Tuesday, October 8, 2013

യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രം
കല്ലിനെ ആയുധമാക്കിയ ആദ്യകാലം മുതലെ മനുഷ്യൻ കലയുടെ ഉപാസകനായിരുന്നു.പ്രകൃതിയുടെ ഓരോ അത്ഭുതക്കാഴ്ചകളും ശബ്ദങ്ങളും അവനിലുണ്ടാക്കിയ അനുരണനങ്ങളിൽ നിന്നാണ് കലയുണ്ടായത്.ഒരു പക്ഷെ തിരക്കേറിയ ആധുനിക മനുഷ്യനേക്കാൾ എത്രയോ മടങ്ങായിരുന്നിരിക്കാം അവന്‍റെ ആസ്വാദനതലം.ശാസ്ത്രം കലയാണോ കല ശാസ്ത്രമാണോ എന്ന തർക്കം നിലനില്ക്കെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട ഒന്നിനേയും പ്രത്യേകമായി വേർതിരിച്ചു നിർത്താൻ കഴിയില്ലെന്നും നാം മനസ്സിലാക്കുന്നു.പുരാതന മനുഷ്യന് സ്വപ്നം കാണാൻ കഴിവുണ്ടായിരുന്നോ, അവൻ എന്ത് സ്വപ്നമായിരിക്കാം കണ്ടത് എന്നതൊക്കെ പഠനവിധേയമാകുമ്പോൾ നാമിന്നുകാണുന്ന പുരോഗതിയൊക്കെ ആ സ്വപ്നങ്ങളുടെ ബാക്കിപത്രമാണെന്ന് കാണാൻ കഴിഞ്ഞേക്കാം.
ഗുഹാഭിത്തികളിൽ കോറിയിട്ട വരകളിൽ അത്ഭുത ലോകങ്ങൾ ചമച്ച കലാകാരന്മാരായ ആദിഗുരുക്കളിൽ നിന്നും പ്രേരണയുൾക്കൊണ്ട് കലയുടെ അനേകം പടവുകൾ കയറിയാണ് നാമിന്ന് ഉന്നതങ്ങളിൽ എത്തിനില്ക്കുന്നത്.എല്ലാറ്റിന്‍റെയും മൂല്യമളക്കുന്നത് പണവും അതിന്‍റെ വിനിമയവുമായി മാറിയ ആധുനിക കലം കലാകാരന്മാർക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മൾ എത്തിനില്ക്കുന്നത്.കലാകാരന്‍റെ സ്ഥാനം യന്ത്രങ്ങൾ കൈയ്യേറുകയാണ്.നൂറുകണക്കിന് കലാകാരന്മാർ ഒന്നിച്ചു ചേർന്ന് സൃഷ്ടിക്കുന്ന സർഗ്ഗവസന്തങ്ങൾക്ക് ഇന്നിപ്പോൾ ഒരുപകരണം മതി എന്നാവുകയാണ്.സംഗീതരംഗത്താണ് ഈ പ്രവണത തീഷ്ണമായിക്കൊണ്ടിരിക്കുന്നത്.പാടുന്നയാളിന്‍റെ ബലഹീനതകൾ തീർക്കുന്ന എൻജിനീയറന്മാർ രംഗത്തെത്തിയിരിക്കുന്നു.വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് സ്വരമൂർച്ചയുണ്ടാക്കേണ്ട കാലം കഴിഞ്ഞു. നെയ്ത്തുകാരന്‍റെ കരവിരുത് യന്ത്രങ്ങൾ കവർന്നപോലെ, സംഗീതജ്ഞന്‍റെ സ്വരവിരുതിനെയും യന്ത്രം കവരുകയാണ്.എല്ലാ മേഖലകളിലും യന്ത്രം കടന്നുകയറ്റം നടത്തുന്നത് മുതലാളിത്ത സംവിധാനത്തിന്‍റെ ലാഭനഷ്ടക്കണക്കെടുപ്പ് രീതിശാസ്ത്രത്തിന്‍റെ ഭാഗമാണ്. അവിടെ കലയും കച്ചവടവും സമന്വയിക്കുകയാണ്.
ഈ ഒരന്തരീക്ഷത്തിൽ നിന്നുകൊണ്ടുവേണം നമ്മൾ യുവജനോത്സവത്തെ സമീപിക്കാൻ. കേരളത്തിൽ സ്കൂൾ യുവജനോത്സവം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് കഴിയുന്നു.1957 ൽ ഇരുനൂറുപേർ പങ്കെടുത്ത ഒറ്റ ദിന പരിപാടിയിൽ നിന്നും ഒരാഴ്ച നീളുന്ന കാലാമാമാങ്കമായി അത് മാറിയിരിക്കുന്നു.പതിനായിരം യുവകലാകാരന്മാരും ലക്ഷത്തോളം കാഴ്ചക്കാരുമായി ഓരോ വർഷവും ഇടങ്ങൾ മാറി വരുന്ന കലയുടെ പൂരമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം.ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് ഇത്തരം ആഘോഷങ്ങൾ നടത്തുമ്പോൾ അനേകം പേർ പട്ടിണിയിലും ദുരിതത്തിലുമാണെന്ന് സർക്കാർ കാണുന്നില്ല എന്ന നിലയിലൊക്കെ ആക്ഷേപങ്ങൾ ഉയരാറുണ്ടെങ്കിലും യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രവും അതിന്‍റെ ആത്മീയ-ഭൌതിക തലങ്ങളും അത് സമൂഹത്തിന് നല്കുന്ന സന്ദേശവും പഠിക്കേണ്ടതു തന്നെയാണ്. ന്യൂനതകൾ ഉണ്ടാകാമെങ്കിലും നേട്ടങ്ങൾ ആ ന്യൂനതകളെ മറയ്ക്കും എന്നതിൽ സംശയമില്ല.
കേരളത്തിൽ സ്കൂൾ-കോളേജ് തലത്തിൽ നടക്കുന്ന കലോത്സവങ്ങളും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കേരളോത്സവും മറുനാടൻ -പ്രവാസി സംഘടനകൾ നേതൃത്വം നല്കുന്ന സർഗ്ഗോത്സവങ്ങളുമെല്ലാം നമ്മുടെ പൈതൃക സംരക്ഷണത്തിനായുള്ള സാംസ്ക്കാരിക ഇടപെടലാണ് എന്നത് ഒരു സത്യം മാത്രമാണ്. അന്യം നിന്നു പോകാമായിരുന്ന അനേകം കാലാരൂപങ്ങൾ ഇന്നും ജനമനസ്സിൽ ഗൃഹാതുരത്ത്വത്തോടെ നിലനില്ക്കുന്നുണ്ടെങ്കിൽ അതിനുകാരണമായത് ഈ കലോത്സവങ്ങളാണ്. ആധുനികവും യന്ത്രവത്കൃതവുമായ കലാരൂപങ്ങളുടെ വർണ്ണപ്രഭയിൽ നിറം മങ്ങിയ കാലാരൂപങ്ങളും ഭയന്നുമാറിയ തനതുകലകളുടെ ഉപാസകരും ഇവയെ അടുത്ത തലമുറയ്ക്ക് കൈമാറിയത് അതല്ലെങ്കിൽ അടുത്ത തലമുറ കൈയ്യേറ്റത് ഇത്തരം ഉത്സവങ്ങളിൽ ഈ ഇനങ്ങൾ ഉൾപ്പെട്ടതുകൊണ്ടുമാത്രമാണ് എന്നു കാണാൻ കഴിയും.
കലാരൂപങ്ങളുടെ മത്സരം,അതിൽ വിജയം നേടാനുള്ള കുത്സിത ശ്രമങ്ങൾ,മാതാപിതാക്കളുടെ അസൂയ,ദുര,അവതരണത്തിന് ലഭിക്കുന്ന ഗ്രേസ്സ് മാർക്ക് തുടങ്ങി പലതിന്‍റെയും ശരിതെറ്റുകൾ ഇന്നും ചർച്ചചെയ്യപ്പെടുകയാണ്. മൂല്യചോർച്ചയുണ്ടാകുന്നില്ല എന്നു പറയാൻ കഴിയില്ലെങ്കിലും മനഃശാസ്ത്രപരമായി ഇവയെ സമീപിക്കുമ്പോൾ ഇതെല്ലാം മനുഷ്യമനസ്സിന്‍റെ താത്ക്കാലിക വിഹ്വലതകളാണ് എന്ന് തിരിച്ചറിയാൻ കഴിയും. യഥാർത്ഥ നാണയങ്ങൾക്കേ നിലനില്പ്പുള്ളുവെന്നും മറ്റുള്ളവ നിറംമങ്ങി വലിച്ചെറിയപ്പെടുമെന്നുമുള്ളതിന് കാലം സാക്ഷിയാണ്.

മത്സരത്തിനു വേണ്ടി മാത്രം കലകൾ പഠിക്കുകയും തുടർപഠനമുണ്ടാകാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും വിമർശനമുണ്ട്.അതിനെ ഗൌരവമായി കാണാൻ കഴിയുന്നതല്ല. കലകൾ അഭ്യസിക്കുന്നവരെല്ലാം സജീവമായി കലാരംഗത്ത് നിന്നാൽ പട്ടിണികിടന്ന് മരിക്കേണ്ടിവരും എന്നതാണ് യാഥാർത്ഥ്യം. മജ്ജയിലും മാംസത്തിലും സിരകളിലും തലച്ചോറിലും കല ഒരു ലഹരിയായി പടരുന്നവർ മാത്രമെ അതിനെ ഉപാസിക്കേണ്ടതുള്ളു. മറ്റുള്ളവർ ഡോക്ടറും എൻജിനീയറും ഭരണകർത്താക്കളുമൊക്കെയായി മാറുമ്പോഴും കുറച്ചുകാലമെങ്കിലും അവർ പഠിച്ച കലാരൂപങ്ങളെ ആസ്വദിക്കാനും കലാകാരനെ അംഗീകരിക്കാനും അവർക്ക് കഴിയും.അവരുടെ മനസ്സിൽ നൈർമ്മല്യമുണ്ടാവും.അതുകൊണ്ടാണല്ലൊ,നമ്മുടെ ഗുരുകുല വിദ്യാഭ്യാസരീതിയിൽ കലകൾക്ക് മതിയായ പ്രാധാന്യം നല്കിയിരുന്നതും മഹാനായ ടാഗോർ തന്‍റെ ശാന്തിനികേതനിൽ ഈ തത്വം നടപ്പിലാക്കിയതും.സ്കൂളിൽ കുട്ടികൾക്ക് അധികമായി ഒരു സാങ്കേതിക മികവുകൂടി നല്കാൻ പരിശ്രമം നടക്കുന്ന ഈ കാലത്ത് അതോടൊപ്പം ഒരു കലാരൂപമെങ്കിലും ആസ്വദിക്കാനും മനസ്സിലാക്കാനുമുള്ള അവസരം കൂടി ഒരുക്കി നല്കേണ്ട കടമ നമുക്കുണ്ട്.   

No comments: