Saturday, September 27, 2014

Forest Right and Tribes

വനാവകാശ നിയമവും ആദിവാസി പരിരക്ഷയും                       
കോളനി വാഴ്ചക്കാലത്തും സ്വാതന്ത്ര്യം ലഭിച്ച ശേഷം സ്വതന്ത്രഇന്ത്യയിലും ആദിവാസികള്‍ അനുഭവിച്ചുവരുന്ന അനീതികള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് വനാവകാശ നിയമം-2006 കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. 2006 ഡിസംബര്‍ 29ന് രാഷ്ട്രപതി ഒപ്പിട്ട് 2007 ജനുവരി രണ്ടിന് ഗസറ്റ് വിജ്ഞാപനമായ വനാവകാശ നിയമം , പരമ്പരാഗതമായി വനത്തില്‍ താമസിക്കുകയും ജീവിതവൃത്തി കഴിക്കുകയും ചെയ്യുന്ന ആദിവാസികളുടെയും വനവാസികളുടെയും വനാവകാശമാണ് നിയമം മൂലം അംഗീകരിച്ചിരിക്കുന്നത്.
വനത്തിന്‍റെ നിലനില്പ്പിനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥയുടെ നിലനില്പ്പിനും പ്രധാനപങ്ക് വഹിക്കുന്ന ആദിവാസികള്‍ക്ക് അതോടൊപ്പം അവരുടെ ജീവിതവൃത്തിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാന്‍ ഈ നിയമം ലക്ഷ്യമിടുന്നു. പരമ്പരാഗതമായി കൈവച്ചനുഭവിച്ചുവന്ന ഭൂമിയിലോ ആവാസവ്യവസ്ഥയിലോ ആദിവാസികള്‍ക്ക് ഒരവകാശവും നല്കാതിരുന്ന ചരിത്രപരമായ അനീതിക്ക് ഇതോടെ അവസാനമാകുമെന്ന് പ്രതീക്ഷിക്കാം. സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാടുപേക്ഷിക്കേണ്ടി വരുന്നവരുടെ സുരക്ഷയും ഈ നിയമം ലക്ഷ്യമിടുന്നുണ്ട്.
ജമ്മുകാഷ്മീര്‍ ഒഴികെ മറ്റെല്ലാസംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്നതാണ് വനാവകാശനിയമം. ഗ്രാമത്തില്‍ പരമ്പരാഗതമായുള്ള കാടും അവയുടെ അതിര്‍ത്തികളും,റിസര്‍വ്വ് വനം,സംരക്ഷിത വനം,ആദിവാസികള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ദേശീയ പാര്‍ക്കുകള്‍,വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്നവയാണ്.
വനഭൂമി കൈവശം വയ്ക്കാനും കൃഷി നടത്താനും സാമൂഹ്യപരമായ അവകാശങ്ങള്‍ നിറവേറ്റാനും നിയമം അനുമതി നല്കുന്നുണ്ട്. ചെറുകിട വനഉത്പ്പന്നങ്ങള്‍ ശേഖരിക്കാനും വില്ക്കാനുമുള്ള അവകാശവും പുഴയില്‍ നിന്നും മീന്‍പിടിക്കാനും പുല്‍മേടുകളിലെ ഉത്പ്പന്നങ്ങള്‍ ശേഖരിക്കാനും നിയമം ആദിവാസികളെ അനുവദിക്കുന്നു.വനത്തില്‍ ലഭിക്കുന്ന ജൈവഭക്ഷ്യഉത്പ്പന്നങ്ങള്‍ കണ്ടെത്തി ഉപയോഗിക്കാനും നിയമം ഉറപ്പു നല്കുന്നു. സര്‍ക്കാരോ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളോ വനഭൂമിക്ക് നല്കിയിട്ടുള്ള പാട്ടങ്ങളും ഗ്രാന്‍റുകളും ലീസുകളും ടൈറ്റിലുകളാക്കാനുള്ള അവകാശവും ആദിവാസികള്‍ക്ക് ഈ നിയമം ഉറപ്പു നല്കുന്നു. ജൈവവൈവിദ്ധ്യത്തിലും പരമ്പരാഗത അറിവുകളിലും ബൌദ്ധികസ്വത്തവകാശ പ്രകാരമുള്ള സാമൂഹിക അവകാശവും ആദിവാസികള്‍ക്ക് ഈ നിയമംവഴി ലഭിക്കുന്നു.
വന്യമൃഗങ്ങളെ വേട്ടയാടുകയോ അവയുടെ ശരീരഭാഗങ്ങള്‍ എടുക്കുകയോ ചെയ്യാന്‍ വനവാസികള്‍ക്ക് അവകാശമില്ലെങ്കിലും കാടുമായി ബന്ധപ്പെട്ട ഗുണപരമായ എല്ലാ പരമ്പരാഗത ഇടപെടലുകളും നടത്താന്‍ വനവാസിക്ക് നിയമം അവകാശം നല്കുന്നു. വനത്തില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഒഴിവാക്കപ്പെടുന്ന വനവാസിക്ക് നിയമപരമായ അവകാശങ്ങള്‍ നല്കുകയോ പകരം ഭൂമി നല്കി കുടിയിരുത്തുകയോ ചെയ്യാന്‍ സര്‍ക്കാരിനുള്ള ബാധ്യസ്ഥത നിയമം ഊന്നിപ്പറയുന്നു.
ആദിവാസി ജീവിതം മെച്ചപ്പെടുത്താനായി സ്കൂള്‍,ആശുപത്രി,അംഗന്‍വാടി,ന്യായവിലക്കട,വൈദ്യുതി-വാര്‍ത്താവിതരണ കമ്പികള്‍,ജലകേന്ദ്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍ ,കുടിവെള്ളക്കുഴലുകള്‍,മഴവെള്ള ശേഖരം,ചെറുകിട ജലസേചന തോടുകള്‍,പാരമ്പര്യേതര ഊര്‍ജ്ജസംരഭങ്ങള്‍,പരമ്പരാഗത പരിശീലനകേന്ദ്രങ്ങള്‍,മികവ് ഉയര്‍ത്തല്‍ കേന്ദ്രങ്ങള്‍,റോഡുകള്‍,സാമൂഹിക കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് വനഭൂമി നല്കാനും നിയമം അനുശാസിക്കുന്നു.എന്നാല്‍ ഒരു ഹെക്ടറില്‍ നിന്നും എഴുപത്തിയഞ്ച് മരങ്ങളില്‍ കൂടുതല്‍ മുറിക്കാന്‍ പാടില്ലെന്നുള്ള നിയമവും അംഗീകരിച്ചിട്ടുണ്ട്. ഇത് ഗ്രാമസഭകള്‍ ശുപാര്‍ശ ചെയ്യുകയും വേണം.
ആദിവാസികള്‍ക്ക് കാട്ടിലുള്ള സ്വാതന്ത്ര്യത്തിനും പരിമിതി കല്പ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് ദോഷകരവും നിലനില്പ്പിന് ഭീഷണി ഉയര്‍ത്തുന്നതുമായ ആദിവാസി സാന്നിദ്ധ്യവും സെറ്റില്‍മെന്‍റും അനുവദിക്കില്ല എന്ന് നിയമത്തില്‍ പറയുന്നു.പുനരധിവാസവും ബദല്‍ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ , സമുദായവും ഗ്രാമസഭയും അത് അംഗീകരിക്കേണ്ടതുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമെന്നുകണ്ടാല്‍ ആദിവാസികള്‍ക്ക് അത് സ്വീകരിക്കാം. എന്നാല്‍ ആദിവാസികളെ ഒഴിപ്പിച്ച ഇടത്ത് മറ്റൊരാവശ്യത്തിനും ആ ഭൂമി ഉപയോഗിക്കാന്‍ പാടില്ല എന്നും നിയമത്തില്‍ പറയുന്നു.
2005 ഡിസംബര്‍ 13ന് മുന്‍പ് താമസമാക്കിയിട്ടുള്ള വനഭൂമിയില്‍ മാത്രമെ നിയമപരമായി ആദിവാസികള്‍ക്ക് അവകാശമുന്നയിക്കാന്‍ കഴിയുകയുള്ളു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അവിവാഹിതര്‍ക്കും വനഭൂമിയില്‍ അവകാശമുണ്ടാകും.തുടര്‍ന്ന് അവരുടെ മക്കള്‍ക്കും മക്കളില്ലെങ്കില്‍ അടുത്ത ബന്ധുവിനും അവകാശം ലഭിക്കും. വനവാസി കൈവശം വച്ചിരിക്കുന്ന ഭൂമി അയാളുടേതല്ലെന്ന് കൃത്യമായി തെളിയിക്കും വരേക്കും അയാളെ ആ ഭൂമിയില്‍ നിന്നും പുറത്താക്കാന്‍ പാടില്ല. നാല് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനും ആദിവാസിക്ക് അവകാശമുണ്ടായിരിക്കില്ല. നല്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ബാദ്ധ്യതകളും നിയമ നടപടികളും ഒഴിവാക്കിയും പണമിടപാടുകളില്‍ നിന്നും ഒഴിവാക്കിയുമാണ് വനാവകാശപ്രകാരം ഭൂമി നല്കുന്നത്.
വനസംരക്ഷണത്തിന്‍റെ ഭാഗമായി ആദിവാസികളെ ഒഴിപ്പിച്ച ഭൂമിക്ക് പകരം ഭൂമി നല്കാതിരിക്കുകയോ ഒഴിപ്പിച്ച ഭൂമി അഞ്ചു വര്‍ഷം ഉപയോഗിക്കാതെ ഇട്ടിരിക്കയോ ചെയ്താല്‍ ഒഴിഞ്ഞുപോകേണ്ടിവന്ന വ്യക്തികള്‍ക്ക് അതില്‍ അവകാശം ഉന്നയിക്കാം.
വനത്തില്‍ ആദിവാസികള്‍ക്കുള്ള അവകാശം പോലെതന്നെ ചില കടമകളും നിയമത്തില്‍ പറയുന്നുണ്ട്. വനം,വന്യജീവി,ജൈവവൈവിദ്ധ്യം എന്നിവയെ സംരക്ഷിക്കുക,വൃഷ്ടിപ്രദേശം ,ജലസ്രോതസ്സുകള്‍,ആവാസകേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കുക,ആദിവാസി സംസ്ക്കാരവും പാരമ്പര്യവും നശിക്കാതെ സൂക്ഷിക്കുക,വനസംരക്ഷണത്തിനായി ഗ്രാമസഭകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വ്യക്തികളും കൂട്ടായ്മകളും വനാവകാശപ്രകാരം നല്കുന്ന പരാതികള്‍ സ്വീകരിച്ച് പരിശോധിക്കാനും ശുപാര്‍ശ ചെയ്ത് സബ് ഡിവിഷണല്‍ സമിതിക്ക് സമര്‍പ്പിക്കാനും ഗ്രാമസഭയ്ക്കാണ് അധികാരമുള്ളത്. ഗ്രാമസഭയുടെ തീരുമാനം ശരിയല്ല എന്നു തോന്നിയാല്‍ പരാതിക്കാരന് അത് സബ് ഡിവിഷണല്‍ സമിതിയെ രേഖാമൂലം അറിയിക്കാവുന്നതാണ്. ഗ്രാമസഭയുടെ തീരുമാനത്തീയതി മുതല്‍ അറുപത് ദിവസങ്ങള്‍ക്കകം ഇത് നല്കണം. ഇത് പരിശോധിച്ച് സമിതി ഉചിതമായ തീരുമാനം കൈക്കൊള്ളും.പരാതി തള്ളുകയാണെങ്കില്‍ അയാള്‍ക്ക് തന്‍റെ വാദം അവതരിപ്പിക്കാന്‍ അവസരവും നല്കണം. അവസാനതീരുമാനം കൈക്കൊള്ളുന്നത് ജില്ലാസമിതിയാണ്. ജില്ലാ സമിതിയെ സബ് ഡിവിഷണല്‍ സമിതിയാണ് തീരുമാനങ്ങളും പരാതികളും അറിയിക്കുന്നത്. സബ് ഡിവിഷണല്‍ സമിതി തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ അത് ജില്ലാ സമിതിയെ അറിയിക്കണം. സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് സമിതി മാത്രമേ ഉണ്ടാവുകയുള്ളു. ജില്ല,സബ് ഡിവിഷന്‍,ഗ്രാമസഭ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നോഡല്‍ ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്കുന്നത് സംസ്ഥാനതല മോണിറ്ററിംഗ് സമിതിയായിരിക്കും. ആദിവാസിക്ഷേമത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പ്,കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനം അല്ലെങ്കില്‍ ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഏജന്‍സി.
റവന്യൂ,വനം,ആദിവാസി കാര്യം എന്നീ വകുപ്പുകളിലെയും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ മൂന്ന് ജനപ്രതിനിധികള്‍ എന്നിവരാണ് ഓരോ അനുയോജ്യതലത്തിലും അംഗങ്ങളായുണ്ടാവുക.ജനപ്രതിനിധികളില്‍ രണ്ടുപേര്‍ പട്ടികവര്‍ഗ്ഗക്കാരും ഒരാള്‍ വനിതയുമായിരിക്കണമെന്നും വനാവകാശനിയമം അനുശാസിക്കുന്നു. സമിതിയുടെ ഘടനയും പ്രവര്‍ത്തനവും നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ ഉത്തരവാദപ്പെട്ടവരോ വനാവകാശം ലംഘിച്ചാല്‍,നിയമ നടപടിയും ആയിരം രൂപവരെ പിഴയും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഉദ്യോഗസ്ഥന്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നയാളാണ് എന്ന് ഉറപ്പായാലും അയാളുടെ അറിവോടെയല്ല ലംഘനം നടന്നത് എന്ന് തെളിയുകയും ചെയ്താല്‍ ശിക്ഷയുണ്ടാവില്ല.

വനവാസിയോ ഗ്രാമസഭയോ നല്കുന്ന പരാതിയില്‍ സംസ്ഥാന മോണിറ്ററിംഗ് സമിതി തീരുമാനം കൈക്കൊള്ളാതിരുന്നാല്‍ അറുപത് ദിവസത്തിനുശേഷം അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സമിതിയിലെ എല്ലാ അംഗങ്ങളും പൊതുജനസേവകര്‍ എന്ന പരിധിയില്‍ വരുമെന്നും നിയമം ഉറപ്പാക്കുന്നുണ്ട്. വനവാസികളുടെ നന്മ ലക്ഷ്യമിട്ട് ഒരുദ്യോഗസ്ഥന്‍ ചെയ്ത നല്ല നടപടികള്‍ക്കെതിരെ കേസിന് പോകാനും നിയമം അനുവദിക്കുന്നില്ല. നന്മ ലക്ഷ്യമിട്ട പ്രവര്‍ത്തിയിലൂടെ വരുന്ന കേടുപാടുകള്‍ക്കെതിരെയും കേസിന് പോകാന്‍ കഴിയില്ല. സമിതിയംഗങ്ങളും മെംബര്‍ സെക്രട്ടറിയും ഉദ്യോഗസ്ഥരും ചെയര്‍പേഴ്സണും വനവാസികളുടെ നന്മ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്കെതിരെയും കോടതിയില്‍ പോകാന്‍ കഴിയില്ല.

Thursday, September 25, 2014

വലിയ മോഷ്ടാവ്

വലിയ  മോഷ്ടാവ്
ലോകരാഷ്ട്രങ്ങള്‍ പിടിച്ചടക്കി കീര്‍ത്തിമാനായി കിഴക്കന്‍ നാടുകള്‍ ലക്ഷ്യമാക്കി നീങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ കടന്ന് പുരു രാജാവുമായി ഏറ്റുമുട്ടി.സ്വന്തമായി കാലാള്‍ പട്ടാളം,കുതിരപ്പട്ടാളം ഒക്കെയുള്ള അലക്സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധക്കളത്തില്‍ ആനപ്പട്ടാളത്തെ ആദ്യമായി കണ്ടത് അന്നാണ്.അദ്ദേഹം അതുകണ്ട് ഒന്നമ്പരക്കുകയും ചെയ്തു.ഗംഭീരമായ യുദ്ധമാണ് പുരുവിനെതിരെ നടത്തിയത്.ഒരു യഥാര്‍ത്ഥ പോരാളിയെ അലക്സാണ്ടര്‍ ഇന്ത്യയില്‍ കണ്ടു.ഒടുവില്‍ പുരു യുദ്ധത്തില്‍ തോറ്റു.തോറ്റെങ്കിലും അഭിമാനം കൈവിടാതിരുന്ന പുരു രാജാവിനെ ചക്രവര്‍ത്തിക്ക് ഇഷ്ടമായി. പുരുവിന് ഭരണ പങ്കാളിത്തം നല്കുകയും ചെയ്തു.
അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു മോഷ്ടാവിനെ അറസ്റ്റുചെയ്ത് പട്ടാളക്കാര്‍ ചക്രവര്‍ത്തിയുടെ മുന്നില്‍കൊണ്ടുവന്നു.അദ്ദേഹം അയാളോട് മോഷണം സംബ്ബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചു. ദാരിദ്ര്യം കൊണ്ടാണ് മോഷ്ടിച്ചതെന്നും നിവര്‍ത്തിയുണ്ടെങ്കില്‍ ചെയ്യുമായിരുന്നില്ലെന്നും അവന്‍ മറുപടി പറഞ്ഞു.
മോഷണം ഹീനമായ കുറ്റമാണെന്നും കനത്ത ശിക്ഷ കിട്ടുമെന്നും ചക്രവര്‍ത്തി അവനെ ഓര്മ്മിപ്പിച്ചു.അപ്പോള്‍ തീരെ കൂസലില്ലാതെയും എന്നാല്‍ ബഹുമാനം കൈവിടാതെയും അവന്‍ മറുപടി പറഞ്ഞു,   എങ്കില്‍ എനിക്ക് നല്കുന്നതിനേക്കാള്‍ എത്രയോ വലിയ ശിക്ഷയാണ് അങ്ങയ്ക്ക് നല്കേണ്ടത്.ഈ മഹത്തായ രാജ്യം അങ്ങയ്ക്ക് അവകാശപ്പെട്ടതല്ല.എന്നിട്ടും അതിക്രമിച്ചു കടന്ന് അത് സ്വന്തമാക്കുകയും വിലപിടിച്ചതൊക്കെ മോഷ്ടിക്കുകയും ചെയ്തില്ലേ.അതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ തെറ്റ് തുലോം ചെറുതല്ലെ

ഇതുകേട്ട് അടുത്തുനിന്ന സൈനികര്‍ അവനെ കൊല്ലാനായി മുന്നോട്ടുവന്നു.ചക്രവര്‍ത്തി അവരെ തടഞ്ഞു.എന്നിട്ട് കുറേനേരം ആലോചിച്ചിരുന്നു.അതിനുശേഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാളെ വെറുതെ വിടാന്‍ ഉത്തരവിട്ടു.എന്നു മാത്രമല്ല , പിന്നീടദ്ദേഹം യുദ്ധം ചെയ്യുന്നതും രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതും അവസാനിപ്പിക്കുകയും ചെയ്തു. 

Wednesday, September 17, 2014

ജാതി-മത ചിന്തയും സംവരണവും

ജാതി-മത ചിന്തയും സംവരണവും
                               
ഒരിന്ത്യക്കാരന്‍ ജാതി-മത ചിന്തകളില്ലാത്ത വ്യക്തിയാണ് എന്നവകാശപ്പെട്ടാല്‍ അയാള്‍ കപടമുഖമുള്ളവനാണ് എന്ന് വിവക്ഷ. എന്നാല്‍ ജാതിചിന്ത തെറ്റാണ് എന്ന അര്‍ത്ഥത്തില്‍ ഇതിനെ എടുക്കേണ്ടതുമില്ല. തൊഴിലുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ഹിന്ദുസമൂഹത്തെ ജാതിയുടെ ചങ്ങലകളില്‍ തളച്ചത് ഒരു പക്ഷെ, ബ്രാഹ്മണമതത്തിന്‍റെ തന്ത്രങ്ങളുടെ ഫലമാകാം. ന്യൂനപക്ഷപ്രീണനം ജനാധിപത്യത്തിന്‍റെ സംഭാവനയും.
  അദ്വൈതദര്‍ശനത്തിന്‍റെ ഉപജ്ഞാതാവായ ശ്രീശങ്കാരാചാര്യരില്‍ പോലും ജാതിചിന്തയുടെ അടിവേരുകള്‍ ഇളകാതെ നിന്നിരുന്നതായി കഥകളുണ്ട്. അവയുടെ ശരിതെറ്റുകള്‍ എന്തുതന്നെയായാലും അവയൊക്കെ വിശ്വസിക്കുകയേ തരമുള്ളു. താന്‍ പിറന്ന സമൂഹം കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുന്നതിന് മൌനസമ്മതം നല്കിയ ആചാര്യനായിരുന്നല്ലോ ശ്രീശങ്കരന്‍.ഭാരതപര്യടനത്തിന്‍റെ ഭാഗമായി ശിഷ്യര്‍ക്കൊപ്പം കാശിയിലെത്തിയ ശ്രീശങ്കരന്‍ ഗംഗാസ്നാനം കഴിഞ്ഞ് വിശ്വനാഥദര്‍ശനത്തിനായി പുറപ്പെട്ടു. അപ്പോള്‍ മാര്‍ഗ്ഗമധ്യത്തില്‍ ഒരു ചണ്ഡാളന്‍ നില്ക്കുന്നു. മാറി നില്ക്കൂ എന്ന് അസഹിഷ്ണുതയോടെ ആചാര്യന്‍ ഉര ചെയ്തു. ശരീരം ശരീരത്തില്‍ നിന്നും അകന്നുനില്ക്കണമോ,ആത്മാവ് ആത്മാവില്‍ നിന്നും വിട്ടുനില്ക്കണമോ, ഇതില്‍ ഏതാണ് അങ്ങ് അര്‍ത്ഥമാക്കുന്നത് എന്നായി ചണ്ഡാളന്‍. തന്‍റെ മുന്നില്‍ നില്ക്കുന്ന വ്യക്തി നിസ്സാരനല്ല എന്നു മനസ്സിലാക്കി ശ്രീശങ്കരന്‍ ആ കാലടികളെ തൊട്ടുവണങ്ങി മാപ്പുചോദിച്ചു എന്നാണ് കഥ. ഈ സംഭവമാണ് മനീഷാപഞ്ചകമെഴുതാന്‍ ആചാര്യനെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അവിടംകൊണ്ട് കഥ അവസാനിക്കുന്നില്ല. ഒരു ചണ്ഡാളനില്‍ ഇത്രയേറെ അറിവും ചിന്തയും ഉണ്ടാകാന്‍ പാടില്ലല്ലോ. അതിന് ശിഷ്യര്‍ പുതിയ കഥയുണ്ടാക്കി. ആചാര്യന്‍റെ അദ്വൈതചിന്തകള്‍‌ പൂര്‍ത്തിയായിട്ടില്ല എന്നു മനസ്സിലാക്കിയ സാക്ഷാല്‍ പരമ ശിവന്‍ ചണ്ഡാളനായി അവതരിച്ചാണ് ആചാര്യനുമായി തര്‍ക്കിച്ചത് എന്നതായിരുന്നു പുതിയ കഥ. ബ്രാഹ്മണനില്‍ കാണുന്നത്ര ആഴമുള്ള ചിന്തയും ബുദ്ധിയും മറ്റൊരാള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന ചിന്താരീതിയുടെ സമീപനം ഇതായിരുന്നു.
കാലം ഒരുപാടുകടന്ന് ഇന്ത്യ ജനാധിപത്യം കൈവരിച്ചു. അന്ന് പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ലീഗുമായി. ഹിന്ദുവാദികള്‍ ജനസംഘമുണ്ടാക്കി. അധികാരത്തിനുവേണ്ടിയുള്ള വിലപേശലുകളില്‍  ജാതിക്കും മതത്തിനും മുന്‍തൂക്കമായി. മത-ജാതി സംഘടനാ നേതാക്കള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചു. ആയിരക്കണക്കിനു വ്യക്തികളെ കണ്ട് വോട്ടുചോദിക്കുന്നതിനു പകരം അവരുടെ ജാതിയെ പ്രതിനിധീകരിക്കുന്ന നേതാവിനെകണ്ട് പ്രീണിപ്പിച്ചാല്‍ മതി എന്ന നില വന്നു. കോണ്‍ഗ്രസ്സായാലും ജനതാപാര്‍ട്ടിയായാലും കമ്മ്യൂണിസ്റ്റായാലും തെരഞ്ഞെടുപ്പുകാലത്ത് പ്രദേശത്തെ ജാതി മത സമവാക്യങ്ങള്‍ നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തുടങ്ങി. മതേതരത്വത്തെ പുറമെ പുണര്‍ന്നും മതങ്ങളെ അകമെ പുണര്‍ന്നും ഒരുതരം ഞാണിന്മേല്‍ കളിക്ക് എല്ലാവരും വൈദഗ്ദ്ധ്യം നേടി. ഓരോ ജാതിയുടെയും മതത്തിന്‍റെയും യോഗങ്ങളില്‍ പങ്കെടുത്ത് ജാതിമതാദ്ധ്യക്ഷന്മാര്‍ക്ക് ഇഷ്ടം തോന്നും വിധം സംസാരിക്കാനും രാഷ്ട്രീയനേതാക്കള്‍ പരിശീലനം നേടി.
അംബേദ്ക്കര്‍ ഉള്‍‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണഘടന ശില്പ്പികള്‍ ദീര്‍ഘദര്‍ശനം ചെയ്ത് നടപ്പിലാക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ നിയമങ്ങള്‍, അന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും വിധം സമൂഹത്തെ , വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക-സാംസ്ക്കാരികപരമായി ഉയര്‍ത്താന്‍ നമ്മുടെ ജനാധിപത്യത്തിന് കഴിഞ്ഞില്ല. മറിച്ച് സംവരണത്തിന്‍റെ  വ്യാപ്തി വര്‍ദ്ധിക്കുകയാണുണ്ടായത്. പിന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം വിപ്ലവകരമായ ഒരു മുന്നേറ്റമായി പലരും വ്യാഖ്യാനിച്ചു. ആ സംഭവം ജാതി-മതചിന്തകള്‍ക്ക് പുതിയ മാനങ്ങള്‍ നല്കി. വടക്കേ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രചിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലും ബീഹാറിലും മറ്റും ജാതിമേല്ക്കോയ്മയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി.
   മുന്‍പ് ജാതിവികാരം പ്രകടമാക്കാതിരുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും പോലും മറിച്ച് ചിന്തിക്കാന്‍ ഇടയാക്കും വിധം സംവരണത്തിന്‍റെ വ്യാളീവിരലുകള്‍ നാനാവശങ്ങളിലേക്ക് പടര്‍ന്നുതുടങ്ങിയിരിക്കുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ പോലും നിയമനങ്ങളില്‍ സംവരണം വേണമെന്നും സ്ഥാനക്കയറ്റത്തിനും ജാതി അടിസ്ഥാനമാക്കണമെന്നും പറയുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്നവരും സൌകര്യങ്ങള്‍ നഷ്ടപ്പെടുന്നവരും ജാതിചിന്തയുള്ളവരായി മാറുക സ്വാഭാവികം മാത്രം.
അവനവന്‍റെ വിശ്വാസങ്ങള്‍ക്കും സാമൂഹികാചാരങ്ങള്‍ക്കും മാത്രം ജാതിയും മതവും മതി എന്നു നിശ്ചയിക്കുന്ന ഒരു സമൂഹം നിലവില്‍ വരണമെങ്കില്‍ സംവരണ സംവിധാനം അവസാനിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും ഈ വ്യവസ്ഥിതിയില്‍ മാറ്റം വരാന്‍ പോകുന്നില്ല. അത് സംവരണം അര്‍ഹിക്കുന്ന ജനസമൂഹത്തിന്‍റെ എണ്ണം കുറയാത്തതുകൊണ്ടല്ല, മറിച്ച് സംവരണം ലഭിക്കുന്ന സമൂഹത്തിന്‍റെ സംഘടിത ശക്തിക്കുമുന്നില്‍, ഉയര്‍ന്നുനിന്ന് സത്യം വിളിച്ചുപറയാനും ശരി നടപ്പിലാക്കാനും കഴിയുന്ന രാഷ്ട്രീയശക്തി ഉണ്ടാകാന്‍ സാധ്യതയില്ല എന്നതാണ് അതിനു കാരണം.
സംവരണം ലഭിക്കുന്ന സമൂഹത്തിന്‍റെ സാമ്പത്തിക ക്രീമിലെയര്‍ ഉയര്‍ത്തിയതോടെ തന്നെ സംവരണം ഒരിക്കലും അവസാനിക്കാത്ത ഒരു ദായക്രമമായി മാറിക്കഴിഞ്ഞു. എന്നുമാത്രമല്ല, സംവരണം ലഭിക്കുന്ന സമൂഹത്തില്‍ തന്നെ സാമ്പത്തികമായി ഉയര്‍ന്ന ഒരു സവര്‍ണ്ണ വര്‍ഗ്ഗവും സാമ്പത്തികമായി താണ ഒരു അവര്‍ണ്ണ വര്‍ഗ്ഗവും ഉടലെടുത്തു കഴിഞ്ഞു. എന്നാല്‍ ക്രീമിലെയര്‍ ഉയര്‍ത്തുന്നത് തങ്ങള്‍ക്കാണ് ദോഷം ചെയ്യുക എന്നു മനസ്സിലാക്കാതെ അതിനായി മുറവിളി കൂട്ടി നേതാക്കള്‍ക്കൊപ്പം പോകാന്‍ പാവങ്ങള്‍ വിധിക്കപ്പെട്ടവരുമാകുന്നു. സംവരണം യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടവര്‍ക്ക് പകരം സംവരണ സമുദായത്തിലെ ഉന്നതര്‍ അത് തട്ടിയെടുക്കുന്ന അവസ്ഥയാണ് നാമിന്നുകാണുന്നത്. ഇതിനൊരു പരിഹാരം ഒരിക്കല്‍ ജോലി സംവരണം ലഭിച്ചവരുടെ മക്കള്‍ക്ക് ഈ സൌകര്യം നല്കാതിരിക്കുക മാത്രമാണ്. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്കൊപ്പമായി തീരുന്നവര്‍ക്ക് പ്രായേണ ജാതിചിന്ത കുറയാന്‍ സാധ്യതയുണ്ട്.

സമൂഹത്തിലെ സവര്‍ണ്ണര്‍ക്കൊപ്പമായി എന്ന് തലയെടുപ്പോടെ ഉയര്‍ന്നു നിന്നു പറയാനും സ്വന്തം ആത്മാഭിമാനം ഉറപ്പിക്കാനും ഇവര്‍ക്ക് കഴിയും. സംവരാണാനുകൂല്യം നേടിയവന്‍ എന്ന അപകര്‍ഷം ഇല്ലാതാകുമ്പോഴേ അവന്‍ ഒരു തികഞ്ഞ പൌരനായി മാറുകയുള്ളു. ഇത്തരത്തില്‍ ക്രമേണ സംവരണം ഇല്ലാതാക്കാനും സമൂഹത്തെ ഇന്ത്യക്കാര്‍ എന്ന ഏക വിചാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനും കഴിയും. ഇതിനുള്ള ആര്‍ജ്ജവം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സാമുഹായിക നേതൃത്വങ്ങള്‍ക്കും ഉണ്ടായി വന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമായി തീരുമെന്നും പൌരന്മാരില്‍ നിന്നും രാഷ്ട്രീയപരമായ ജാതി-മത ചിന്തകള്‍ ഒഴിവാകുമെന്നും പ്രതീക്ഷിക്കാം. 

Wednesday, September 10, 2014

വിദ്യാഭ്യാസ രംഗത്തെ പരീക്ഷണങ്ങള്‍ കുട്ടികളുടെ ഗുണമേന്മ ഉയര്ത്തി യോ ?

വിദ്യാഭ്യാസ രംഗത്തെ പരീക്ഷണങ്ങള്‍ കുട്ടികളുടെ ഗുണമേന്മ ഉയര്‍ത്തിയോ ?
ഇന്ത്യയൊട്ടാകെയും പ്രത്യേകിച്ച് കേരളത്തിലും ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഒരു രംഗമാണ് വിദ്യാഭ്യാസം. അതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് വിശകലനം ചെയ്യാനോ ശാസ്ത്രീയമായി അപഗ്രഥിക്കാനോ കഴിവുള്ള ഒരു ശാസ്ത്രജ്ഞനോ വിചക്ഷണനോ അല്ല ഞാന്‍.എങ്കിലും ഒരു സാധാരണക്കാരനായ യാഥാസ്ഥിതികന്‍ എന്ന നിലയില്‍ ഇന്നത്തെ അവസ്ഥയെ നോക്കിക്കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന് സമയമായി എന്നു തോന്നുന്നു.
എന്തിനായിരുന്നു ഈ പരീക്ഷണങ്ങള്‍ ? ആര്‍ക്കുവേണ്ടി ? അതിലൂടെ കുട്ടികള്‍ എന്തുനേടി ? സമൂഹത്തില്‍ എന്ത് മാറ്റമുണ്ടാക്കി ?
തര്‍ക്കിക്കാന്‍ വേണ്ടി പുറപ്പെടുന്ന പലരും സ്വന്തം കുട്ടികളെ ഈ പരീക്ഷണങ്ങള്‍ക്ക് അപ്പുറത്ത് നിര്‍ത്തിയിട്ടാണ് ഗിനിപ്പന്നികളിലോ എലികളിലോ പരീക്ഷണം നടത്തിയത് എന്നു കാണാന്‍ കഴിയും. ഞാന്‍ ഉള്‍പ്പെട്ട തലമുറ സ്കൂള്‍ വിദ്യാഭ്യാസം നടത്തുമ്പോള്‍ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ മൂന്നാം ക്ലാസ്സുവരെ പൂര്‍ണ്ണമായും മാതൃഭാഷയിലായിരുന്നു പഠനം.നാലില്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കും. അഞ്ചു മുതല്‍ ഇംഗ്ലീഷും ഹിന്ദിയും മലയാളവും പഠിക്കുന്നതിനു പുറമെ സയന്‍സും കണക്കും സാമൂഹ്യപാഠവും വിഷയങ്ങളായി പഠിച്ചിരുന്നു.ഇതേ സമയം സമാന്തരമായി പട്ടണങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നു. അവിടെ ഉപരിവര്‍ഗ്ഗ സമൂഹം പഠനം നടത്തി വന്നു.ഇന്ന് മാതൃഭാഷയുടെ പുരോഗതിക്കായി രാവും പകലും പ്രാര്‍ത്ഥിക്കുന്ന പല സാംസ്ക്കാരിക നായകരുടെയും മക്കള്‍ അന്ന് അത്തരം സ്കൂളുകളില്‍ പഠിച്ച് ഉന്നതസ്ഥാനങ്ങളില്‍ എത്തി സുരക്ഷിതരായി. അന്ന് ശരാശരി കുട്ടികള്‍ക്ക് ഭയം ജനിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു സ്കൂളുകള്‍. അധ്യാപകന്‍ എന്നാല്‍ ഒരു വ്യക്തിയേക്കാള്‍ അധികം അയാളോട് ചേര്‍ന്നുവരുന്ന ചൂരലിന്‍റെ വേദനിപ്പിക്കുന്ന ഊര്‍ജ്ജമായിരുന്നു ഓര്‍മ്മകളില്‍. മാതൃഭൂമിയിലെ സ്കൂള്‍ ഓര്‍മ്മകളുടെ ഒരു പംക്തിപോലും മധുരച്ചൂരല്‍ എന്നാണറിയപ്പെടുന്നത്. ഈ ഭയത്തിന്‍റെ അന്തരീക്ഷത്തിലെ പഠനം ശരിയായിരുന്നോ എന്നു ചോദിച്ചാല്‍ അല്ല എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും കണക്കിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാനും ഓര്‍മ്മയുടെ മസ്തിഷ്കം തുറക്കാനുമൊക്കെ അധ്യാപകര്‍ കണ്ടെത്തിയ ഒരെളുപ്പ വിദ്യയായിരുന്നു ഈ ആയുധം. ഏത് കാലഘട്ടത്തിലാണ് ചൂരല്‍ വിദ്യാഭ്യാസത്തിന്‍റെ ആയുധമായത് എന്നകാര്യത്തില്‍ പഠനം നടന്നിട്ടുണ്ടോ എന്നറിയില്ല.
           ഏതായാലും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളും ഇഷ്ടമില്ലാത്ത വിഷയങ്ങളും ഒരുപോലെ പഠിക്കേണ്ടിവന്ന കാലമായിരുന്നു അത്. പത്താം ക്ലാസ്സുവരെയും അവന് ഇതല്ലാതെ മറ്റൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഈ സമ്പ്രദായം ശരിയായ ദിശയിലായിരുന്നില്ല എന്നതില്‍ സംശയമില്ല. കണക്കില്‍ വളരെ മിടുക്കനായ കുട്ടിക്ക് ഇംഗ്ലീഷില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ പല ക്ലാസ്സുകളില്‍ തോല്ക്കുകയും ഹിന്ദി അറിയാത്തതിനാല്‍ തോല്‍വി സംഭവിക്കുകയുമൊക്കെയുണ്ടായി. ഇങ്ങനെ ഏഴിലും എട്ടിലുമൊക്കെ പഠനം നിര്‍ത്തിയ കുട്ടികള്‍ അക്കാലത്ത് ധാരാളമുണ്ടായിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും നൂറില്‍ നാല്പ്പത് മാര്‍ക്കും മറ്റു വിഷയങ്ങള്‍ക്ക് മുപ്പത്തിയഞ്ച് മാര്‍ക്കും ലഭിക്കാതെ അടുത്ത ക്ലാസ്സിലേക്ക് കടക്കാന്‍ കഴിയില്ലായിരുന്നു. പരീക്ഷയ്ക്ക് മാര്‍ക്കിടല്‍ പിശുക്കന്‍റെ പണപ്പെട്ടി പോലെയായിരുന്ന കാലം.ചില അധ്യാപകര്‍ക്ക് ചില കുട്ടികളോടുള്ള ഇഷ്ടക്കേടുപോലും മാര്‍ക്കിടലില്‍ പ്രതിഫലിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ രാഷ്ട്രീയാതിപ്രസരമുള്ള കാലവുമായിരുന്നു അത്. മിക്ക ദിവസങ്ങളിലും സമരമാണ്.ഏത് വിഷയമായാലും കുട്ടികളെ തെരുവിലിറക്കി കളിക്കുന്ന ഒരു രീതി അന്ന് നിലനിന്നിരുന്നു. എങ്കിലും അധ്യാപകര്‍ കഴിയുന്നതും പാഠ്യപദ്ധതി പ്രകാരമുള്ള ക്ലാസ്സുകള്‍ എക്സ്ട്രാ ക്ലാസ്സുകള്‍ വച്ചും പഠിപ്പിച്ചു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും മിടുക്കന്മാരായ അധ്യാപകരും മോശക്കാരായ അധ്യാപകരുമുണ്ടായിരുന്നു.ഓരോ ക്ലാസ്സിലും തിങ്ങിഞെരുങ്ങിയിരിക്കുന്ന നാല്പ്പതിലേറെ കുട്ടികളില്‍ കുറച്ചു മിടുക്കന്മാരും കുറെ ശരാശരിക്കാരും തീരെ മോശക്കാരുമുണ്ടായിരുന്നു. ഇവരെ മൊത്തമായി കണ്ട് പഠിപ്പിക്കുന്ന ശ്രമകരമായ രീതി ഇന്ന് ഓര്‍ക്കാന്‍ കഴിയാത്ത ഒന്നാണ്.ഒരു പക്ഷെ മധുരച്ചൂരല്‍ കരുതിയതിന്‍റെ കാരണവും അതാകാം. അന്ന് സ്കൂളുകളിലെ സമരബഹളങ്ങള്‍ക്കിടയില്‍ പഠനം തുടര്‍ച്ചയാകുന്നത് ട്യൂട്ടോറിയലുകളിലായിരുന്നു. ചില സ്കൂളുകളില്‍ രാവിലെ പത്തു മുതല്‍ നാലുവരെ പഠനമെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ ഷിഫ്റ്റായിരുന്നു. രാവിലെ എട്ടു മുതല്‍ ഒന്നു വരെയും ഉച്ച കഴിഞ്ഞ് ഒന്നു മുപ്പതു മുതല്‍ അഞ്ച് മുപ്പതു വരെയും. ഈ കുട്ടികള്‍ ഭൂരിപക്ഷവും ട്യൂട്ടോറിയലുകളില് പോയിരുന്നു. അപ്പോള്‍ പഠനമെന്നത് സ്കൂള്‍,ട്യൂട്ടോറിയല്‍,വീട് എന്ന നിലയില്‍ ഒരു ദീര്‍ഘമായ വേളയായി മാറി. പുസ്തകത്തിന് അപ്പുറത്തേക്ക് പോകാതെയുള്ള പഠനമായിരുന്നു എന്നതുകൊണ്ട് ഒരേ കാര്യം ക്ലാസ്സിലും ട്യൂട്ടോറിയലിലും കേട്ട് ,ചൂരലിനെ ഭയന്ന്,വീട്ടിലെത്തി വീണ്ടും വായിച്ച് കാണാപ്പാഠം പഠിക്കുന്ന രീതിയായിരുന്നു അത്. ഇന്നത്തെപോലെ കാണാപ്പാഠം പഠിക്കുന്നത് ഒരു പാപമാണെന്ന് അന്നാരും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഓര്‍മ്മയുടെ കോശങ്ങള്‍ വളര്‍ന്നു വികസിച്ചിരുന്നു. കഥയും കവിതയും കണക്കുകളും  ചരിത്രവും ശാസ്ത്രവുമെല്ലാം പരിമിതമായ നിലയിലാണ് പഠിച്ചതെങ്കിലും ഒരു കംപ്യൂട്ടറിന്‍റെയോ കാല്‍ക്കുലേറ്ററിന്‍റെയോ മൊബൈല്‍ ഫോണിന്‍റെയോ  സഹായമില്ലാതെ കണക്കുകള്‍ ചെയ്യാനും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ നൂറും നൂറും എത്രയെന്ന് കാല്‍ക്കുലേറ്ററില്‍ കണക്ക് കൂട്ടുന്ന കുട്ടികളുടെ കാലമാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ തകരാണ് എന്നു ഞാന്‍ പറയും. അപ്പോള്‍ കുറെ വിദഗ്ധന്മാരുടെ പേരും ഉദ്ധരണികളും ഉപയോഗിച്ചതിനെ ഖണ്ഡിക്കാന്‍ വിചക്ഷണന്മാര്‍ക്ക് കഴിയുമായിരിക്കും,പക്ഷെ ഇതാണ് സത്യമെന്നെ ഞാന്‍ വിശ്വസിക്കൂ. അന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നാല്‍ ഗ്രൌണ്ടിലെ ഗുസ്തിമറിയലും കിളിത്തട്ടുകളിയും കബഡിയുമൊക്കെയായിരുന്നു. അപൂര്‍വ്വം സ്കൂളുകളില്‍ ഫുട്ബാളും കളിപ്പിച്ചിരുന്നു. പഠ്യേതര വിഷയം പാട്ടും ചിത്രരചനയുമായിരുന്നു. രണ്ടിലും താത്പ്പര്യമില്ലാത്ത കുട്ടിയും അതില്‍ പങ്കെടുക്കേണ്ടിയിരുന്നു എന്നത് വിചിത്രമായ കാര്യം. ഈ സമ്പ്രദായത്തില്‍ ന്യൂനതകള്‍ ഏറെയുണ്ടായിരുന്നു.
അവയില്‍ പ്രധാനം ചൂരല്‍ എന്ന ആയുധം തന്നെയായിരുന്നു. ഇംപോസിഷന്‍ എന്ന രീതിയില്‍ നൂറുവട്ടമൊക്കെ ഒരു കാര്യം എഴുതിക്കുന്ന രീതി, ക്ലാസ്സിലെ പരിമിതികള്‍,കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധന,മിടുക്കര്‍ക്കൊപ്പം മറ്റുള്ളവരെ എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥ,സമരങ്ങള്‍,ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ പത്ത് വരെ പഠിക്കേണ്ടി വരുന്ന ഗതികേട് എന്നിവയും ശ്രദ്ധയങ്ങളാണ്.
കാണാതെ പഠിച്ച കാര്യങ്ങള്‍ പരീക്ഷയ്ക്ക് എഴുതിയാല്‍ മാത്രം വിജയിക്കുന്ന അന്നത്തെ കാലത്ത് പത്താം തരം വിജയശതമാനം മുപ്പത്തിയഞ്ച് നാല്പ്പത് ശതമാനമായിരുന്നു. ചെറിയ മോഡറേഷനുകളോടെ അത് അന്‍പതിനടുത്തെത്തിയിരുന്നു. ഞാനോര്‍ക്കുന്നു,എന്‍റെ ക്ലാസ്സിലെ നാല്പ്പത്തിനാല് കുട്ടികളില്‍ ഞാന്‍ മാത്രമായിരുന്നു അന്ന് പത്ത് ജയിച്ചത്. സ്കൂളിലെ മികച്ച ഡിവിഷനുകളായ എയിലും ബിയിലുമൊഴികെ മറ്റെല്ലായിടവും നാമമാത്ര വിജയം. ഇന്ന് തൊണ്ണൂറിനു മുകളില്‍ വിജയമുണ്ടാകുന്നത്  പുതിയ തലമുറയുടെ ബുദ്ധി വികസിച്ചതുകൊണ്ടോ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മികവുകൊണ്ടോ അല്ല എന്ന് ജയിച്ച കുട്ടികളുടെ അറിവും ജ്ഞാനവും പരിശോധിക്കുമ്പോള്‍ മനസ്സിലാകും. പരീക്ഷയ്ക്ക് മാര്‍ക്കിടുന്ന രീതിയില്‍ വന്ന മാറ്റമാണ് ഇതിനെല്ലാം കാരണം. യഥാര്‍ത്ഥത്തില്‍ ജയിക്കാന്‍ കഴിയുന്ന സമര്‍ത്ഥന്മാരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നു. വഴിയില്‍ പലയിടത്തും വഴിമാറി പോകേണ്ടിയിരുന്ന കുട്ടികളെ ഒരേ പാതയിലൂടെ തെളിച്ചുകൊണ്ടുവന്ന് പ്ലസ്സ് ടു കടത്തിവിടുകയാണ്. അതുവരെ മലയാളത്തില്‍ വിഷയങ്ങള്‍ പഠിച്ചവന്‍ ഡിഗ്രിക്കും പ്രൊഫഷണല്‍ കോഴ്സിനും ഇംഗ്ലീഷിന്‍റെ ലോകത്തേക്ക് എടുത്തെറിയപ്പെടുകയാണ്.അവന്‍റെ അങ്കലാപ്പ് ആരും മനസ്സിലാക്കുന്നില്ല. അത്യാവശ്യം നന്നായി ഒരു ഖണ്ഡിക ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാന്‍ കഴിയാത്തവനായി ഭൂരിപക്ഷം പ്ലസ്സ് ടു വിദ്യാര്‍ത്ഥികളും മാറുന്നു. എന്നിട്ടും അവന് പ്രൊഫഷണല്‍ കോഴ്സുകളിലും കോളേജുകളിലും പ്രവേശനം കിട്ടുന്നു.അവിടെ അവന്‍റെ ജീവിതം അവസാനിക്കുകയാണ്. ഏത് കാലത്തും മിടുക്കന്മാര്‍ കയറി പോകും,മറ്റുള്ളവരുടെ സ്ഥിതിയാണ് പരിതാപകരം.
പത്ത് വര്‍ഷമായിട്ടും എന്‍ജിനീയറിംഗ് പൂര്‍ത്തിയാകാത്ത അനേകായിരം കുട്ടികള്‍ കേരളത്തിലുണ്ട്. അവര്‍ തന്നെ അടുത്ത തലമുറയ്ക്ക് ക്ലാസ്സെടുക്കുന്ന ദുരന്തവും സ്വകാര്യ കോളേജുകളില്‍ അരങ്ങേറുന്നു. പഠിച്ചിറങ്ങുന്നവര്‍ക്ക് അതിനനുസരിച്ചുള്ള തൊഴിലുമില്ല.അവര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ജോലിക്കാരാകുന്നു.ന്യൂ ജനറേഷന്‍ ഹോട്ടലുകളില്‍ പണി ചെയ്യുന്നു. അതിലേറെ പണവും സ്വൈരജീവിതവും ലഭിക്കാവുന്ന സ്കില്‍ഡ് ജോലികളില്‍ അന്യസംസ്ഥാനക്കാര്‍ വിരാജിക്കുമ്പോള്‍ , അതിനേക്കാള്‍ മോശം ജോലികള്‍ നാട്ടിലേതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ചെയ്യാന്‍ അഭിമാനിയായ മലയാളി ട്രെയിനും വിമാനവും കയറുന്നു.നമുക്ക് എവിടെയാണ് തെറ്റിയത് . പരിമിത ചിന്തയില്‍ തോന്നുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ.
ഓരോ തൊഴിലിനും നമുക്കാവശ്യമായ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നത് ഒരു കാരണമാണ്. കുട്ടികളുടെ കഴിവ് പരിശോധിച്ച് ദിശാബോധം നല്കാന്‍ നമുക്ക് കഴിയുന്നില്ല, പകരം മാനേജ്മെന്‍റുകളെ സഹായിക്കുന്ന സമീപനമാണ് കച്ചവടമായി കാണുന്ന വിദ്യാഭ്യാസത്തില്‍ നടക്കുന്നത്. തൊഴിലിന്‍റെ അന്തസ്സിനെക്കുറിച്ച് കാര്യമായ ബോധം കുട്ടികളില്‍ ജനിപ്പിക്കുന്നില്ല. ഐടിഐയിലും പോളിടെക്നിക്കിലും പോകേണ്ട കുട്ടികള്‍ പോലും അവരുടെ ബുദ്ധിപരവും സാങ്കേതികവുമായ മികവ് പരിശോധിക്കപ്പെടാതെ എന്‍ജിനീയറിംഗിലേക്ക് എത്തിപ്പെടുന്നു. മെഡിക്കല്‍ രംഗത്തുള്‍പ്പെടെ ഈ പ്രവണതയുണ്ടാകുമ്പോള്‍ നല്ല ശാസ്ത്രജ്ഞന്മാരും നല്ല അധ്യാപകരും ഇല്ലാതാകുന്നു. അപ്പോഴും നമുക്ക് പിഴവുപറ്റിയിട്ടില്ല എന്നാണ് ആണയിടുന്നതെങ്കില്‍ അതിന്‍റെ സംശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ചില യാഥാസ്ഥിതിക പരിഹാര ചിന്തകള്‍ മനസ്സില്‍ വരുകയാണ്. ആരെങ്കിലും ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്താല്‍ അത്രയും നന്ന്. ഞാന്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ അതിനും സന്തോഷമേയുള്ളു.
എല്‍കെജി മുതല്‍ പന്ത്രണ്ടു വരെയും മാതൃഭാഷയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിപ്പിക്കുക.സംസാര ഭാഷയ്ക്ക് പ്രാധാന്യം നല്കണം. അഞ്ചു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ ഹിന്ദിഭാഷ ലളിതമായ രീതിയില്‍ സ്പോക്കണ്‍ ഹിന്ദിക്ക് പ്രാധാന്യം നല്കി പഠിപ്പിക്കുക.മറ്റു വിഷയങ്ങളുടെ പഠനം നിര്‍ബ്ബന്ധമായും ഇംഗ്ലീഷിലായിരിക്കണം. അടിസ്ഥാന സയന്‍സും സാമൂഹ്യപാഠവും കണക്കും ഏഴാം ക്ലാസ്സുവരെ നിര്‍ബ്ബന്ധമായും പഠിപ്പിക്കുക.എട്ടു മുതല്‍ താത്പ്പര്യമുള്ള വിഷയങ്ങള്‍ മാത്രം എടുത്ത് പഠിക്കാന്‍ അനുവദിക്കുക. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുമ്പോഴും കുട്ടിയുടെ തലച്ചോറിന്‍റെ ഓര്‍മ്മ,ചിന്ത,ഭാവന തുടങ്ങിയ മേഖലകള്‍ വളരാന്‍ അനുവദിക്കും വിധമാകണം പഠനം .പരീക്ഷകള്‍ വഴിപാടാക്കാതെ നിശ്ചയിച്ച ഗ്രേഡുകളില്‍ അവനെ എത്തിക്കാനുള്ള ശ്രമം സ്കൂളിലുണ്ടാകണം. നാല്പ്പത് ശതമാനമെങ്കിലും മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടിക്ക് പ്രത്യേക പരിശീലനം നല്കി അതിലേക്ക് എത്തിക്കണം. വേഗത്തില്‍ നടക്കാന്‍ കഴിയാത്ത കുട്ടിയെ നടക്കാന്‍ സഹായിക്കയാണ് വേണ്ടത്. പകരം ചുമലിലെടുത്ത് കൊണ്ടുപോയാല്‍ പിന്നീടവന് ഈ താണ്ടിയ പാതയുടെ സുഖവും ദുഃഖവും അറിയാന്‍ കഴിയാതെ വരും.ഇഷ്ടമുള്ള ഒരു അഡീഷണല്‍ സ്കില്ലും , അത് പ്ലബിംഗ്,തയ്യല്‍,ഇലക്ട്രിക്കല്‍ തുടങ്ങി ഏതുമാകാം, ഇഷ്ടമുള്ള ഒരു കലയും നിര്‍ബ്ബന്ധമായും പഠിപ്പിക്കുക.ഒരു ക്ലാസ്സില്‍ നിന്നും അടുത്ത ക്ലാസ്സിലേക്ക് ഒരു വര്‍ഷം കൊണ്ട് കയറിപോകാന്‍ കഴിയാത്ത കുട്ടിക്ക് ഒരവസരം കൂടി നല്കി അവനെ അടുത്ത വര്‍ഷം അവിടെ എത്തിക്കുന്നതാകും ഉചിതം. പത്ത് കഴിയുമ്പോള്‍ അവന്‍റെ കഴിവുകള്‍ പരിശോധിച്ച് അവനെ ഐടിഐ,കാര്‍ഷികം,കരകൌശലം തുടങ്ങിയ മേഖലകളിലേക്കോ പ്ലസ്സ് ടു വിനോ വിടാന്‍ കഴിയണം. പ്ലസ്സ് ടു വിഷയ നിര്‍ണ്ണയത്തിലും ഈ സമീപനം വേണം. അതിന് കഴിയുന്ന സമിതികള്‍ ഉണ്ടാവണം.അധ്യാപകരും മനശാസ്ത്രജ്ഞരും വിദഗ്ധരും ഉള്‍പ്പെടുന്ന സമിതികളാവണം അത്. തുടര്‍ന്ന് പ്ലസ്സ് ടു പഠനം കഴിയുമ്പോള്‍ പെളിടെക്നിക്,എന്‍ജിനീയറിംഗ്,മെഡിസിന്‍,അടിസ്ഥാന വിഷയങ്ങള്‍, ശാസ്ത്രം, അധ്യാപനം,മാധ്യമ മേഖല തുടങ്ങി ശാഖ തിരിക്കാനും മൂന്ന് ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാനും കഴിയണം. മത്സര പരീക്ഷയിലൂടെ കുട്ടികള്‍ അവരുടെ മേഖല കണ്ടെത്തണം. അധ്യാപകരുടെ മേന്മയളക്കാനും സംവിധാനമുണ്ടാകണം. ഈ അസ്സസ്സ്മെന്‍റില്‍ കുട്ടികളെയും പങ്കാളികളാക്കണം. മിടുക്കര്‍ക്ക് മാത്രമെ ഇന്‍ക്രിമെന്‍റ് അനുവദിക്കാവൂ.
ഇത്തരമൊരു സമീപനം ഗൌരവമായി എടുക്കണമെന്നും കേരളമെങ്കിലും ഇതിനായി മുന്നോട്ടു വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.ചര്‍ച്ചകളിലൂടെ ഇതിനെ പരുവപ്പെടുത്തി എടുക്കാവുന്നതാണ്. കമ്പോളത്തിന് ആവശ്യമായ തലമുറയെ വാര്‍ത്തെടുക്കുകയല്ല വേണ്ടത് കഴിവുകളെ കണ്ടെത്തി മികവുറ്റ ജനതയെ വാര്‍ത്തെടുക്കയാണ് ആവശ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം

Saturday, August 23, 2014

വിദ്യാഭ്യാസ വായ്പ മാനേജ്മെന്‍റുകളെ സഹായിക്കാനാകരുത്
കാര്‍ഷിക വായ്പ കൃഷി ചെയ്യുന്നവര്‍ക്ക് നല്കുന്ന വായ്പയാണ്. അതിലൂടെ വരുമാനമുണ്ടാവുകയും അവരത് തിരിച്ചടയ്ക്കുകയും ചെയ്യുന്നു.പലിശ കുറവാണ് എന്നതിനാല്‍ സമീപകാലത്ത് ഈ സംവിധാനം ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപ അകര്‍ഷകര്‍ നേടിയെടുത്തു എന്നത് സാമ്പത്തിക ചരിത്രം. വ്യവസായ വായ്പ സ്ഥാപനം തുടങ്ങാനാണ് നല്കുന്നത്. അതവര്‍ കച്ചവടം നടത്തി തിരികെ അടയ്ക്കും എന്നതാണ് തത്വം. എന്നാല്‍ വിദ്യാഭ്യാസ വായ്പ നല്ലൊരു ശതമാനം ആളുകള്‍ക്കും ഒരു കുരുക്കും ബാധ്യതയുമായാണ് മാറുന്നത്.
            വായ്പ കിട്ടും എന്നതിനാല്‍ ഒരു മെറിറ്റുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളുടെ മോഹം സഫലമാക്കാനായി വായ്പയെടുത്ത് സ്വകാര്യമാനേജ്മെന്‍റുകളുടെ കോളേജുകളില്‍ വന്‍തുക കാപ്പിറ്റേഷന്‍ ഫീസും തുടര്‍ന്ന് ഹോസ്റ്റല്‍, കോളേജ് ഫീയും നല്കി പഠിക്കുന്ന കാഴ്ച കുറെ നാളായി നമ്മള്‍ കാണുന്നു.ഇതില്‍ എത്ര പേര്‍ പാസ്സാകുന്നു,എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു,എത്ര പേര്‍ അതു വഴി പണം തിരികെ അടയ്ക്കുന്നു എന്നത് സംബ്ബന്ധിച്ച ഒരു സര്‍വ്വെ അനിവാര്യമാണ്. പരിചയപ്പെട്ട വ്യക്തികളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് ഇതൊരു മോഹക്കുരുക്കാണെന്നാണ്. വായ്പ തുക കൊണ്ട് പഠനം തീരില്ല. അപ്പോള്‍ കുടുംബ ബജറ്റ് കുറച്ചും കൂടുതല്‍ കടം വാങ്ങിയും പഠിപ്പിക്കാന്‍ ഗൃഹനാഥന്‍ നിര്‍ബ്ബന്ധിതനാകുന്നു.
               വിദ്യാര്‍ത്ഥി അവന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു കോഴ്സില്‍ എത്തിപ്പെട്ടതിന്‍റെ സമ്മര്‍ദ്ദത്തില്‍ വിദ്യാഭ്യാസം തകരാറിലാവുകയും കോഴ്സ് വേണ്ടവിധം പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ വായ്പ്പക്കുരുക്ക് ആ കുടുംബത്തെ തന്നെ ബാധിക്കുന്നു. ഇനി അഥവ കുട്ടി ജയിച്ചു വന്നാല്‍ , തൊഴിലുറപ്പില്ലാത്തതിനാല്‍ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ചെറിയ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ അവന്‍റെ നല്ല കാലത്ത് വായ്പ തിരിച്ചടവിനേ അവന് സമയമുണ്ടാവൂ. ജീവിതം തുടക്കത്തിലെ ഒരു ബാധ്യതയായി മാറും.അതിനാല്‍ വിദ്യാഭ്യാസ വായ്പ എടുക്കുന്നവരും വായ്പ കൊടുക്കുന്നവരും തീരുമാനം എടുക്കും മുന്‍പ് കാര്യമായ ഒരു വിചിന്തനം നടത്തേണ്ടതുണ്ട്. മികച്ച സ്ഥപനങ്ങളില്‍ മികച്ച കോഴ്സിന് മെറിറ്റ് അടിസ്ഥാനത്തില്‍ ചേരുന്ന കുട്ടികള്‍ മാത്രം വായ്പ എടുക്കുന്നതാവും ഉചിതം.അതിന് ഫലവുമുണ്ടാകും.കച്ചവട താത്പ്പര്യം മാത്രമുള്ള മോശം സ്ഥാപനങ്ങളില്‍ മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന കുട്ടി വായ്പയില്ലാതെ പ്രവേശനം നേടാന്‍ കഴിയുന്നവനാകണം. അവന് ആ പഠനം സമൂഹത്തിനു മുന്നില്‍ വെറുതെ കാട്ടാനുള്ള ഒരു യോഗ്യത മാത്രമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

മറിച്ച് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടി വായ്പയുടെ സഹായത്തോടെ മാനേജ്മെന്‍റ് ക്വാട്ടായില്‍ പ്രവേശനം നേടുന്നത് സമൂഹ വികാസത്തിന് ഗുണമല്ല ദോഷമാണ് ചെയ്യുന്നത്. മെറിറ്റിന് പുറത്ത് പ്രവേശനം നല്കുന്ന രീതിതന്നെ ആത്മഹത്യാപരമാണ് എന്ന സത്യം നിലനില്ക്കുകയാണ്.താത്പ്പര്യങ്ങളുടെ ജനാധിപത്യത്തില്‍ അതിന് തടയിടാന്‍ മാര്‍ഗ്ഗമില്ലല്ലോ.  

Tuesday, August 12, 2014

Laila's Birthday

-->
Laila’s Birthday- a film by Rashid Masharavi
Laila’s birthday is a Palestine-Tunisian- Netherlands film directed by Rashid Masharavi . It tells about the story of a judge , who has been retrenched from service due to lack of money to pay. He is earning his bread as a taxi driver. Still he is enjoying the life and strictly follows the rules and regulations of the country. The story rounds on a day from his life. His wife requests him to come before 8 PM on that day to celebrate their daughter’s birthday. He agrees, drops the kid in the school and visiting the Ministry of Justice to enquire about his posting. The officials are very arrogant and irresponsive. He leaves the place and begins his duty. While on duty, he denies a passenger to smoke in the vehicle, insisting one to use the seat belt and not permits a Palestinian guerilla to enter his vehicle with a pistol. He tries 2-3 times to buy a bag to gift his daughter, but situations do not allow him to do that. Tries to buy a cake, that also fails. In the day time, he has to face bomb attack, attend a hospital case, blockades in the street and a plenty. It’s the reality in Palestine , but the people some how manages their life. Totally frustrated, he is back home and to his surprise , he gets a cake that a passenger forgot to take, the flower basket placed accidentally by a marriage party on his vehicle and a necklace , he casually purchased from a poor boy collectively makes the birthday a remembering event.
The direction and the camera work is simple and attractive. The music, script and editing also need special mention. Mohamed Bakri as the judge performed excellently.
“ I wanted to describe the confusion that currently reigns in the life of Palestinians… After more than half a century of Israeli occupation, after having struggled for freedom, negotiated for peace and waited for progress, we have only gone backward”, Rashid says.
Rashid born in 1962 and raised in the Shati refugee camp, Gaza Strip, is a self-taught film maker.In 1996, he founded the Cinema production and Distribution Center, which offers workshops to young Palestinian film makers . The CPC also initiated the Mobile Cinema Project , which brings screening to refugee camps.His feature films are
Waiting(2005), Ticket to Jerusalem ( 2002), Haifa(1996), Curfew(1993)
Short Films
The Magician( 1992), The Shelter ( 1989) Travel Document ( 1986
Documentaries
En Direct De Palestine(2003) Waiting (1994) Long Days in Gaza(1991), Dar O Dour ( 1990)
Direction- screen play- Rashid Masharawi
Producers- Mohammed Habib Attia, Peter Van Vogelpoel, Rashid Masharawi
Cinematography- Tarek Ben Abdullah, Nestor Sanz
Editing- Pascal Chavance
Sound- Issa Qumsyeh
Music- Kais Sellami
Cast:- Mohamed Bakri, Areen Omari, Nour Zoubi
Awards/ Festivals-
UNESCO prize, Cannes Film Festival,2008-12-17 Best First Film,Biennale of Arabic Cinema in Paris,2008-12-17 Best Film, Public and Critics Award
International Fil Festival of Montpelliar,2008-12-17 Golden Pyramid for Best Film
International Film Festival of Cairo,2008Torronto International Film Festival,2008-12-17 Abu Dhabi International Film Festival,2008-12-17 Chicago International Film Festival-2008
Pusan International Film Festival,2008-12-17 Venice International Film Festival,2008

Friday, July 18, 2014

Harassment to men at kerala temples

ലേഖനം

ക്ഷേത്രാചാരവും  പുരുഷ പീഡനവും
n   വി.ആര്‍.അജിത് കുമാര്‍
ഭാരതത്തിന്‍റെ ഭരണ ഘടന എല്ലാ പൌരന്മാര്‍ക്കും അന്തസില്‍ തുല്യതയും മാന്യതയും ഉറപ്പു നല്കുന്നുണ്ടെങ്കിലും കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പുരുഷന്മാരുടെ മാന്യതയും അന്തസ്സും ഇടിച്ചു താഴ്ത്തുന്ന ഒരു സമീപനമാണ് കണ്ടു വരുന്നത്. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലും അര്‍ദ്ധ നഗ്നരായി മാത്രമെ പുരുഷന്മാരെ പ്രവേശിപ്പിക്കാറുള്ളു. വിശ്വാസത്തിനും ആചാരത്തിനും പൂര്‍ണ്ണ സ്വാതന്ത്യം നല്കിയിട്ടുള്ള ഒരു ഭരണഘടന  നടപ്പിലാക്കിയിട്ടുള്ള നാട്ടില്‍ സ്വാതന്ത്യം കിട്ടി അറുപത്തിയേഴ് വര്‍ഷമായിട്ടും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് നീതി അനുശാസിക്കുന്നത് വളരെ ക്രൂരമായ സമീപനമാണ്. ക്ഷേത്രത്തില് കയറുന്ന വിശ്വാസിയായ പുരുഷനും പോലീസ്സ് ലോക്കപ്പിലാകുന്ന കുറ്റാരോപിതനായ പുരുഷനുമാണ് കേരളത്തില്‍ വസ്ത്രം അഴിച്ചുമാറ്റേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഉടുപ്പും അടിയുടുപ്പും അഴിപ്പിക്കുന്നതിലൂടെ ക്ഷേത്രഭരണാധികാരികള്‍ എന്ത് സംതൃപ്തിയാണ് കൈവരിക്കുന്നതെന്ന് മനശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു പക്ഷേ ഇതൊരു ചാക്രിക ചരിത്ര നീതിയാണോ എന്നും സംശയിച്ചു പോകുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലം വരെയും മാറുമറയ്ക്കാതെ നടന്ന സ്ത്രീകള്‍ ശരീരമാകെ മറയ്ക്കുന്ന ഈ കാലത്ത് അന്ന് അതിന് കാരണക്കാരായ പുരുഷന്മാരുടെ വസ്ത്രം അഴിപ്പിക്കുക നീതിയുടെ അനിവാര്യമായ തിരിച്ചടിയാകാം. എങ്കിലും ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ മാറ്റങ്ങള്‍ക്കും നേതൃത്വം നല്കിയിരുന്നത് സാമുദായിക സാമൂഹിക പരിഷ്ക്കാര്‍ത്താക്കളായിരുന്നു എന്നതുകൊണ്ടുതന്നെ ഈ രംഗത്തെ പ്രമുഖരുടെ നേതൃത്വം ഇതിനുണ്ടാകേണ്ടതുണ്ട്. മുണ്ട് ഉടുക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്ന ഈ കാലത്തും ക്ഷേത്രങ്ങള്‍ മലയാളിയുടെ പൊതുവസ്ത്രമായ പാന്‍റ്സിന് വിലക്കേര്‍പ്പെടുത്തുന്നതും വിരോധാഭാസമാണ്. നിയമങ്ങള്‍ മാറ്റത്തിന് വിധേയമാണ് എന്ന സത്യം ഉള്‍ക്കൊണ്ട് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ആചാരങ്ങളില്‍ വരുത്തേണ്ടതാണ്. അതല്ലെങ്കില്‍  പത്മനാഭ സ്വാമി ക്ഷേത്രത്തിലും മറ്റും ചെയ്യുന്നപോലെ ,ദൈവത്തെ കബളിപ്പിക്കാന്‍ പാന്‍റ്സിനു മുകളില്‍ മുണ്ടുചുറ്റുന്ന വികല സമ്പ്രദായങ്ങള്‍ തുടരുക തന്നെ ചെയ്യും. അത് കച്ചവടമാക്കി മാറ്റാം എന്നു കരുതുന്നവരുടെ കൈകളില് നിന്നും ഈ സമ്പ്രദായങ്ങളെ പൊട്ടിച്ചെറിയേണ്ടതുണ്ട്.
                           -2-
വസ്ത്രധാരണത്തിന്‍റെ  ചരിത്രം
ഇന്ന് പൊതുവായി നഗ്നതാ പ്രദര്‍ശനം വലിയ മാര്‍ക്കറ്റുള്ള ഒരിനമായി മാറിയിട്ടുണ്ട്. സിനിമയിലും പരസ്യമേഖലയിലും സ്ത്രീയുടെയും പുരുഷന്‍റെയും നഗ്നത കച്ചവട താത്പ്പര്യത്തോടെ പരമാവധി വിനിയോഗിക്കപ്പെടുന്നു. ഇത് നല്കുന്ന ദര്‍ശന സുഖം മാര്‍ഗ്ഗം ഉപയോഗിച്ചവരുടെ ലക്ഷ്യ സാക്ഷാത്ക്കാരമാകുന്നു. ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇത്തരം ശില്പ്പങ്ങള്‍ കൊത്തിവച്ച ശില്പ്പികള്‍ക്കും അതിന് പണം മുടക്കിയ ഉടമകള്‍ക്കും ഈ ദര്‍ശന സുഖത്തിന്‍റെ മനശാസ്ത്രരീതികള്‍ മനസ്സിലുണ്ടായിരുന്നിരിക്കണം. ഖജുരാഹോ പോലുള്ള ക്ഷേത്രങ്ങള്‍ ഈ വിഷയത്തിന് ഉത്തമ ഉദാഹരണമാകുമ്പോള്‍ മറ്റു പലയിടത്തും ഒരളവുവരെ നഗ്നശില്പ്പങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നത് കാണാം.
ഇത് ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ നമുക്ക് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലേക്കും അതിന് പിറകിലോട്ടുള്ള നൂറ്റാണ്ടുകളിലേക്കും ഒന്നു കണ്ണോടിക്കാം. ബ്രിട്ടീഷ് ഭരണം വരുന്നതിന് മുന്‍പ് ഭാരതീയര്‍ ഭൂരിഭാഗവും അര്‍ദ്ധനഗ്നരായാണ് നടന്നിരുന്നത് എന്ന വാസ്തവക്കാഴ്ചയാണ് നാം അവിടെ കാണുക. അടിമയുടമ സമ്പ്രദായം നിലനിന്ന കാലം അടിമകള്‍ക്ക് നാമമാത്രമായ വസ്ത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് വസ്ത്രത്തിന്‍റെ തോത് ഉയര്‍ത്താന്‍ കഴിഞ്ഞതെന്നത് ചരിത്രം.
പുരാതന കാലത്ത് കൃഷിപ്പണി ആരംഭിച്ചതോടെയാണ് പലവിധ സാങ്കേതിക പുരോഗതികളും മനുഷ്യരാശിക്കുണ്ടായത്. അതില്‍ ഒരു ശാഖയായിരുന്നു നെയ്ത്ത്. രോമവും ചെടികളുടെ നാരുമാണ് നെയ്ത്ത് കണ്ടുപിടിക്കാന്‍ കാരണമായത്. ഇന്ത്യയില്‍ സൈന്ധവകാലത്താണ് നെയ്ത്ത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു.  പരുത്തിത്തുണിയുടെ ജന്മനാടാണല്ലോ ഭാരതം. കേരളത്തില്‍ പരുത്തികൃഷി ഇല്ലാതിരുന്നതിനാല്‍ ഇലകളും മൃഗചര്‍മ്മവുമാകാം നഗ്നത മറയ്ക്കാന്‍ ആദ്യം ഉപയോഗിച്ചിരുന്നത്. ഇലകൊണ്ട് നഗ്നത മറയ്ക്കുന്നവര്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഈ അടുത്തകാലം വരെയും ഉണ്ടായിരുന്നു എന്നത് ഒരു സൂചകമായി കരുതാവുന്നതാണ്. കേരളീയരുടെ ആദ്യകാല വസ്ത്രരീതികള്‍ സംബ്ബന്ധിച്ച് ഊഹാപോഹങ്ങള്‍ മാത്രമെയുള്ളു. ഇലയും മൃഗത്തോലും കടന്ന് ഏതോ കാലത്ത് അത് പരുത്തിത്തുണിയില്‍ എത്തിച്ചേര്‍ന്നു എന്നു കരുതാം. കോണകമുടുത്ത മലയാളിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ചിത്രങ്ങള്‍ നമുക്ക് ലഭ്യമാണ്.
വിവാഹത്തിനുമുന്‍പ് പെണ്‍കുട്ടികളെ ,ഒരു ചടങ്ങെന്ന നിലയില്‍, താലികെട്ടിക്കുന്ന രീതി നാട്ടില്‍ നിലനിന്നിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷനും ബാലികയും തമ്മില്‍ ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഏര്‍പ്പെടാറില്ലായിരുന്നു എങ്കിലും മിക്ക സമുദായങ്ങളും ഈ ആചാരം
                            -3-
തുടര്‍ന്നുവന്നു. താലികെട്ട് കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കാനോ മാറുമറച്ച് വസ്ത്രം ധരിക്കാനോ പാടില്ലെന്നായിരുന്നു നാട്ടുനടപ്പ്.
ജനതയുടെ വികാസം പരസ്പ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നാണെന്ന സത്യം ഉള്‍ക്കൊണ്ടാല്‍, ബിസിയില്‍ ഗ്രീക്ക്,അറേബ്യ,ഈജിപ്ത് തുടങ്ങിയ നാടുകളുമായി സുഗന്ധ വ്യഞ്ജനങ്ങളും ചന്ദനവും ഈട്ടിയും കച്ചവടം നടത്തിയിരുന്ന കേരള ജനത സ്വാഭാവികമായും അവരില്‍ നിന്നും വസ്ത്രങ്ങളും ഇറക്കുമതി ചെയ്തിട്ടുണ്ടാവണം. പെരിപ്ലസ് മുസിരിസിനെ കുറിച്ച് എഴുതുമ്പോള്‍ അവിടെ ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കളില്‍ തുണിയും പൂക്കള്‍ തുന്നിപ്പിടിച്ച വസ്ത്രങ്ങളും ഉള്‍പ്പെട്ടിരുന്നതായി പറയുന്നുണ്ട്. സമ്പന്നരായ സമൂഹം ആ കാലത്ത് മോടിയുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ഇതില്നിന്നും അനുമാനിക്കാം.
സംഘകാലത്ത് പെണ്‍കുട്ടികള്‍ തഴയുട ധരിച്ചിരുന്നതായി സംഘംകൃതികള്‍ രേഖപ്പെടുത്തുന്നുണ്ട്. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍ ധരിച്ചിരുന്ന ഒരുതരം പൂവാടയായിരുന്നു ഇത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മനോഹരവും മൃദുലവുമായ പട്ട് മുറുകെ ചുറ്റിയ അരക്കെട്ടും ചിത്രത്തിലെഴുതപ്പെട്ടപോലെയുള്ള ഇളംമുലകളുമുള്ള സുന്ദരികളെപ്പറ്റി പതിറ്റുപ്പത്തില്‍ കവികള്‍ വര്‍ണ്ണിക്കുന്നതില്‍ നിന്നും അരയ്ക്ക് മീതെ സ്ത്രീകള്‍ വസ്ത്രം ഉപയോഗിച്ചിരുന്നില്ല എന്നനുമാനിക്കാം. പുരുഷന്മാരും പരുത്തികൊണ്ടും പട്ടുകൊണ്ടുമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പട്ടുവസ്ത്രങ്ങള്‍ പരുന്തിന്‍റെ ചിറകുപോലെ നേര്‍മ്മയും മിനുസവുമുള്ളവയായിരുന്നു. ദിവസവും വെള്ളത്തില്‍ നനച്ചു വെളുപ്പിച്ച ശുഭ്രവസ്ത്രം ധരിക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കാളായിരുന്നു. യുദ്ധവീരന്മാര്‍ നീലനിറമുള്ള കച്ചയും പൂവേല ചെയ്ത ആടയുമായിരുന്നു ധരിച്ചിരുന്നത്.
നമ്പൂതിരി മേധാവിത്തത്തിന്‍റെ കാലത്ത് വസ്ത്രധാരണത്തില്‍ രണ്ട് നീതിയാണ് നിലനിന്നിരുന്നത് എന്നു കാണാന്‍ കഴിയും. നമ്പൂതിരി സ്ത്രീയുടെ ചാരിത്രം പരപുരുഷ ദര്‍ശനത്തില്‍ പോലും കളങ്കപ്പെടാതെ സൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ക്ഷേത്രത്തില്‍ പോകുമ്പോള്‍ പോലും തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വട്ടക്കുടകൊണ്ട് മറച്ച് മുന്നില്‍ അകമ്പടിയായി ഒരു നായര്‍ സ്ത്രീയേയും നടത്തിയായിരുന്നു അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദം നല്കിയിരുന്നത്. എന്നാല്‍ മറ്റു ജാതികളിലെ സ്ത്രീകള്‍ക്ക് മേല്‍മുണ്ടുപോലും നിഷേധിച്ചിരുന്നുതാനും. താണജാതിക്കാര്‍ക്കാണെങ്കില്‍  അരയ്ക്കുമീതെയുള്ള വസ്ത്രധാരണം വിലക്കിയിരുന്നു. ചെരുപ്പ്,കുട,വിശേഷ വസ്ത്രം,വിലപിടിച്ച ആഭരണങ്ങള്‍ എന്നിവയും വിലക്കിയിരുന്നു. ഉയര്‍ന്ന ജാതിക്കാരോട് ബഹുമാനം കാണിക്കാനായി സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം എടുത്തുമാറ്റണമായിരുന്നു. എന്നാല്‍ അയിത്തജാതിക്കാര്‍ മുസ്ലിം-
                        -4-
ക്രൈസ്തവ സമുദായങ്ങളിലേക്ക് മതം മാറുന്നതോടെ അവര്‍ക്ക് നേരെയുള്ള അതിക്രമവും കുറഞ്ഞു വന്നിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ ഉയര്‍ന്ന ജാതിയിലെ സ്ത്രീകളെപോലെ ജാക്കറ്റും മേല്‍മുണ്ടും ധരിച്ചിരുന്നു. സവര്‍ണ്ണര്‍ക്ക് ഇത് സഹിച്ചില്ല. തുടര്‍ന്ന് 1829ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ കേണല്‍ മണ്‍റോ ഇടപെടുകയും പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കുപ്പായം ധരിക്കാമെന്നും മേല്‍മുണ്ട് ധരിച്ചുകൂടെന്നുമായിരുന്നു തീരുമാനം. അധികം വൈകാതെ ക്രിസ്ത്യാനികളായ ചാന്നാര്‍ സ്ത്രീകളും ഹിന്ദു ചാന്നാര്‍ സ്ത്രീകളും മേല്‍മുണ്ട് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്തു. 1859ല്‍ ഇത് മറ്റൊരു ലഹളയ്ക്ക് കാരണമായി. ഒടുവില്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് ജാക്കറ്റ് ധരിക്കാമെന്നും മുക്കുവത്തികളെപോലെ പരുപരുത്ത മേല്‍മുണ്ട് ഉപയോഗിക്കാമെന്നും ധാരണയായി. എന്നാല്‍ അത് ഉയര്‍ന്ന ജാതിക്കാര് ധരിക്കും വിധമാകരുത് എന്നായിരുന്നു ഉത്തരവ്. ഇത്തരത്തില്‍ വസ്ത്രധാരണത്തില് ഉണ്ടായിരുന്ന വേര്തിരിവുകളില്‍ നിന്നെല്ലാം മോചനം നേടി സാരിയും ചുരിദാറുമുള്‍പ്പെടെ വസ്ത്രങ്ങളുടെ വൈവിദ്ധ്യങ്ങളിലേക്ക് മാറിയ മലയാളികളായ ഹിന്ദു വിശ്വാസി സ്ത്രീകള്‍ക്ക് ആവശ്യമായ ഇളവുകള്‍ അനുവദിച്ച ക്ഷേത്രാധികാരികള്‍ എന്തിനാണ് പുരുഷന്മാരോട് അനീതി കാട്ടുന്നത് എന്ന് മനസ്സിലാവുന്നില്ല.പൂജാരിയും ഇതിനനുസരിച്ച് വേഷം മാറുമോ എന്ന ഭീതിയാകാം ഒരു കാരണം. ജീന്‍സും ടീ ഷര്‍ട്ടുമിട്ട് പൂജ ചെയ്യുന്ന പൂജാരിയെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാവില്ല തന്നെ. തൊഴിലുമായി ബന്ധപ്പെട്ട ഒരു യൂണിഫോം എന്ന നിലയില്‍ പൂജാരിമാര്‍ക്ക് ഡ്രസ്സ് കോഡ് നിശ്ചയിക്കുന്നതില്‍ തെറ്റില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുഗുണമായി അത് നിശ്ചയിക്കുകയും ചെയ്യാം. തണുപ്പുകാലത്ത് ഡല്‍ഹിയിലും മറ്റുമുള്ള കേരളീയ ക്ഷേത്രങ്ങളിലെ മലയാളികളായ പൂജാരിമാര്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് പൂജ ചെയ്യുന്നതെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. ശരീര സംരക്ഷണത്തിന് ചിലപ്പോള്‍ ദൈവം പോലും തുണയാവില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.
നമ്പൂതിരി മതവും ക്ഷേത്രങ്ങളും അധികാരങ്ങളും
കേരള ദേശത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ആദികാല ഗ്രന്ഥങ്ങളായ ചിലപ്പതികാരത്തിലും മണിമേഖലയിലും സാമ്പത്തിക പുരോഗതി കൈവരിച്ച ഒരു സമൂഹത്തെക്കുറിച്ചാണ് പരാമര്‍ശിച്ചിട്ടുള്ളത്. വര്‍ഷം തോറും ക്ഷേത്രങ്ങളും തെരുവുകളും അടിച്ചു വൃത്തിയാക്കി, വര്‍ണ്ണപ്പകിട്ടോടെ അലങ്കരിച്ച് , നൃത്തവും പാട്ടുമായി ജനങ്ങള് ആഘോഷങ്ങള് കൊണ്ടാടിയിരുന്നു. ഈ സന്ദര്ഭങ്ങളില്‍ വ്യത്യസ്ത മതങ്ങളുടെ ആചാര്യന്മാര്‍ തങ്ങളുടെ മതത്തിന്‍റെ ആദര്‍ശങ്ങള്‍ ജനതാ മധ്യത്തില് പ്രഭാഷണം നടത്തിയിരുന്നു. ജനങ്ങള്‍ അവരെ ആദരിച്ചു. ലോകായതം  അഥവ ഭൌതികവാദം, സാഖ്യം,ന്യായം,വൈശേഷികം,പൂര്‍വ്വമീമാംസ,ബൌദ്ധം
                       -5-
 എന്നിവയായിരുന്നു അന്നത്തെ ഷഡ്ദര്‍ശനങ്ങള്‍. ബ്രാഹ്മണ മതത്തിന്‍റെ ഇടപെടലുകള് വളരെ പരിമിതമായിരുന്നു. മതപരമായ സഹിഷ്ണുതയും നിലനിന്നിരുന്നു. വേട്ടുവര് കൊറ്റവൈയെയും ആയര്‍ കണ്ണനെയും കുറവര്‍ മുരുകനെയും ആരാധിച്ചുവന്നു. സരസ്വതീ ക്ഷേത്രവും നിലനിന്നിരുന്നു. ബൌദ്ധകേന്ദ്രങ്ങളും ഇക്കാലത്ത് ധാരാളമുണ്ടായിരുന്നു. എല്ലാ മതാചാരക്കാരും സഹിഷ്ണുതയോടെ ജിവിച്ചിരുന്ന കാലമായിരുന്നു അത്.
സംഘകാലത്ത് ദക്ഷിണേന്ത്യയില്‍ ബ്രാഹ്മണ മതം പ്രാബല്യം പ്രാപിച്ചിരുന്നില്ല. എങ്കിലും ക്രമേണ ശൈവമത വിശ്വാസികളായ ബ്രാഹ്മണര്‍ അവരുടെ വിദ്വത്തം കൊണ്ടും യുക്തിവിചാര പാടവം കൊണ്ടും പല രാജാക്കന്മാരെയും സ്വാധീനിച്ച് മതപരിവര്‍ത്തനം നടത്തിയെങ്കിലും മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ല. എഡി നാലാം നൂറ്റാണ്ടിലാണ് ബ്രാഹ്മണരുടെ എണ്ണം ദക്ഷിണേന്ത്യയില്‍ വര്‍ദ്ധിക്കുന്നത്. അറബിക്കടല്‍ തീരത്തും നര്‍മ്മദാ നദിക്കരയിലും താമസമാക്കിയ ഇവര്‍ക്ക് അധികാരികളില്‍ നിന്നും നല്ല സ്വാഗതമാണ് ലഭിച്ചതെങ്കിലും ക്രമേണ അവഗണിക്കപ്പെട്ടു.
കേരളത്തില്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായാണ് ബ്രാഹ്മണര്‍ താമസിച്ചത്. കേരളത്തിലെത്തിയ ഈ പ്രവാസികള്‍ പ്രാദേശിക ജനങ്ങളില്‍ ചിലര്‍ക്ക് യജ്ഞോപവീതം നല്കി അവരെ ബ്രാഹ്മണരാക്കിയെന്ന് ഒരൈതീഹ്യമുണ്ട്. സ്കന്ദപുരാണം സഹ്യാദ്രി ഖണ്ഡത്തിന്‍റെ ഉത്തരാര്‍ദ്ധം ഏഴാം അധ്യായത്തില്‍ പറയുന്നത് ഇപ്രകാരമാണ്.ബ്രാഹ്മണരില്ലാതിരുന്ന ആ ദേശത്ത് പരശുരാമന്‍ ചില കൈവര്‍ത്തന്മാരെക്കൊണ്ട് അവരുടെ ചൂണ്ടല്‍ മുറിച്ചു കളഞ്ഞ ശേഷം അതിന്‍റെ ചരടിനെ പൂണുനൂലാക്കി കഴിത്തിലണിഞ്ഞ് അവരെ ബ്രാഹ്മണരാക്കി വാഴിക്കുകയും ക്ഷാമം വരികയില്ലെന്ന് വരം കൊടുത്ത് വിചാരിക്കുമ്പോള്‍ വരാമെന്നു പറഞ്ഞ് പോകുകയും ചെയ്തു.ഓത്തന്മാരെന്നും ഓത്തില്ലാത്തവരെന്നും നമ്പൂതിരിമാരില്‍ വിഭജനം കാണുന്നതുകൊണ്ടും പല നമ്പൂതിരിമാരുടെയും ആകൃതിയും പ്രകൃതിയും ഇവിടത്തെ ദ്രാവിഡരില്‍ നിന്നും വ്യത്യസ്തമല്ലാത്തിനാലും പ്രാദേശിക ജനങ്ങളില്‍ ചിലരെ ബ്രാഹ്മണരാക്കിത്തീര്‍ത്തു എന്ന ഐതീഹ്യം ശരിയായിരിക്കാം എന്ന് കേരളത്തിന്‍റെ സാംസ്ക്കാരിക ചരിത്രം എഴുതിയ പി.കെ.ഗോപാലകൃഷ്ണന്‍ അനുമാനിക്കുന്നുണ്ട്. നമ്പൂതിരി എന്ന പദത്തിനു തന്നെ പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാര്‍ എന്നര്‍ത്ഥമുള്ളതായും വ്യാഖ്യാനമുണ്ട്.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്ക് എല്ലാ കാലത്തും പരമ പ്രാധാന്യമുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ കേരളത്തെ പതിനേഴ് നാടുകളായി പങ്കിട്ട് നല്കുകയും കോയിലധികാരി അഥവാ ക്ഷേത്രഭരണത്തിന്‍റെ മേലധികാരി സ്ഥാനം നിലനിര്‍ത്തുകയും ചെയ്തതായി രേഖകളില്‍ കാണുന്നു. രാജ്യരക്ഷക്ക് ഭടന്മാരെ നിര്‍ത്താനുള്ള അധികാരം പോലും പ്രാദേശികമായി നല്കിക്കൊണ്ടാണ് ഈ അവകാശം
                       -6-
നിലനിര്‍ത്തിയത് എന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. മുപ്പത്തിരണ്ട് ഗ്രാമങ്ങളിലെ നമ്പൂതിരിമാര് നാല് കഴകങ്ങളായി തിരിഞ്ഞ് അവരുടെ ആഭ്യന്തരകാര്യങ്ങള്‍ ചിട്ടയോടെ നടത്തിവന്നു. പന്തീരാണ്ട് കാലം കൂടുമ്പോള്‍ ഗ്രാമങ്ങളുടെ പൊതുസഭ ചേര്‍ന്ന് എല്ലാ സമുദായ കാര്യങ്ങളും പര്യാലോചിച്ചുവന്നു. ജൈന-ബൌദ്ധപ്രഭവകാലത്ത് അവരുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് വേണ്ടത്ര ഗൌരവം കിട്ടിയിരുന്നില്ല. എങ്കിലും അവരുടെ അഭിപ്രായം സംഘടിതമായിരുന്നു. പന്തീരാണ്ട് കാലം കൂടുമ്പോഴുള്ള പൊതുസഭയുടെ അഭിപ്രായത്തിന് ക്രമേണ മതിപ്പുണ്ടായി വന്നു.
ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളുടെ കാലമായപ്പോള്‍ നമ്പൂതിരിമാരുടെ പന്തീരാണ്ട് സഭയ്ക്ക് ശക്തിവര്‍ദ്ധിച്ചു. അവര്‍ രാജഭരണത്തെക്കുറിച്ച് അഭിപ്രായം പറയുകയും രാജാവിന്‍റെ പേരില്‍ വിശ്വാസമോ അവിശ്വാസമോ രേഖപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി വന്നു. ചേരന്മാരുടെ കേന്ദ്രഭരണം ദുര്‍ബ്ബലമായതോടെയാണ് നമ്പൂതിരി സ്വാധീനം വര്‍ദ്ധിച്ചത്. പന്തീരാണ്ട് സഭ പാസ്സാക്കുന്ന അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം തന്നെ കൈവന്നു. എട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ പള്ളിവാണപ്പെരുമാളെ സ്ഥാനഭ്രഷ്ടനാക്കുന്ന നിലയില്‍ അതെത്തി എന്നതാണ് ചരിത്രം.
കുലശേഖര രാജാക്കന്മാരാണ് ഭരണം കുറേക്കൂടി വ്യവസ്ഥാപിതമാക്കിയത്. പന്തീരാണ്ട് സഭയ്ക്ക് പുറമെ ആഭ്യന്തര കാര്യങ്ങളില്‍ സ്വയംഭരണമുള്ള നാടുവാഴികളും രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങിയിരുന്നു.ഇവരെല്ലാവരുമായി കാര്യങ്ങള്‍ കൂട്ടായി ആലോചിച്ച് പൊതുനയം രൂപീകരിക്കാന്‍ കുലശേഖര രാജാക്കന്മാര്‍ തീരുമാനിച്ചു. ഇതില്‍ നമ്പൂതിരി ഗ്രാമങ്ങളുടെ അധിപതികളായ ഗ്രാമണിമാരും പതിനെട്ട് നാടുകളിലെയും നാടുവാഴികളും മറ്റു പൌരമുഖ്യന്മാരും അഞ്ചുവണ്ണം,മണിഗ്രാമം തുടങ്ങിയ വാണിജ്യസംഘടനാ പ്രതിനിധികളും നമ്പൂതിരി കഴകങ്ങളുടെ നേതാക്കളായ തളിയാതിരിമാരും പങ്കെടുത്തു. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായിലായിരുന്നു സമ്മേളനം. ആഡംബരം നിറഞ്ഞ ഈ യോഗത്തില്‍ ഭരണകാര്യങ്ങളില്‍ പൊതുനയം രൂപീകരിച്ചുവന്നു. ആഘോഷാവസാനം രാജാവില്‍ വിശ്വാസമര്‍പ്പിച്ച് ഏതാനും ചാവേറുകള്‍ ആത്മാഹൂതിയും നടത്തിവന്നു.ഇത് മഹാമഘം അഥവാ മാമാങ്കം എന്നറിയപ്പെടാന്‍ തുടങ്ങി.ഇത് നമ്പൂതിരിമാര്‍ക്ക് ആദ്യം സ്വീകാര്യമായില്ലെങ്കിലും ശങ്കരാചാര്യരുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഈ സമ്പ്രദായം അംഗീകരിച്ചു.
കുലശേഖരന്മാരുടെ ശക്തി ക്ഷയിക്കുകയും ചേര-ചോള യുദ്ധത്തെത്തുടര്‍ന്ന് നാട്ടില്‍ അരാജകാവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോള്‍ നമ്പൂതിരിമാരുടെ പ്രാബല്യം വീണ്ടും ഉയര്‍ന്നു. നമ്പൂതിരി ഗ്രാമങ്ങള്‍ വളര്‍ന്നു വന്നത്
                      -7-
ക്ഷേത്രങ്ങള്‍ക്ക് ചുറ്റിലുമായിരുന്നു. ക്രമത്തില്‍ ഓരോ ഗ്രാമത്തിലും ഓരോ ക്ഷേത്രമുണ്ടായി. പതിനൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ നമ്പൂതിരിമാരുടെ നാല് തളികള്‍ ഭരണത്തിന്‍റെ അവിഭാജ്യ ഘടകങ്ങളായി മാറി. ഏഴാം നൂറ്റാണ്ടിലാണ് ബുദ്ധവിഹാരങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത്. ഭോഗലാലസരായി തീര്‍ന്ന ഭിക്ഷുക്കളില്‍ ജനങ്ങള്ക്ക് പ്രീതിയും വിശ്വസവും ഇല്ലാതായി.അവര്‍ മറ്റ് മതങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങി.തമിഴകത്ത് ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതും ഇക്കാലത്താണ്. കേരളത്തില്‍ വൈഷ്ണവ മതത്തിനാണ് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്. രാജകീയാധികാരം മതപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ബുദ്ധമതത്തില് നിന്നും കുലശേഖരാഴ്വാര്‍ വൈഷ്ണവ മതത്തിലേക്ക് മാറിയതാകാം ഇതിന്‍റെ തുടക്കമെന്നു കരുതാം. എങ്കിലും ജൈന-ബുദ്ധമതങ്ങള്‍ കുറേക്കാലം കൂടി കേരളത്തില്‍ പിടിച്ചുനിന്നു.എട്ടാം നൂറ്റാണ്ടിന്‍റെ ഉത്താരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന പള്ളിവാണര്‍ ഒരു ബുദ്ധവിഹാരം സ്ഥാപിച്ചത് ഇതിന് ഉദാഹരണമാണ്. അത് പിന്നീട് ചേരമാന്‍ പള്ളിയായി മാറി. ഈ മാറ്റം ബുദ്ധമതം ക്ഷയിച്ച ശേഷമുണ്ടായതാകാം. പള്ളിവാണപ്പെരുമാളുടെ കാലത്ത് ബൌദ്ധമതത്തെ കേരളത്തില്‍ നിന്നും ഓടിക്കാന്‍ വേണ്ടി രാജസന്നിധിയില്‍ വാദപ്രതിവാദം നടത്തിയിരുന്നു. ഒരിക്കല്‍ ബൌദ്ധരും ബ്രാഹ്മണരും തമ്മില്‍ നടന്ന വാദപ്രതിവാദത്തില്‍ ആര്‍ക്കും വിജയം സിദ്ധിച്ചതായി രാജാവിന് തോന്നിയില്ല. ഒടുവില്‍ ഫണികുംഭ പരീക്ഷ നടത്തി വിജയിയെ നിശ്ചയിക്കാന്‍ രാജാവ് തീരുമാനിച്ചു. ബൌദ്ധന്‍  കുടത്തിനുള്ളില്‍ പാമ്പാണെന്ന് പറഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ താമരയാണെന്ന് മറുപടി പറഞ്ഞു. കുടം തല്ലിപ്പൊളിച്ചപ്പോള്‍ താമരയാണ് കണ്ടത് എന്നാണ് കഥ. ബ്രാഹ്മണര്‍ ജയഭേരി മുഴക്കിയെങ്കിലും രാജാവിന് ബൌദ്ധരിലുള്ള വിശ്വാസം നശിച്ചില്ല. ഇതിനെത്തുടര്‍ന്ന് പള്ളിവാണരെ നമ്പൂതിരിമാര്‍ സ്ഥാഭ്രഷ്ടനാക്കി എന്നും പറയപ്പെടുന്നു.
ബുദ്ധമതത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉദയം ചെയ്ത താന്ത്രിക ബുദ്ധമതം ശൈവ-വൈഷ്ണവ-ശാക്തേയ മതങ്ങളിലെ താന്ത്രികമതങ്ങളില്‍ നിന്നും വളരെയൊന്നും വ്യത്യസ്ഥമായിരുന്നില്ല.അതിനാല്‍ താന്ത്രിക മതപ്രകാരം ആരാധന നടത്തിയിരുന്ന ബൌദ്ധവിഹാരങ്ങളെ ഹൈന്ദവ ക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്താന്‍ എളുപ്പമായിരുന്നു.പല കാളീക്ഷേത്രങ്ങളും ഇങ്ങനെ രൂപാന്തരപ്പെട്ടവയാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ക്ഷേത്രമായി കണക്കാക്കുന്നു.ജൈനരുടെ പത്മാവതീ ദേവിയും ബൌദ്ധരുടെ പ്രജ്ഞാപരമിതയും പില്ക്കാലത്ത് ഹിന്ദുഭഗവതിമാരായി മാറിയെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ക്ഷേത്രങ്ങളിലെ കുതിരകെട്ട്,രഥോത്സവം,ശാലയോട്ടം,താലപ്പൊലി,കുത്തിയോട്ടം,അന്നംകെട്ട് തുടങ്ങിയവ ബൌദ്ധാചാരങ്ങളുടെ അവശിഷ്ടങ്ങളാണ്.
ശ്രീശങ്കരന്‍റെ അദ്വൈതദര്‍ശനമാണ് ബുദ്ധമതത്തെ ഇന്ത്യയില്‍ നിന്നും നിഷ്കാസനം ചെയ്തത്. ഭാരതത്തില്‍ അന്ന് പ്രചാരത്തിലിരുന്ന
                       -8-
ഉത്കൃഷ്ടമായ എല്ലാ ചിന്താപദ്ധതികളെയും സമന്വയിപ്പിച്ചാണ് ശങ്കരന്‍ അദ്വൈതവാദമുണ്ടാക്കിയത്. അതുകൊണ്ടുതന്നെ അന്നുനിലനിന്ന ബുദ്ധ-ജൈന മതങ്ങള്‍,മീമാംസാമതം,കാപാലിക മതം,ശൈവമതം,ശാക്തേയമതം,വൈഷ്ണവമതം തുടങ്ങിയവയെ തകര്‍ക്കാന്‍ ശങ്കരന് കഴിഞ്ഞതും.ഇത് രാജ്യത്തിന്‍റെ ആത്മീയ ഏകീകരണത്തിന് വഴിവച്ചു. എന്നാല്‍ അതോടൊപ്പം മനുസ്മൃതിയിലെ ജാതിവ്യവസ്ഥയ്ക്കും അയിത്താചാരത്തിനും ശങ്കരന്‍  അംഗീകാരം നല്കി. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണത്തിനെ ശങ്കരന്‍ ന്യായീകരിക്കുകയും ചെയ്തു. ശൂദ്രര്‍ക്ക് വേദാഭ്യാസം പാടില്ലെന്നാണ് ഇതില്‍ പറയുന്നത്. ബ്രാഹ്മണ മതത്തിന്‍റെ ഹീനമായ സമീപനങ്ങള്‍ക്ക് തുടക്കമിടുക എന്ന പാതകമാണ് ഇതുവഴി ശങ്കരന്‍ ചെയ്തത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറണമെന്നും എല്ലാ ജാതിയില്‍പെട്ടവരും ശങ്കരദര്‍ശനം അനുസരിച്ച് ജീവിക്കണമെന്നുമുള്ള  സമീപനമായിരുന്നു ബ്രാഹ്മണരുടേത്. കേരളത്തില്‍ സംഘടിത ബ്രാഹ്മണര്‍ തങ്ങള്‍ ഇച്ഛിക്കുംവിധം നിയമങ്ങളുണ്ടാക്കി ബ്രാഹ്മണമതത്തെ കൂടുതല്‍ ശക്തമാക്കി. ക്ഷേത്രങ്ങള്‍ വര്‍ദ്ധിക്കുകയും അവയുടെ മേല്‍നോട്ടത്തിന് കോയിലധികാരികള്‍ വരുകയും ചെയ്തതോടെ അവരുടെ ശക്തിയും സമ്പത്തും വര്ദ്ധിച്ചു. സാമൂഹിക ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായി ക്ഷേത്രങ്ങള്‍ മാറി. രാജാക്കന്മാരും പ്രഭുക്കളും ക്ഷേത്രങ്ങള്‍ക്ക് ഭൂമിദാനം ചെയ്യാന്‍ തുടങ്ങിയതോടെ സമ്പത്തും വര്ദ്ധിച്ചു. ക്ഷേത്രത്തിന് നല്കുന്ന ഭൂമിക്ക് രാജഭോഗം നല്കേണ്ടതില്ല എന്നതിനാല്‍ ദൈവപ്രീതിക്കായി പലരും ഭൂമി ക്ഷേത്രങ്ങള്ക്ക്  നല്കുന്ന രീതി അവലംബിച്ചു. രാജഭോഗം ക്ഷേത്രത്തിന് നല്കിയാല്‍ മതി എന്നത് അവരെ സംബ്ബന്ധിച്ച് പുണ്യകര്‍മ്മമായി.
ഇങ്ങനെ സ്വത്തിന്‍റെ അധിപതികളായി തീര്‍ന്ന ബ്രാഹ്മണര്‍ക്കൊപ്പം ചേര്‍ന്ന ശൈവന്മാര്‍ നായര്‍ എന്ന ശൂദ്രവിഭാഗമായി അംഗീകരിക്കപ്പെട്ടു. പിന്നീട് ഹിന്ദുമത്തില്‍ ചേര്‍ന്നവര്‍ പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ഈഴവരും പുലയരും കുറവരുമൊക്കെയായി മാറുകയായിരുന്നു. ശൂദ്രരായ നായന്മാരൊഴികെ മറ്റുള്ളവരെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ ഹിന്ദുമതവിശ്വാസികളായിതീര്‍ന്ന ജനവിഭാഗങ്ങളുടെ ജീവിതം ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതായി തീരുകയും ചെയ്തു. അവരുടെ കലാവിനോദങ്ങളായ കൂത്ത്,കൂടിയാട്ടം,വാര്‍ഷികോത്സവങ്ങള്‍,ദിനംപ്രതിയുള്ള ദൈവാരാധന,വിദ്യാഭ്യാസം തുടങ്ങി എല്ലാം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്നു. ക്ഷേത്രപൂജാരിയും ഭരണാധികാരിയും നമ്പൂതിരിയായിരുന്നു. ദൈവപ്രീതി നേടിത്തരുന്ന ഇടനിലക്കാരന്‍ എന്ന നിലയിലും വേദം വശമായവന്‍ എന്നനിലയിലും അവരെ ജനങ്ങള്‍ ആരാധിച്ചു. ഈ ക്ഷേത്രസംസ്ക്കാരത്തില്‍ നിന്നാണ് അയിത്താചാരം ഉത്ഭവിച്ചത്. ഹിന്ദുമത വിശ്വാസികളല്ലാത്തവരെ ക്ഷേത്രത്തില് നിന്നും അകറ്റി നിര്‍ത്തി, എന്നു മാത്രമല്ല നായന്മാര്‍ക്ക് ശേഷം ഹിന്ദുക്കളായവരെ
                    -9-
അവര്‍ണ്ണരാക്കി അയിത്തം കല്പ്പിച്ച് അകറ്റി നിര്‍ത്തുകയും ചെയ്തു. ഈ തിയോക്രറ്റിക് ഭരണത്തിന്‍റെ ഉച്ചകോടിയായിലാണ് 1749ല്‍ തിരുവിതാംകൂറിനെ  മാര്ത്താണ്ഡവര്‍മ്മ  ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്. ഭദ്രദീപം,മുറജപം തുടങ്ങിയ ആഘോഷങ്ങള്‍,ബ്രാഹ്മണര്‍ക്ക് നിത്യഭോജനത്തിന് ഊട്ടുപുരകള്‍,അവര്‍ക്കുള്ള ദാനകര്‍മ്മങ്ങളുടെ അതിപ്രസരം എന്നിവയായിരുന്നു തുടര്‍ന്നുണ്ടായത്.
ക്ഷേത്രത്തിന്‍റെ അധികാരസീമയില്‍ പെട്ട സ്ഥലമായിരുന്നു സങ്കേതം. ഇതിനുള്ളില്‍ വച്ച് ചെയ്യുന്ന കുറ്റങ്ങള്‍ക്ക് രാജാവിനെപോലും ശിക്ഷിക്കാന്‍ ക്ഷേത്രയോഗത്തിന് അധികാരമുണ്ടായിരുന്നു. ചുരുക്കത്തില്‍ രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു രാഷ്ട്രമായിരുന്നു ക്ഷേത്രസങ്കേതങ്ങള്‍. കലയും കാമിനിയും തൃക്കോവിലില്‍ വിടുപണി ചെയ്തകാലം. ഇതിന്‍റെ പാരമ്യമായിരുന്നു കാര്‍ത്തികപ്പള്ളിയിലെ ബെട്ടിമന   ‘ നാടുവാഴിയുടെ വിളംബരം.അതിങ്ങനെയായിരുന്നു. “  നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗഹീനകളായ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.    “
ഭക്തിപ്രസ്ഥാനവും പുരോഗമന കാലവും
എഴുത്തച്ഛന്‍റെ ഭക്തിപ്രസ്ഥാനം വന്നില്ലായിരുന്നെങ്കില്‍ നാട്ടിലെ അവര്‍ണ്ണര്‍ മുഴുവനും ഇസ്ലാം മതമോ ക്രിസ്തുമതമോ സ്വീകരിച്ചേനെ എന്നതില്‍ സംശയമില്ല. എഴുത്തച്ഛനും ശിഷ്യരും ഗുരുമഠങ്ങള്‍ സ്ഥാപിച്ച് നായന്മാര്‍ക്ക് വിദ്യാഭ്യാസം നല്കി. ജനങ്ങളെ ഒരു പുതിയ ലോകത്തിലേക്ക് ഉയര്‍ത്തുവാനും അവരില്‍ കര്‍മ്മചൈതന്യം പകരുവാനും അതിന് കഴിഞ്ഞു. ജാതിവ്യവസ്ഥയേയും ഫ്യൂഡലിസത്തിന്‍റെ മതാധിപത്യത്തേയും അത് ബലഹീനമാക്കി. ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ക്ക് പ്രചോദനവും നല്കി. എങ്കിലും സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിലെ പൊരുത്തക്കേടുകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനോ മനുഷ്യയാതനകള്‍ക്ക് മൌലികമായ പരിഹാരം നിര്ദ്ദേശിക്കാനോ അതിന് കഴിഞ്ഞില്ല.എങ്കിലും ബ്രാഹ്മണമേധാവിത്വത്തില്‍ നിന്നും സമൂഹത്തെ സവര്‍ണ്ണമേധാവിത്വത്തിലെത്തിക്കാന്‍ അതിന് കഴിഞ്ഞു. നായര്‍ സമുദായത്തില്‍ നിന്നും നാടുവാഴികള്‍ ഉദയം ചെയ്തു. ഗ്രാമങ്ങള്‍ ഇവരുടെ അധീനതയിലായി. എന്നിട്ടും നമ്പൂതിരിമാരുടെ കുത്തഴിഞ്ഞ ലൈംഗികജീവിതത്തിന് അമ്പലവാസികളും മറ്റ് നായര്‍ സ്ത്രീകളും വിധേയരായി.
മിഷനറി പ്രവര്‍ത്തനങ്ങള്‍ സജീവമായ കാലത്ത് മതംമാറ്റവും വേഗത്തിലായി. അഹിന്ദുക്കള്‍ക്ക് പൊതുനിരത്തിലും ക്ഷേത്രപരിസരത്തും പൊതുഇടങ്ങളിലും നിരോധനമില്ലാതിരുന്നതിനാല്‍ അയിത്തജാതിക്കാര്‍ കൂട്ടമായി ക്രിസ്ത്യാനികളായി മാറി. ഇതിന് തടയിടുന്നവിധം
                      -10-
വിപ്ലവകരമായ മാറ്റമുണ്ടായത് നാണുഗുരു അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിയതോടെയാണ്. ഏഴാം നൂറ്റാണ്ടില്‍ തുടങ്ങിയ ബ്രാഹ്മണപൌരോഹിത്യത്തെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാന്‍ ഗുരുവിന്‍റെ പ്രവര്‍ത്തനം ഉപകരിച്ചു. തുടര്‍ന്ന് നിദ്രാവസ്ഥയിലായിരുന്ന അവശ സമുദായങ്ങള്‍ സ്വന്തം സംഘടന,വിദ്യാഭ്യാസ സ്ഥാപനം,ക്ഷേത്രം,വായനശാല,വ്യവസായം,ആചാരപരിഷ്ക്കാരങ്ങള്‍ എന്നിവയുമായി ഒരു മുന്നേറ്റം തന്നെ നടത്തി.
ചാത്തന്‍,ചാമുണ്ഡി,മാടന്‍,പൂതത്താന്‍,ചുടലമാടന്‍ തുടങ്ങിയ ദുര്‍മൂര്‍ത്തികളെ ആരാധിച്ചിരുന്ന അവശവര്‍ഗ്ഗങ്ങള്‍ സദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങി. കള്ളും ചാരായവും ബലിയും നല്കിയുള്ള ആരാധന ഒഴിവാക്കി. നൂറിലേറെ ക്ഷേത്രങ്ങളാണ് ഗുരു സ്ഥാപിച്ചത്. നായര്‍ സമുദായത്തില്‍ ജനിച്ച ചട്ടമ്പി സ്വാമികള്‍ ഗുരുവിന് അകമഴിഞ്ഞ പിന്‍തുണ നല്കി. അനേകം നായന്മാര്‍ ശ്രീനാരായണ ശിഷ്യരായി.ഗുരുവിന്‍റെ ക്ഷേത്രനിര്‍മ്മാണ പദ്ധതിയുടെ പ്രേരണയില്‍ നായന്മാരും സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് മണിയടിച്ച് പ്രാര്ത്ഥിക്കുവാനുള്ള അവകാശം നേടി.
അജ്ഞതകളും അനാചാരങ്ങളും നിലനിന്നിരുന്ന ക്ഷേത്രങ്ങളില്‍ വിശ്വാസികളെ രണ്ടായി തിരിച്ചിരുന്നു. ക്ഷേത്രമതിലിനുള്ളില്‍ കടക്കാവുന്നവരും അകലെ നില്ക്കേണ്ടവരും. അകത്ത് കടക്കുന്നവര്‍ക്ക് ജാതിക്രമമനുസരിച്ചാണ് സ്ഥലം അനുവദിച്ചിരുന്നത്. അതില്‍ അവസാന ജാതി നായരായിരുന്നു. പുറത്തുനില്ക്കുന്നവരില്‍ പ്രാമാണികര്‍ ഈഴവരായിരുന്നു. അവരുടെ സ്ഥാനം ക്ഷേത്രത്തില്‍ നിന്നും പന്ത്രണ്ടടി ദൂരെയായിരുന്നു. ഏറ്റവും അകലെ നിന്നവര്‍ ഗിരിജനങ്ങളും. അവര്‍ക്ക് അറുപത്തിനാലടി ദൂരമാണ് വിധിച്ചിരുന്നത്. ഇതിനിടയില്‍ രണ്ട് മൂന്നടി വ്യത്യാസത്തില്‍ മറ്റു ജാതികളും ഇടം പിടിച്ചു. ഈ ഗണനയില്‍ അവര്‍ തൃപ്തരുമായിരുന്നു. ക്ഷേത്രത്തിന് വളരെ അകലെ സര്‍ക്കാര്‍ തന്നെ തീണ്ടല്‍ പലകളും സ്ഥാപിച്ചിരുന്നു. തീണ്ടല്‍ ജാതിക്കാര്‍  ഈ വഴിയെ സഞ്ചരിച്ചുകൂടാ എന്നായിരുന്നു പലകയില്‍ രേഖപ്പെടുത്തിയിരുന്നത്. മറ്റു ജാതിക്കാര്‍ക്ക് തടസ്സമുണ്ടായിരുന്നുമില്ല.
മനുഷ്യരെല്ലാം ഒരു ജാതിയാണെന്ന ശാസ്ത്രീയസിദ്ധാന്തം അവതരിപ്പിക്കുകയും അത് നടപ്പില് വരുത്തുവാനുമായി മനുഷ്യന്‍റെ മതം,വേഷം,ഭാഷ എന്നിവ എങ്ങനെയായാലും അന്യോന്യം വിവാഹവും പന്തിഭോജനവും ആകാമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയത് ഗുരുദേവനാണ്. അത് സമൂഹത്തില്‍ പലരും വിപ്ലവകരമായ നിലയില്‍ നടപ്പിലാക്കുകയും ചെയ്തു. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാനുള്ള ശക്തമായ സമരങ്ങള്‍ക്ക് പ്രചോദനമായ പല പുരോഗമന ചിന്തകളും അക്കാലത്ത് ഉടലെടുത്തു. ഇരുപത് മാസം നീണ്ട വൈക്കം സത്യാഗ്രഹവും പത്ത് മാസം നീണ്ട ഗുരുവായൂര്‍ സത്യാഗ്രഹവും ഇതിന്‍റെ ഭാഗമായിരുന്നു. തുടര്‍ന്ന്
                       -11-
1936ല്‍ സി.പി.രാമസ്വാമി ദിവാനായപ്പോള്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും അവര്‍ണ്ണര്‍ക്ക് പ്രവേശനം നല്കി മഹാരാജാവിന്‍റെ വിളംബരം ഇറക്കിച്ചു. രാജ്യമൊട്ടുക്കും ദേശാഭിമാനികള്‍ ഈ ധീരമായ നടപടിയെ സ്വാഗതം ചെയ്തു.
അനിവാര്യമായ മാറ്റം
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പലവിധ മാറ്റങ്ങളും തുടര്‍ന്നുണ്ടായി. പൂജചെയ്യാനുള്ള അവകാശമുള്‍പ്പെടെ തൊഴിലുകള് ജനാധിപത്യപരമായി. ക്ഷേത്രചാരങ്ങള്‍ ഒന്നും തന്നെ അവസാനവാക്കല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അനാചാരങ്ങളില്‍ പലതിനും മാറ്റം വരുത്താന്‍ പ്രക്ഷോഭങ്ങളിലൂടെ വിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയുമേറെ മാറാനുണ്ട്. അതിലൊന്നാണ് പുരുഷന്മാരോടുള്ള വേറിട്ട സമീപനം. ഉഷ്ണമേഖലയില്‍പെട്ട കേരളത്തില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും നിലനില്ക്കുമ്പോള്‍ , തിരക്കുള്ള ക്ഷേത്രങ്ങളില്‍ ,വിയര്‍ത്തു കുളിച്ച മനുഷ്യര്‍ പരസ്പ്പരം ശരീരം ചേര്‍ന്ന് ,ദൈവത്തെ കാണാന്‍ നില്ക്കുമ്പോള്‍,തീര്‍ച്ചയായും ഭക്തിയേക്കാള്‍ കൂടുതലായി ,ഈ അഴുക്കുകളില്‍ നിന്നും പുറത്തുചാടാന്‍ കഴിയണേ എന്ന ചിന്തയാകും മുന്നിട്ടുനില്ക്കുക. വ്യത്യസ്തങ്ങളായ വിയര്‍പ്പുഗന്ധങ്ങളും ത്വക്ക് രോഗങ്ങളുമൊക്കെയായി പരസ്പ്പരം അറിയാത്ത മനുഷ്യര്‍ ഒന്നിച്ചു നില്ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. സ്വന്തം ശരീരം മറ്റുള്ളവര്‍ നഗ്നമായി കാണണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും താത്പ്പര്യത്തിന് അനുസരിച്ചായതിനാല്‍ ,ക്ഷേത്രത്തില്‍ കയറുമ്പോള്‍  മേല്‍വസ്ത്രം ധരിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള  അവകാശവും അവനവനു തന്നെ വിട്ടുനല്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് മാത്രം അയിത്തം കല്പ്പിക്കുന്ന വ്യവസ്ഥിതി ശരിയാണോ എന്ന് പുരോഗമനേച്ഛുക്കളായ വിശ്വാസികളും ചിന്തിക്കേണ്ടതുണ്ട്.