Thursday, June 9, 2011

പുതിയ സ്കൂളുകള്‍ അനുവദിക്കുന്നത്



പുതിയ സ്കൂളുകള്‍ അനുവദിക്കുന്നത്

കേരളത്തില്‍ പുതിയ സിബിഎസ്ഇ,ഐസിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന്‍റെ സ്വരത്തില്‍ ഭരണ -പ്രതിപക്ഷ അധ്യാപക -വിദ്യാര്‍ത്ഥി സംഘടനകള്‍ സംസാരിച്ചു കഴിഞ്ഞു. ഈ കാപട്യ വര്‍ത്തമാനത്തിനിടയില്‍ മറക്കാന്‍ ശ്രമിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.
കേരളത്തെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യവസായങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഈ രണ്ട് മേഖലകളിലും സ്വകാര്യമേഖല തഴച്ചു വളര്‍ന്നിട്ടുണ്ട്. ഗുണകരവും ദോഷകരവുമായ സ്വാധീനങ്ങള്‍ ഇവ സമൂഹത്തില്‍ ചെലുത്തുന്നുമുണ്ട്. ദേശീയ സിലബസിലും സംസ്ഥാന സിലബസിലും സ്വകാര്യ മേഖലയിലുള്ള സ്കൂളുകള്‍ വിദ്യാത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നു. സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കാതെ കൂടുതല്‍ തൊഴിലവസരങ്ങളും ഒരുക്കുന്നു. ഉയര്‍ന്ന ഫീസ് നല്കാന്‍ കഴിവുള്ളവര്‍ കുട്ടികളെ ഇത്തരം സ്കൂളുകളില്‍ അയയ്ക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരേക്കാള്‍ കുറഞ്ഞ യോഗ്യതയുള്ള ഈ അധ്യാപകരില്‍ രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നു. ഈ രക്ഷകര്‍ത്താക്കളില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരും ഉള്‍പ്പെടുന്നു എന്നത് ഇവരുടെ കാപട്യത്തിന്‍റെ കാഠിന്യം വെളിപ്പെടുത്തുന്നു. ഒരിക്കല്‍ മുന്‍മന്ത്രി ശ്രീ.മാത്യു.ടി.തോമസ്സ് പറഞ്ഞത് ഈ സമയം ഓര്‍ത്തു പോവുകയാണ് . അദ്ദേഹത്തെ കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ കുറെ പ്രൊട്ടക്ടഡ് അധ്യാപകര്‍ വന്നു. എയിഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നതായിരുന്നു പ്രശ്നം. എല്ലാവരും സിബിഎസ്ഇയിലേക്ക് പോകുന്നു എന്നതായിരുന്നു അവരുടെ സങ്കടം. അദ്ദേഹം ചോദിച്ചു, നിങ്ങളുടെ കുട്ടികള്‍ എവിടെയാണ് പഠിക്കുന്നത്. തികഞ്ഞ മൌനം.ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു, എല്ലാവരും സിബിഎസ്ഇയിലാണ്. ആദ്യം നമ്മള്‍ കുട്ടികളെ നമ്മുടെ സ്കൂളില്‍ ചേര്‍ക്കുക,എന്നിട്ട് മറ്റുള്ലവരോട് ആവശ്യപ്പെടുക,അപ്പോള്‍ അതിനൊരാര്‍ജ്ജവമുണ്ടാകും,അദ്ദേഹം പറഞ്ഞു. ഇവിടെയും ഈ ചോദ്യം പ്രസക്തമാണ്. എന്നുമാത്രമല്ല, ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാന്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ചാല്‍ മതിയല്ലോ. ഉള്ള കുട്ടികള്‍ നന്നായി പഠിക്കട്ടെ.

ലോകത്തൊരിടത്തുമില്ലാത്ത ഒരു വിദ്യാഭ്യാസ രീതി പിന്‍തുടരുന്ന സംസ്ഥാനമാണല്ലോ നമ്മുടേത്. സ്വകാര്യ മാനേജ്മെന്‍റ് പണം വാങ്ങി യോഗ്യത കുറഞ്ഞ അധ്യാപകരെ നിയമിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ. ഈ നിയമനം പിഎസ്സിക്ക് വിടണം എന്നാവശ്യപ്പെട്ടും അണ്‍ എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ മിനിമം യോഗ്യതയും ശംമ്പളവും നിശ്ചയിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് കുറേക്കൂടി ക്രിയാത്മകമായ സമരങ്ങള്‍ ആയിക്കുടെ കുഞ്ഞുങ്ങളെ എന്നാണ് എന്‍റെ എളിയ ചോദ്യം.

2 comments:

Anonymous said...

എന്തു കൊണ്ട്‌ ഗവണ്‍മെണ്റ്റിനു എയിഡഡ്‌ ഗവണ്‍മണ്റ്റ്‌ സ്കൂളുകളില്‍ സീ ബീ എസ്‌ സിയുടെ രണ്ട്‌ ഡിവിഷന്‍ വീതം അനുവദിച്ചു കൂട അല്ലെങ്കില്‍ തുടങ്ങാനുള്ള തീരുമാനം പ്റിന്‍സിപ്പലിനോ പീ ടീ ഏക്കോ നല്‍കിക്കൂട അതല്ലെ മികച്ച പോംവഴി, സീ ബീ എസ്‌ സിക്കു ആള്‍ക്കാറ്‍ പോകാന്‍ കാരണം പുതിയ ഗ്റേഡീങ്ങ്നോടുള്ള വെറുപ്പാണൂ പഠിപ്പിക്കുന്ന അധ്യാപകറ്‍ക്കു തന്നെ അറിയാം പുസ്തകത്തില്‍ പഠിപ്പിക്കാന്‍ ഒന്നുമില്ല അവറ്‍ തന്നെ ലേബറ്‍ ഇന്ത്യ വാങ്ങിയാണു പഠിപ്പിക്കുന്നത്‌ പലരും എന്തെങ്കിലും പത്തിച്ചോടാ എന്തെഴുതിയാലും മാറ്‍ക്കു കിട്ടും എന്നും പറയുന്നു ഇതു രക്ഷകറ്‍ത്താവില്‍ ആശങ്ക ഉളവാക്കുന്ന ഗ്റേഡീങ്ങ്ണ്റ്റെ തല തൊട്ടപ്പന്‍ ആയ സുരേഷ്‌ കുമാറ്‍ ഐ എ എസിണ്റ്റെ മക്കള്‍ മുക്കോല സെണ്റ്റ്‌ തോമസില്‍ അല്ലേ പഠിക്കുന്നത്‌ പഠിച്ചത്‌? ഏതു രാഷ്റ്റ്റീയക്കാരണ്റ്റെ മകന്‍ ഇപ്പോള്‍ സറ്‍ക്കാറ്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്‌?

Unknown said...

ഈ അവസരം കൂടുതല്‍ പേര്‍ക്ക് അനുവദിച്ച് നല്‍കുന്നതല്ലെ നല്ലത്. കൂടുതല്‍ CBSE,ICSE Schools വരട്ടെ. എന്തിനെതിര്‍ക്കണം.