Monday, June 24, 2013

a beautiful Island near Kochi

                     ആലുവ തുരുത്ത്









ആലുവ ഠൌണ്‍ ഹാളിനും ജല അതോറിറ്റി പമ്പിംഗ് സ്റ്റേഷനും മൂസാവരിക്കടവിനും അടുത്തായാണ് തുരുത്ത് കടവ്.പണ്ട് വള്ളത്തില്‍ അക്കരയിക്കര പോയിരുന്ന ദ്വീപ് വാസികളുടെ നഗരത്തിലേക്കുള്ള ഇണക്കുകണ്ണി.പിന്നീട് പെരിയാറിനും അതിനപ്പുറം തൂമ്പാത്തോടിനും മീതെ റയില്‍പാത വന്നു.അപകട സാധ്യതയുണ്ടായിട്ടും മനുഷ്യര്‍ റയില്‍പാതയിലൂടെ നടന്നുതുടങ്ങി.നിത്യവും കടത്തുതോണിയില്‍ യാത്ര ചെയ്ത പെരിയാറിനെ മുകളില്‍ നിന്നു കണ്ടു. ചീറിപ്പാഞ്ഞുവന്ന തീവണ്ടികള്‍ ചിലരുടെ ചോരചീറ്റി. മറ്റു ചിലരെ എടുത്ത് ആറ്റിലേക്കെറിഞ്ഞു. ഇപ്പോള്‍ ഇതൊക്കെ പഴയ കഥ. ദ്വീപ് വികസിക്കുകയാണ്, ദ്വീപ് വാസികള്‍ ആഹ്ലാദത്തിലും.
ഞങ്ങള്‍ കടവിലെത്തുമ്പോള്‍ ഹൈദ്രോസിക്കയെ യാദൃശ്ചികമായി അവിടെവച്ച് കാണുകയായിരുന്നു. ദ്വീപിന്‍റെ ഓരോ നാഡിമിടുപ്പുമറിഞ്ഞ മനുഷ്യന്‍. പ്രസ്സ് അക്കാദമി അസിസ്റ്റന്‍റ് സെക്രട്ടറി എന്‍.പി.സന്തോഷിനെ പരിചയപ്പെട്ട ഹൈദ്രോസിക്കയുടെ മുഖം വികസിച്ചു. അവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാറ്റൂരില്‍ അയല്ക്കാരായിരുന്നു. പിന്നെ വീട്ടുകാര്യങ്ങള്‍ , നാട്ടുകാര്യങ്ങള്‍. തുരുത്തില്‍ 1919 –ല്‍ തിരുവിതാംകൂറ്‍ രാജാവ് തുടങ്ങിയതും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തതുമായ കൃഷിപാഠ ശാലയില്‍ ജോലി ചെയ്തു, മലയാറ്റൂരില്‍ സര്‍ക്കാര്‍ അനുവദിച്ച കൃഷിയിടത്തില്‍ പണി ചെയ്തു,പിന്നീട് സൌദിക്ക് പോയി ഒടുവില്‍ തുരുത്തില്‍ തിരിച്ചെത്തിയ ഹൈദ്രോസിക്ക ഇപ്പോള്‍ സ്വൈരജീവിതം നയിക്കുന്നു.
ഹൈദ്രോസിക്ക തുരുത്തിന്‍റെ ചായ വാങ്ങിത്തന്നു.ചായക്കടയ്ക്ക് എതിരെ അടഞ്ഞുകിടക്കുന്ന സ്ഥാപനം പണ്ട് കള്ളുഷാപ്പായിരുന്നു. ബേപ്പൂരില്‍ നിന്നും നല്ല കള്ള് വന്നിരുന്നതായി ഹൈദ്രോസിക്ക പറഞ്ഞു.ഇപ്പോള്‍ തുരുത്തില്‍ മദ്യഷാപ്പുകളില്ല. വിത്തുത്പ്പാദന കേന്ദ്രത്തിനു പുറമെ ഒരു എല്‍പി സ്കൂളും ഹെല്‍ത്ത് സെന്‍ററുമാണ് സര്‍ക്കാര്‍ വക സ്ഥാപനങ്ങള്‍. വികസനം കുറവായതിന്‍റെ ശാന്തതയുണ്ട് തുരുത്തില്‍. ഇനി അത് മാറാന്‍ പോവുകയാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ദ്വീപിലൂടെ കടന്നു പോകുന്നതോടെ ദ്വീപ് നഗരത്തിന്‍റെ ഭാഗമായി മാറും. കൃഷിക്കാരും നഗരത്തില്‍ തൊഴിലെടുക്കുന്നവരുമാണ് ദ്വീപ് വാസികള്‍. പഴയപോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. വര്‍ഗ്ഗീയത ശക്തമാണ്.ചെറുപ്പക്കാരൊക്കെ വര്‍ഗ്ഗീയമായി ചിന്തിക്കുന്നു, മതസംഘടനകളുടെ പോസ്റ്ററുകളാണ് തുരുത്തിലാകെ.
റയില്‍പാതയിലൂടെ 1980-ലെ ഒരു രാത്രിയില്‍ നടന്നുപോയ പൂക്കുഞ്ഞു സാഹിബ്ബിനെ തീവണ്ടി തട്ടുക മാത്രമല്ല മൂന്നു വണ്ടികള്‍ കയറി ഇറങ്ങിപോവുകയും ചെയ്തതോടെ വലിയ പ്രക്ഷോഭമായി. തീവണ്ടി തടഞ്ഞു. അതോടെ റയിലിന് സമാന്തരമായി നടപ്പാത കിട്ടി.തുരുത്തിന്‍റെ ആദ്യ നേട്ടം. തുടര്‍ന്ന് തൂമ്പാത്തോടിനു കുറുകെ പാലം വന്നു. തുരുത്തിലേക്ക് നേരിട്ട് വാഹനം വന്നു.ആസ്പത്രിയിലേക്ക് രോഗികളെ ചുമന്നുകൊണ്ടുപോയിടത്ത് നാലുചക്ര വണ്ടികള്‍ എത്തിയത് ആശ്വാസമായി.

തുരുത്തിലെ ചെളി ഓടുണ്ടാക്കാന്‍ നല്ലതായിരുന്നതിനാല്‍ ഓട്ടാപ്പീസുകളായിരുന്നു ആദ്യ വ്യവസായം. ഇപ്പോള്‍ അതിന്‍റെ ഓര്‍മ്മയുമായി വിക്ടോറിയ ടൈല്‍സിന്‍റെ സ്തൂപം മാത്രം നിലനില്ക്കുന്നു.അതിനടുത്തുള്ള വാഴത്തോപ്പിലെ വാഴകളെല്ലാം മണ്‍സൂണ്‍ കാറ്റില്‍ നിലംപൊത്തിയ ദുഃഖകരമായ കാഴ്ചയും ഞങ്ങള്‍ കണ്ടു. മീന്‍ വളര്‍ത്താന്‍ ഉപകരിക്കുന്ന കുളങ്ങളും ദ്വീപിലുണ്ട്. മത്സ്യങ്ങളുടെ വ്യത്യസ്തമായ കറികളുമായി, വള്ളത്തിലൊരു യാത്രയുമായി ഒരു കുഞ്ഞു വിനോദകേന്ദ്രത്തിനുള്ള സാധ്യത അവിടെ കണ്ടു.നഗര ജീവിതത്തിന്‍റെ മുരടിപ്പ് മാറാന്‍ ആലുവ തുരുത്തിലേക്കുള്ള യാത്ര ഉപകരിക്കും എന്നതില്‍ സംശയമില്ല. ലജ്ജയില്ലാത്ത മണല്‍ വാരല്‍ കാരണം നാശം നേരിടുന്ന പെരിയാറിനെ അടുത്തറിയാനും ഈ യാത്രയിലൂടെ കഴിയും.  

No comments: