കുമാറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ മധു നീലകണഠനാണ് ക്യാമറ ചലിപ്പിച്ചത്. അജിത് എഡിറ്റിംഗും റസൂല്‍ ശബ്ദവും ജോണ്‍.പി.വര്‍ക്കി ,സുനില്‍ കുമാര്‍ എന്നിവര്‍ സംഗീതവും കൈകാര്യം ചെയ്തു. ഗീതാജ്ഞലിക്കൊപ്പം മുരാരി കുമാറും പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ചു

ഷട്ടര്‍
ജോയ് മാത്യു തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ഷട്ടര്‍ മനോഹരമായ ഒരു ചിത്രമാണ്. അവതരണത്തിലെ പുതുമയും അപ്രതീക്ഷിതമായ ജീവിത സമ്മര്‍ദ്ദങ്ങളും നന്മയുടെ വിജയവുമാണ് ചിത്രം പ്രതിപാദിക്കുന്നത്. സാങ്കേതികത്തികവില്ലെങ്കിലും ചിത്രത്തിന്‍റെ ക്രാഫ്റ്റ് അഭിനന്ദനാര്‍ഹം. ദുര്‍ബ്ബലരായ സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളിലൂടെ ഓടുന്ന സിനിമയില്‍ ആട്ടോറിക്ഷ ഡ്രൈവര്‍ സുരനായി അഭിനയിച്ച വിജയ് ഫോര്‍ട്ട് വലിയ സാദ്ധ്യതയുണര്‍ത്തുന്നു. ശ്രീനിവാസന്‍,ലാല്‍,സജിത മടത്തില്‍,പ്രേം കുമാര്‍,റിയ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സരിത ആന്‍ തോമസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഹരി നായര്‍ ക്യാമറ,ബിജിത് ബാല എഡിറ്റിംഗ്,രംഗനാഥ് രവി ശബ്ദം,ജേക്കബ് പണിക്കര്‍ ,ബിബിന്‍ സാമുവല് എന്നിവര്‍ സംഗീതവും നിര്‍വ്വഹിച്ചു

ദ ലാസ്റ്റ് സ്റ്റെപ്പ്
അലി മൊസാഫയുടെ ഇറാനിയന്‍ ചിത്രമാണ് ദ ലാസ്റ്റ് സ്റ്റെപ്പ്. അങിനേത്രി ലൈലയുടെ ഭര്‍ത്താവ് കോസ്റോവിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ടാണ് കഥ കയറിയും ഇറങ്ങിയും നീങ്ങുന്നത്. ജീവനും മരണവും വേര്‍തിരിയാതെ കിടക്കുന്ന ഇഴയടര്‍ന്ന കയറുപോലെയാണ് ചിത്രം നീങ്ങുന്നത്. മനോഹരമായ ക്രാഫ്റ്റാണ് ചിത്രത്തിന്‍റേത്. നിര്‍മ്മാണം,തിരക്കഥ,സംവിധാനം,അഭിനയം എന്നിവ അലി മൊസാഫ നിര്‍വ്വഹിക്കുന്നു. ഭാര്യ ലൈല ഹതാമി ,അലിറെസ ആഗഖാനി,ഹമീദ് ബെഹ്ദാദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അലിറെസ ബാരസാന്ദേ ക്യാമറ,ഫര്‍ദീന്‍ സാഹബ് സമാനി എഡിറ്റിംഗ്. ജയിംസ് ജോയ്സിന്‍റെ ദ ഡെഡ് എന്ന കഥയോട് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട് സംവിധായകന്‍

ടുഡേ
സെനഗല്‍ -ഫ്രാന്‍സ് സംയുക്ത സംരഭമാണ് ടുഡേ.ജീവിതത്തിന്‍റെ അവസാന ദിവസമാണ് ഇന്ന് എന്ന ബോദ്ധ്യത്തോടെ ഒരു ചെറുപ്പക്കാരന്‍ ആ ദിനം എങ്ങിനെ തള്ളിനീക്കുന്നു എന്നതാണ് ചിത്രം പറഞ്ഞുതരുന്നത്. അവന് അടുപ്പമുള്ള സുഹൃത്തുക്കള്‍,മാമന്‍,കാമുകി,ഇഷ്ടമുള്ള തെരുവുകള്‍,കാഴ്ചകള്‍,ഒടുവില്‍ വീട്,ഭാര്യ,മക്കള്‍. അവന്‍റെ ഓര്‍മ്മയില്‍ മുതിര്‍ന്ന കുട്ടികളുടെ ഒരു ദൃശ്യം കൂടി സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇതിനിടയില്‍ സെനഗലിന്‍റെ സംസ്ക്കാരവും ജീവിതവും ജനങ്ങളും കാഴ്ചക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നു. അലന്‍ ഗോമിസ് രചന സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം എറിക് ഇദ്രിസ് കനന്‍ഗോയും ഗില്ലെസ് സാന്സോസും നിര്‍വ്വഹിച്ചു. ക്യാമറ ക്രിസ്റ്റെല്ല ഫോര്‍ണിയര്‍,എഡിറ്റിംഗ് –ഫാബ്രസ് റൌഔദ്,ശബ്ദം-അലയോണ്‍ ബോ,ജീന്‍ പെറേ ലാഫോഴ്സ്,അഭിനേതാക്കള്‍-സാള്‍ വില്ല്യംസ്,ജൊലോപ്പ് എംബംഗ്,അനിസിയ ഉസേമാന്‍, ഐസ മെയ്ഗ, മാരിക്കോ അരാം,അലക്സാണ്ടര്‍ ഗോമിസ്,അനറ്റെ ഡേര്‍വില്ലെക,ഹെലന്‍ ഗോമിസ്,ചാര്‍ലറ്റ് മെന്‍ഡി തുടങ്ങിയവരാണ്.