Wednesday, October 22, 2014

Portuguese advancement in Kerala and its impact

പറങ്കികളുടെ മുന്നേറ്റം കേരള ജനതയിലുണ്ടാക്കിയ മാറ്റങ്ങള്‍
റേഡിയോയും ടെലിവിഷനും മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും വരുന്നതിന് അനേക ശതാബ്ദങ്ങള്‍ക്കുമുന്‍പുതന്നെ കേരളം യൂറോപ്പുമായും മദ്ധേഷ്യന്‍ രാജ്യങ്ങളുമായും ചൈനയുമായും ബന്ധം സ്ഥാപിച്ചിരുന്നു എന്ന അറിവ് ഇന്ന് ചിന്തിക്കുമ്പോള്‍ ഒരത്ഭുതം തന്നെയാണ് എന്നു പറയാതെവയ്യ. റോമാസാമ്രാജ്യത്തിന്‍റെ പതനത്തോടെ യവന സൌഹൃദം ഏതാണ്ടവസാനിച്ചെങ്കിലും യൂറോപ്പില്‍ രൂപപ്പെട്ട ദേശരാഷ്ട്രങ്ങളുമായി വളരെവേഗം ബന്ധം സ്ഥാപിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതിന് കാരണമായത് മണ്‍സൂണും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമാണ് എന്ന സത്യം കാണാതിരിക്കാന്‍ കഴിയില്ല. ഈ കാലത്ത് യൂറോപ്പിലൊട്ടാകെ ഔദ്യോഗിക മതം ക്രിസ്തുമതമായി മാറിയിരുന്നു. ക്രൈസ്തവ സഭയുടെ സ്വാധീനവും അധികാരവും അപ്രതിരോധ്യമായിരുന്നു.
 1498ന് ശേഷം ഒരു നൂറുവര്‍ഷം പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനം വളരെ ശക്തിപ്പെട്ടു.എന്നാല്‍ റോമിലെ പോപ്പിന്‍റെ കത്തോലിക്കാചേരിയിലെ പോര്‍ച്ചുഗല്‍ കിഴക്കന്‍ ദേശത്തും സ്പെയിന്‍കാര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലും ചുവടുറപ്പിച്ചു.രണ്ടുകൂട്ടരുടെയും ലക്ഷ്യങ്ങള്‍ക്ക് സമാനതകളുണ്ടായിരുന്നു.കച്ചവടത്തിലൂടെ ലാഭം നേടുക, ക്രിസ്തുമതവും സംസ്ക്കാരവും അടിച്ചേല്പ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം.അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയിലേക്ക് ഇവരുടെ ശ്രദ്ധ വന്നത് വ്യവസായ വിപ്ലവത്തിന് ശേഷമായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ വ്യവസായ വത്ക്കരണം തുടങ്ങുന്നത് റെയില്‍വേയുടെയും ടെലഗ്രാഫിന്‍റെയും ഇറക്കുമതിയിലൂടെയാണ് എന്നു കാണാന്‍ കഴിയും.എന്നാല്‍ ഈ സവിശേഷതകള്‍ക്കെല്ലാം അപ്പുറത്തുള്ള ഒരു ജനസഞ്ചയമായിരുന്നു കേരളത്തിലേത്.ബ്രാഹ്മണമതം ഉണ്ടാക്കിത്തീര്‍ത്ത കടുത്ത അനീതികള്‍ നിറഞ്ഞ ജനവേര്‍തിരിവുകളും, മലകളും പുഴകളും വേര്‍പെടുത്തിയ ചെറുനാടുകളും ചേര്‍ന്ന് ഭാരതത്തിന്‍റെ മറ്റിടങ്ങളില്‍ നിന്നും കേരളത്തെ സാമൂഹികവും സാംസ്ക്കാരികവുമായി വേറിട്ടുനിര്‍ത്തിയിരുന്നു. ഈ വേര്‍തിരിവ് സാമ്പത്തികമായും ഉണ്ടായിരുന്നു.കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും തേടി നൂറ്റാണ്ടുകളായി വന്നുകൊണ്ടിരുന്ന സാഹസികരായ മനഷ്യരുടെ കൂട്ടായ്മകള്‍ ദ്രാവിഡരില്‍ നിന്നും വ്യത്യസ്തരായ ഒരു സമൂഹത്തെ തീരദേശങ്ങളില്‍ വളര്‍ത്തി വലുതാക്കിയിരുന്നു. കാലവര്‍ഷത്തിന്‍റെ ഗതിക്കൊത്തു നീങ്ങിയ കപ്പലുകളില്‍ വന്നുചേര്‍ന്നവര്‍ പശ്ചിമേഷ്യയേയും യൂറോപ്പിനേയും കേരളത്തിന്‍റെ അയല്ക്കാരാക്കി മാറ്റി. ചുരുക്കത്തില് ഭാരതത്തിന്‍റെ വ്യക്തിത്വത്തില്‍ നിന്നും വ്യത്യസ്തമായി  യഹൂദരും നസ്രാണികളും അറബികളും ചൈനക്കാരും പിന്നീട് യൂറോപ്യന്‍ രാജ്യക്കാരും ചേര്ന്ന് ഒരു ബഹുമുഖ വ്യക്തിത്വമാണ് കേരളീയ സമൂഹത്തിനുണ്ടായത്. 

തണുപ്പുകാലത്ത് രക്തത്തെ ചൂടുപിടിപ്പിക്കുന്ന കുരുമുളകിനുവേണ്ടി ആര്‍ത്തിയോടെ വന്നടുക്കുന്ന കപ്പലുകളുടെ കാഴ്ചകളായിരുന്നു അറബിക്കടലിന് പറയാനുണ്ടായിരുന്നത്. ഈ സമയം വടക്കുനിന്നും കടല്‍ക്കരയിലൂടെ ബ്രാഹ്മണസമൂഹവും കുടിയേറ്റം നടത്തുകയായിരുന്നു. അവര്‍ അവിടവിടെ ബ്രാഹ്മണഗ്രാമങ്ങള്‍ തന്നെ തീര്‍ത്തു. വാഗ്സാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും ഉപയോഗിച്ച് അവര്‍ നാട്ടുകാരെയും പ്രമാണികളെയും വരുതിയില്‍ നിര്‍ത്തി.
യവനര്‍ക്കും യഹൂദര്‍ക്കും അറബികള്‍ക്കുമില്ലാത്ത ഒരു ആക്രമവാസന യൂറോപ്പുകാര്‍ക്കുണ്ടായിരുന്നു. അവര്‍ ആളുകളെ മതംമാറ്റുക മാത്രമല്ല വഴക്കുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ആദികാലത്ത് ക്രിസ്തീയമതം സ്വീകരിച്ചവരെ തള്ളിപ്പറയാനും അവരോട് കലഹിക്കാനും 1599ലെ ഉദയംപേരൂര്‍ സുനഹദോസിനെ പറങ്കികള്‍ ഉപയോഗിച്ചു. നസ്രാണികളില്‍ ഒരു ഭാഗം അവര്‍ക്കൊപ്പം കൂടി. മറ്റൊരു വിഭാഗം കൂനന്‍ കുരിശ് സത്യത്തിലൂടെ അവരുമായി കലഹിച്ചു. കടല്‍ക്കരയിലുള്ള ആയിരക്കണക്കിന് മീന്‍പിടുത്തക്കാരായ മുക്കുവരെയും അരയരെയും പറങ്കികള്‍ നിര്‍ബ്ബന്ധിതമായി മതം മാറ്റി. ഇത് പലവിധ സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്തു.പറങ്കികളുടെ ഇടപെടല് സമത്വം സ്ഥാപിക്കാനോ പാവങ്ങളെ സഹായിക്കാനോ ആയിരുന്നില്ല. അത് രാഷ്ട്രീയവും സൈനികവുമായ താത്പ്പര്യങ്ങളില്‍ അധിഷ്ഠിതമായിരുന്നു. പോര്‍ച്ചുഗീസ്സുകാരുടെ ആക്രമസ്വഭാവം എന്നാല്‍ അറബികളില്‍ ഒരിക്കലുമുണ്ടായിരുന്നില്ല. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമോ വ്യാപാരബന്ധത്തിലെ അനാവശ്യ ഇടപെടലുകളോ നടത്താന്‍ അവര്‍ ശ്രമിച്ചിരുന്നില്ല. പോര്‍ച്ചുഗീസുകാരുടെ അഹങ്കാരവും തോന്ന്യാസവും നാടുവാഴികളെയും നാട്ടുകാരെയും വെറുപ്പിക്കാന്‍ മാത്രമെ ഇടയാക്കിയുള്ളു. ഇവരുടെ നീചസമീപനങ്ങളെ എതിര്‍ത്ത നസ്രാണികളും ജോനകരും കൂടുതലായി കേരളീയതയിലേക്ക് അടുക്കുകയാണുണ്ടായത്.അവരുടെ ഉത്ഭവത്തിലുള്ള വൈദേശികത്വം പരമാവധി കുറച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് അവര്‍ തുടര്‍ന്ന് നടത്തിയത്. വശ്വാസത്തിലുള്ള വ്യക്തിത്വത്തില് ഉറച്ചു നില്ക്കുകയും സമൂഹത്തിന്‍റെ പൊതുതാത്പ്പര്യങ്ങളില്‍ കൂട്ടായ്മയുണ്ടാവുകയും ചെയ്തു.

വിദേശികളുടെ,പ്രത്യേകിച്ചും പോര്‍ച്ചുഗീസ്സുകാരുടെ മോശമായ സമീപനങ്ങള്‍ ഉണ്ടായിട്ടും നാടുവാഴികള്‍ അവരുടെ കുടിപ്പക തീര്‍ക്കാന്‍ ഇക്കൂട്ടരെ ഉപയോഗിച്ചത് വഴി ജാതി വര്‍ഗ്ഗ സൌഹൃദങ്ങളില്‍ വിള്ളലുകള്‍‍ വീഴുകയും ഹിന്ദു-മുസ്ലിം സൌഹൃദത്തിന് ഉടവുതട്ടുകയുമുണ്ടായി. വ്യാപാരമേല്ക്കോയ്മയുണ്ടായിരുന്ന മുസ്ലീങ്ങള്‍ പാപ്പരാവുകയും നസ്രാണികള്‍ ആ സ്ഥാനം പിടിച്ചടക്കുകയും ചെയ്യുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും. നമ്പൂതിരി ഗ്രാമങ്ങളിലും നാടുവാഴികളുടെ പിന്‍തുണ കുറഞ്ഞതോടെ തകര്‍ച്ചയുണ്ടായി. പടനായകന്മാര്‍ പ്രമാണിമാരായി. മലബാറില്‍ പടവെട്ടിയിരുന്ന ചേകോന്മാര്‍ക്ക് പ്രാമുഖ്യം കിട്ടി. നമ്പൂതിരിമാരുടെ സഹായികളായിനിന്ന നായന്മാര്‍ ധനവും സ്ഥാനമാനങ്ങളും നേടി സമൂഹത്തില് മേല്ക്കൈ നേടി.

ഈ കാലത്തുതന്നെയാണ് എഴുത്തിനും വായനയ്ക്കും ഭക്തിക്കും പ്രാധാന്യം കൂടിവന്നത്. ഹിന്ദു ആത്മീയമായി ഉയിര്‍ത്തെഴുന്നേറ്റ കാലമെന്നു പറയാം. തുഞ്ചത്തെഴുത്തച്ഛന്‍റെ ഇതിഹാസ പുരാണ തര്‍ജ്ജമകള്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നു. സംസ്കൃതത്തിന്‍റെ ആഢ്യലോകം മാത്രമറിഞ്ഞിരുന്ന കാര്യങ്ങള്‍ ഒരത്ഭുതം പോലെ അവരിലെത്തി. ധാര്‍മ്മികമായ അധഃപതനവും അത്യാര്‍ത്തിയും അധികാരക്കൊതിയുമൊക്കെ അന്നുമുണ്ടായിരുന്നു. പൂന്താനം ജ്ഞാനപ്പാനയിലൂടെ ഇത് സാധാരണക്കാരുടെ ചിന്താമണ്ഡലത്തില്‍ എത്തിച്ചു. അവര്‍ ജീവിതത്തിലെ ഭൌതികസുഖങ്ങളുടെ അര്‍ത്ഥരാഹിത്യം മനസ്സിലാക്കി. പൂന്താനത്തിന്‍റെ ഭക്തിയും എഴുത്തച്ഛന്‍റെ ഭക്തിയും രണ്ടുതരത്തില്‍ സമൂഹത്തെ സ്വാധീനിച്ചു. ഒരു സമൂഹം എങ്ങിനെയായിരിക്കണം,ഭരണാധികാരിയുടെ സമീപനം എന്താകണം എന്നൊക്കെ ഇതിഹാസ വിവര്‍ത്തനത്തിലൂടെ എഴുത്തച്ഛന്‍ പഠിപ്പിച്ചപ്പോള്‍, ഏതൊരുവിധത്തില്‍ പുരോഗമിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചാലും അന്തിമമായി ഒക്കെയും വ്യര്‍ത്ഥമാണെന്നും എല്ലാം  ഭഗവാനില്‍ അര്‍പ്പിക്കുന്നവനേ  ആത്മശാന്തിയുള്ളുവെന്നുമുള്ള സമീപനമായിരുന്നു പൂന്താനത്തിന്‍റേത്.

പറങ്കികള് പീരങ്കികള്‍  ഉപയോഗിച്ച് നാട്ടാരെയും നാടുവാഴികളെയും മുള്‍മുനയില്‍ നിര്‍ത്തിയ അതേ കാലത്തുതന്നെയാണ് മതവിദ്യാഭ്യാസ പ്രചരണത്തിനായി കേരളത്തില്‍ അച്ചുകൂടങ്ങള്‍ എത്തിയതും. അവര്‍ അച്ചടിച്ച് പ്രചരിപ്പിച്ച കാര്യങ്ങള്‍ ആയുധത്തേക്കാള്‍ ശക്തമായി ജനങ്ങളിലെത്തി. അത് നാടിന്‍റെ പാരമ്പര്യ സമീപനങ്ങളെ മാറ്റിമറിച്ചു. എന്നാല് പില്‍ക്കാലത്ത് ഇതേ അച്ചടി വിദ്യതന്നെ കേരളീയ സംസ്ക്കാരത്തിന്‍റെ ഈടുറപ്പിന് സഹായകമായി. നാടിന്‍റെ സാഹിത്യവും കലയും മഹത്തുക്കളുടെ ആശയപ്രചരണവുമെല്ലാം വേഗത്തിലാക്കിയത് ഈ അച്ചടി തന്നെയായിരുന്നു. മിഷണറിമാര്‍ നിര്‍ബ്ബന്ധിച്ച് മതം മാറ്റിയ മുക്കുവര്‍ ആ സംവിധാനത്തില്‍ തുടര്‍ന്നെങ്കിലും അതിന് ഇടയാക്കിയ സാമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താന്‍ കേരളത്തെ പ്രേരിപ്പിച്ചത് ഈ മതം മാറ്റം തന്നെയായിരുന്നു. ചാതുര്‍വര്‍ണ്ണ്യവും അടിമത്തവും തൊട്ടുകൂടായ്മയും നിലനിന്ന സമൂഹം പെട്ടെന്നൊരു മാറ്റത്തിന് തയ്യാറാകാന്‍ , സാമൂഹികവും സാംസ്ക്കാരികവും വിദ്യാഭ്യസപരവുമായ ഉയിര്‍ത്തെഴുനേല്പ്പിന് തയ്യാറാകാന്‍ കാരണമായത് മിഷണറിമാരുടെ ഇടപെടലിലൂടെ നടന്ന ,വന്‍തോതിലുള്ള മതപരിവര്‍ത്തനമായിരുന്നു എന്ന് നിസംശയം പറയാന്‍ കഴിയും .


No comments: